Wednesday, 5 March 2014

poovum sooryanum

പൂവും സൂര്യനും



പൂച്ചെടി :     പൊന്നുഷസ്സിന്റെ തോളിലേറി വ-
                        ന്നെത്തുമെന്നാത്മ  നായകാ 
                        കൈക്കുടന്നയിൽ പൂക്കളുമേന്തി 
                        നൽ വരവേൽപ്പോരുക്കിയേൻ 

സൂര്യൻ :    നിന്നെപ്പോലാരുമില്ലയീമണ്ണി -
                       ലുളളത്തിൽ സ്നേഹമുള്ളവർ 
                      എത്രമേൽ നിന്നെ സ്നേഹിച്ചു 
                       ഞാനിതത്ര നീയുമറിയണം    

പൂച്ചെടി:    മഞ്ഞമേലാപ്പിൽ നിന്നു നിന്നെ
                       ഞാൻ മുക്തനാക്കിടുമിദ്ദിനം
                       ആരുകോറിവരച്ചു നിന്റെ
                       നൽനാമധേയം പറകെടോ
                       മേഘമാലകൾ തീർത്ത പന്തലിൻ 
                        കീഴെ നക്ഷത്രകാന്തിയിൽ    

സൂര്യൻ:    ഇല്ലയോതുവാൻ ത്രാണിയില്ലെ-
                       നിക്കാരോ വന്നെന്നെ മൂടുന്നു
                      ചണ്ഡമാരുതൻ ചൂളമോടെ
                       വന്നെൻ ജനാല തുറക്കുന്നു      
                       കെട്ടഴിഞ്ഞ കരിംമുകിൽക്കെട്ടിൽ
                       പെട്ടു ഞാൻ വശം കേട്ടുപോയ്
                        പക്ഷികൾ നീഡം തേടിയോടുന്നു
                        പത്രങ്ങൾ വിറകൊള്ളുന്നു
                        കെട്ടഴിഞ്ഞു പോമോടങ്ങൾ
                        തടം തട്ടി നീക്കുന്ന ഓളങ്ങൾ
                        അല്പവസ്ത്രമനൽപമായ് നന-
                         ഞ്ഞൊട്ടി മേനി വിറയ്ക്കുന്നു

പൂച്ചെടി:     കെട്ടടങ്ങി പ്രചണ്‍ഡ വാതവും          
                         കട്ടിയിൽ പെയ്ത വർഷവും
                         മുന്നെക്കാൾ ദീപ്തനായി നീ സഖേ
                         എന്റെ മുന്നിൽ വിളങ്ങുന്നു
                         അംശുമാൻ, നിന്റെയംശുവേറ്റെന്റെ
                          അംഗോപാഗം കുളിർക്കുന്നു

സൂര്യൻ:    എന്തു നീ നിലകൊള്ളുന്നോ ഭയ  
                        മെള്ളോളം  നിനക്കില്ലെന്നോ
                         ചുറ്റുമേറെ നടന്ന ദുഷ്കൃതിക്കൊക്കെ
                          ദൃക്സാക്ഷിയാണു നീ
                         പുറ്റുപൊട്ടി പുറത്തു ചാടിയ
                         ഈയലിൻ പറ്റമൊക്കവേ
                         പത്രമറ്റു നിലം പതിച്ചതാ
                         കാലനേമിയാം കാറ്റിനാൽ
                          അന്ത്യരോദനം കേട്ടുനിന്ന നീ
                          ചൊല്ലണം കൊലയ്ക്കുത്തരം

പൂച്ചെടി:       പേടിപൂണ്ടൊളിച്ചോടിടാതെ ഞാൻ
                          നിന്നതെന്തിനെന്നോതിടാം
                          മുഗ്ധസ്നേഹ കടാക്ഷമാർന്നെന്നെ
                          കാത്തുനിൽക്കുമവിടേയ്ക്ക്
                          പേലവദള കാന്തിയാർന്നു  നി-
                          ന്നേകുവാൻ നറും തേൻതുള്ളി

