കിരാതം
ഇക്കൊല്ലവും വന്നു ഐരാണിയപ്പന്റെ
തൃക്കൊടിയേറ്റും തിരുവുൽസവവും
പണ്ടത്തെയുത്സാഹമെങ്ങുപോയ് ഓർത്തു
ഞാൻ എന്തെന്തുമാറ്റങ്ങൾ മാനുഷരിൽ
രണ്ടുപതിറ്റാണ്ടു പിന്നോട്ടു മാനസം
മണ്ടിതിരിഞ്ഞു പരതിടുന്നു
ഉത്സവക്കാലത്ത് സ്കൂളു വിട്ടാൽ പിന്നെ-
യമ്പലമുറ്റമാണെന്റെ ലോകം.
അന്നൊരു നാളിൽ പിണഞ്ഞോരമളി ഞാ-
നിന്നുമോർക്കുന്നു ഹൃൽസ്മേരമോടെ
അന്തിക്കു ശീവേലി കണ്ടുഞാൻ വീട്ടിൽ
വന്നുണ്ടു തിരിച്ചെത്തി അമ്പലത്തിൽ
തീവെട്ടി ചുറ്റുവാൻ എണ്ണ പകരുവാൻ
മേളക്കാർക്കാവേശമേറ്റുവാനും
ഒത്തൊരുമിച്ചു പണിചെയ്തു ഞങ്ങ-
ളൊരൊമ്പതു വമ്പെഴും 'വീര്യവാന്മാർ'
അഞ്ചു കൊമ്പന്മാർ നിരന്നു കഴിഞ്ഞതിൽ
വമ്പനാം കൊമ്പൻറ്റെ മസ്തകത്തിൽ
ഐരാണിയപ്പൻ എഴുന്നെള്ളിയന്നേരം
വലിയവിളക്കിനു വട്ടമായി.
പഞ്ചവാദ്യം നാദപഞ്ചാമൃതം നുകർന്ന-
ന്തരാ മോദിച്ച ഭക്തവൃന്ദം
ദീപപ്രഭാപൂരമാലക്തികോജ്ജ്വല
ദ്യോതിയിൽ ദേവനെ കൂപ്പി നിന്നു.
വർണ്ണങ്ങളായിരം വാനിൽ വിരിയിച്ചു
സമ്മോഹനം അഗ്നിവിസ്മയവും
എല്ലാം കഴിഞ്ഞിനി നൽകഥാപാടവം
ചൊല്ലിയാടാനുള്ള നേരമായി
ആട്ടവിളക്കു തെളിഞ്ഞു അരങ്ങത്തു
കേട്ടതാ ചെണ്ടതൻ നാദഗർവ്വം
കൂട്ടരൊഴിഞ്ഞു ഞാൻ ആൽത്തറക്കെട്ടിൽ
വന്നാസ്ഥയാ കണ്ടു കളിവിശേഷം.
വർണ്ണതിരശ്ശീല മുന്നിലുയർന്നെന്റെ
കണ്ണിലോ നിദ്ര ഇരുൾ വിരിച്ചു
പള്ളിപ്പുറം കരദേശത്തിലെ കളി-
യാശാനെ ആരറിയാവതുള്ളൂ
ഐരാണിയപ്പനു തൃക്കൊടിയേറ്റുണ്ടേൽ
ആശാൻറെ വേഷം അരങ്ങിലുണ്ടാം
കത്തി വേഷം പോലെതന്നെ അതി-
ശയ ഗംഭീരമാശാന്റെ വേഷം, 'കരി'.
ദേവന് പ്രിയമേറുന്ന കഥയത്രേ
ഏറെ പ്രചരിതമാം 'കിരാതം'.
വേട്ടക്കോലേന്തി കിരാതനായ് തന്നുടെ
വേട്ടുവോളൊത്തണഞ്ഞ ശേഷം
ഗോപാലനാശാന്റെ ഭാവചേഷ്ടാദികൾ
കണ്ടാൽ മനോജ്ഞം മനോഭിരാമം.
കാടിളക്കും പോലെ കാണികൾ തിങ്ങുന്ന
വേദിയിലൂടെയൊട്ടാരവമായ്
കോലും കരം ഗ്രഹിച്ചോടിയണയുന്ന
ആശാന്റെ വേഷപ്പകർച്ച കണ്ട്
ഞെട്ടിയുണർന്നു ഞാൻ പേടിച്ചു മണ്ടി-
യെൻ കെട്ടിലണഞ്ഞു കതകടച്ചു.
നേരം പുലർന്നു പനിച്ചുവിറയ്ക്കുന്ന
ദേഹവുമായ് ഞാൻ കിതച്ചിരുന്നു
തുള്ളി വിറയ്ക്കുമേൻ മേനിയിൽ ചുറ്റിയ
മുണ്ടിലോ ഈറൻ പടർന്നു കേറി.
ഗോപാലനാശന്റെ വേഷം ഭയങ്കരം
ഓർക്കുന്നിതിപ്പോഴും ജാള്യമോടെ.
(കളിയരങ്ങിൽ വച്ച് കഥാവശേഷനായ കഥകളിയാചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരെ കുറിച്ചുള്ള അനുസ്മരണം.)


The Casino: 100% up to £200 - KTH
ReplyDeleteGet a £200 bonus on your 춘천 출장마사지 first four deposits and 동두천 출장샵 a whopping £200 deposit bonus with 계룡 출장안마 the 영주 출장마사지 Casino games; 창원 출장안마 Slots; Table games; Blackjack; Roulette.