കൊല്ലങ്കോട്
എന്ന
പൈതൃകഗ്രാമം
'
കൊല്ലങ്കോട്ടെ ചെല്ലൻ ചേട്ടൻ കല്ലമ്മുള കൊണ്ടുണ്ടാക്കി
പാടവരമ്പൊടു ചേർന്ന നിരത്തിൽ ചേലൊടു ചായക്കടയൊന്ന്.
പനയുടെ പട്ടകൾ കെട്ടിയൊരുക്കിയ ചായക്കടയുടെയോരത്ത്
വടിയും കുത്തി കൂനിയിരിപ്പൊരു തടിയൻ കിഴവൻ വടവൃക്ഷം
അകലെ മലയുടെ മുകളിൽ മേഘപ്പഞ്ഞിക്കെട്ടുകളുയരുന്നു
കുളിർനീരരുവികൾ തെളിനീർ നിറവിൽ കളകളമൊഴുകിടുമനുവേലം
മരതകമണിയിൽ മഞ്ഞണിനീർകണമടരാൻ വെമ്പും വയലുകളിൽ
വൈരക്കല്ലിൽ ചിന്നും ഇളവെയിൽ മഴവിൽക്കൊടിയായ് തെളിയുന്നു.
പാടവരമ്പിൽ ചിതറിയ പനനിഴൽ പല പല രൂപം കൈക്കൊൾവൂ
കാറ്റുപിടിച്ച പനമ്പട്ടകളുടെയാർദ്രത കെട്ട പെരുക്കങ്ങൾ
ദൂരെ നെല്ലു പൊലിക്കും പാറക്കെട്ടിൽ തട്ടി മുഴങ്ങുമ്പോൾ
മല ഭൂതങ്ങൾ ഇറങ്ങി നടക്കും ഹൃങ്കൃതിയാണെന്നോർത്തീടും
പൈതൃക ഗ്രാമം കാണാനാളുകളേറെ വരുന്നുണ്ടിക്കാലം
ചായക്കടയുടെയോരത്തെല്ലാം സഞ്ചാരികളുടെ കലപിലകൾ
ചായകൾ കാപ്പികൾ ദോശകൾ ഇഡ്ഡലി എണ്ണക്കടികൾ പലതരമാം
മുളയുടെ കുറ്റിയിലാവികയറ്റി ചുട്ട അരിപ്പുട്ടതിനൊപ്പം
മുളകും മല്ലിയുമരവിൻ പാകം ചേർത്തു പുഴുങ്ങിയ കടലയുമായ്
ചേർത്തു കഴിക്കെ രസനയിലൊരു പുതു സ്വാദിൻ കുഞ്ഞല വാർന്നീടും
ചെല്ലൻ ചേട്ടനു ഖ്യാതി പെരുത്തൂ കടയുടെ ഖ്യാതിയുമതിനൊപ്പം
ബ്ലോഗറ് വ്ലോഗറ് സിനിമാക്കാരും ചിത്രമെടുക്കാൻ ഒരു കൂട്ടർ
പത്രക്കാരും വാരിക മാസിക നവമാധ്യമമാം യൂട്യൂബും
ചെല്ലൻ ചേട്ടന് സ്റ്റോറിയൊരുക്കി , ആളൊരു സ്റ്റാറായ് ബഹു ജോറായ്.
പുത്തൻ കടയൊരു സിനിമാ സ്റ്റാറിൻ സന്തോഷത്തിൻ വാഗ്ദാനം
വിഭവം പല തരമൊരുമിച്ചെത്തും മട്ടിൽ നല്ല പരിഷ്കാരം
ഉടനേ ചെയ്യണമെന്നൊരു വ്ലോഗർ ഉപദേശിച്ചു സ്നേഹത്താൽ
ഗ്രാമത്തിന്റെ പൈതൃക സത്തകൾ ഒന്നൊന്നായി പൊയ്പോകേ
നാടിൻ ചായക്കടകൾ കൂടി പുതു മാർഗങ്ങൾ തെരെഞ്ഞെന്നാൽ
നമ്മുടെ ഭക്ഷണ സംസ്ക്കാരങ്ങൾ, രസനകൾ തിരയും സ്വാദിഷ്ടം
എന്നെന്നേയ്ക്കും പൊയ്‌പ്പോകും അതു വേണ്ടന്നോതി ചെല്ലണ്ണൻ.