സൂര്യൻ:        നിന്നെയേറെ ഞാൻ സ്നേഹിച്ചു
                          ഇളം കുഞ്ഞു സൌന്ദര്യധാമമേ
                          എന്റെ സ്‌നേഹം കടിച്ചെടുത്തു നിൻ
                          ലോല ലോല കപോലത്തെ
                          എത്രമാത്രം സഹനം നീ ചെയ്തെന്ന -
                          ഭ്യുദയത്തിനായഹോ      
                         എന്റെ ഏകാന്ത  കാലുഷ്യം വൃഥാ
                          ഗോളമാർഗ്ഗം നിയന്ത്രിപ്പു
                         എത്രവട്ടം പ്രഭാതനക്ഷത്രം
                         കത്തിനിൽപ്പതു കണ്ടു നാം
                          എത്ര വട്ടം നിൻ കണ്ണിലുമ്മ
                          പകർന്നു നിന്നതു കണ്ടു ഞാൻ
                          എന്റെ വാക്കുകൾ നിന്റെ മേനിയിൽ
                           മാരിയായ് പെയ്തടങ്ങട്ടെ
                          എത്രയേറെ നാൾ നിന്റെ പേലവ
                         മേനിയെ പേർത്തും സ്നേഹിച്ചു
                         വിശ്വമത്രയും നിന്റെ മാന്ത്രിക
                         സിദ്ധിയിൽ നിലകൊള്ളുന്നു
                         നിന്റെ മൗലിയിൽ ചൂടിക്കാം
                         നല്ല ദിവ്യ സൗഗന്ധിപ്പൂവുകൾ
                         ശീതളഛായയേകുവാൻ തൈ-
                         മരങ്ങളേറെ ഞാൻ നല്കിടാം
                         നിന്റെ ചുണ്ടിൽ പകർന്നു നൽകാം ഞാൻ
                        ആർദ്ര ഗ്രാമീണ ചുംബനം
                        എന്നും നിന്നിൽ വസന്തമായ്‌
                        പുളകം വിതച്ചു ഞാൻ നിന്നിടാം.                    
                                     
                               
    

Monday, 3 March 2014

ormacheppu

ഓർമ്മച്ചെപ്പ് 

അരുതു നീ സഖീ, ഓർമ്മപ്പെടുത്തലിൻ 
സുഖദ തീത്തൈല മിറ്റിക്കരുതിനി 
നിറയെ സ്വപ്‌നങ്ങൾ പൂത്തുവിരിഞ്ഞ നിൻ 
വിടർമിഴികൾ തുളുമ്പുവതെന്തിതേ 
വറുതിയിൽ വിണ്ടുകീറിയെൻ ഹൃത്തിതിൽ 
കുളിർമഴ പെയ്തുനിന്ന നിൻ കൂജനം 
കദന ഭാരം തിരണ്ടുള്ള തേങ്ങലാൽ 
കലുഷിതമായ് കഴിഞ്ഞതു കാണുന്നു.
കരളു പിഞ്ഞിപ്പറിക്കുമെൻ വേദന 
അരുതു കാണാതിരിക്കട്ടെയാരുമേ.





ഒരുമനസ്സും ഇരുമെയ്യുമായി നാം 
ഇരു കരകളിൽ നിൽപ്പുറപ്പിച്ചതും 
പുഴയിലാഴക്കയങ്ങളിൽ പെട്ടുടൻ 
കുഴയുമെന്നുള്ള ചിന്തയിൽ ജീവിതം
 ഇരു തടങ്ങളിൽ തന്നെ ബന്ധിച്ചു നാം
കനവിൽ മാത്രം നിനവു ദർശിച്ചതും 
കരുതുകിൽ ഭീതി പൂണ്ടവർ നാമെത്ര 
ചെറിയ ജീവികൾ വിഹ്വലമാനസർ.

ഒഴുകുമോരോ കിനാക്കൾ പോൽ നമ്മ-
ളന്നൊരുദിനം കമിതാക്കളായ് തീർന്നതും 
ചുമലുരുമ്മി പരസ്പരം നമ്മൾ തൻ 
പ്രണയരാഗം നിശബ്ദം മൊഴിഞ്ഞതും 
പുളകിതങ്ങളായ് പാറിയ നിന്മുടി-
യിഴയിലൂടെൻ വിരലുകൾ നീങ്ങവേ 
വിറകയായി നീ, വിദ്യുല്ലതികകൾ 
പടരുകയായിരുന്നു നിൻ മേനിയിൽ.

ചകിതയാണ് നീ ചഞ്ചലയാണ്‌ നീ 
പ്രണയപാപം ചുമക്കുവോളാണ് നീ 
ദുഷിത സാമൂഹ്യ സ്മാർത്തവിചാരങ്ങൾ 
മുടിമുറിച്ചു പടിയിറക്കുന്ന നാൾ    
വഴിയിലെന്നെ നീ കാണും നിശബ്ദനായ് 
എൻറെ വഴികളെല്ലാം അടഞ്ഞുപോമെങ്കിലും 
നിയതി തൻ ഗതി മാറ്റാൻ നമുക്കിനി 
കഴിയുമോ ? വേണ്ട, ചിന്തിക്ക വേണ്ട നാം 

അറിക, നീയെന്റെ പ്രാണനാണതു മറ-
ന്നകമലരിൽ കരുതരുതൊന്നുമേ 
നിറവിശുദ്ധിയും സ്നേഹനൈർമല്യവും 
സഹജസൗഹൃദ ഭാവശീലങ്ങളും -എൻ 
ഹൃദയ ഭാരമിറക്കുന്ന വാങ്ങ്മയ മണി-
മൃദുതരനാദവും കാന്തിയും 
 ഉദിത പാർവണച്ചന്ദ്രിക പോലവേ      
ഹസിത നിൻമുഖം കാണുന്ന മാത്രയിൽ 
ദുരിത നൈരാശ്യ ചിന്തയിൽ  നിന്നു ഞാൻ 
ഉയിരുനേടി യുണരുകയായിടും

ഇനി നടക്കാം പെറുക്കാം കിനാക്കളും 
ചിതറി വീണ നിൻ  വർണ്ണവളപ്പൊട്ടും 
മറവിയിൽ പെട്ടു പോയ നിൻ ബാല്യവും 
കുതി കുതിച്ചൊരെൻ കൗമാര മോഹവും 
ഹൃദയ ഭിത്തിയിൽ താരുണ്യ സ്വപ്‌നങ്ങൾ 
കടുനിറം ചേർത്തെഴുതിയ ചിത്രവും 
ഇനിയെടുക്കാം മടങ്ങാം നമുക്കിനി 
തിരികെയെത്തിടാം നമ്മൾ തൻ നീഡത്തിൽ.

                            

                                           

amma

അമ്മ

ഇരുളല നീക്കീട്ടെന്നുടെ മുന്നിൽ
അണയൂ അമ്മേ മടിയാതെ
അശരണനാമെന്നകതാരിൽ നീ
പൊരുളായ് നിറയൂ വിരവോടെ

എന്നിലെ ദുഃഖഭയാപഹ ചിന്തക-
ളൊന്നൊഴിയാതെയകറ്റൂ നീ 
മന്നിൽ ജീവിതസൗന്ദര്യത്തിൻ  
പൊന്നൊളി മുന്നിൽ വിടർത്തുക നീ

കാലം കണ്ണീരുപ്പളമാക്കിയ
ജീവിതവീഥിയിലുടനീളം
നൽതെളിനീരാൽ സേചനമേകൂ
പുത്തൻ നാമ്പു പൊടിപ്പിക്കൂ

ഇരുളല നീങ്ങി പുതിയൊരു ലോകം
കൂമ്പു പൊടിക്കും പ്രത്യാശ.
 അമ്മേ -നിന്നുടെ കാരുണ്യത്തിൻ
കറകക്കൂമ്പു നിരക്കുന്നു
അവയുടെ തുഞ്ചിൽ അഴകുവിരിക്കും
ഹിമകണമണികളെയൊന്നാക്കി
വിശ്വം മുഴുവൻ സ്നേഹ നിരാമയ
കാരുണ്യത്തിരയാകൂ നീ.