Saturday, 4 October 2014

njaralathu njangalude swaraswathu

ഞരളത്ത് ഞങ്ങളുടെ സ്വരസ്വത്ത്


 "ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ
 ചൊൽക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ "
അമ്മേ ......അമ്മേ .......അമ്മേ ......"

വിറയാർന്നതെങ്കിലും തെളിവുറ്റ സ്വരത്തിൽ 'ഘനസംഘം ' പാടിസമർപ്പിച്ച്‌  ഇടയ്ക്കക്കോലോടെ തന്നെ ഇരുകൈകളും കൂപ്പി സാഷ്ടാംഗപ്രണാമത്തിൽ  സ്വയം മറന്ന ഞരളത്ത്. അതെ. അദ്ദേഹം എല്ലാം മറന്നു. ഈ ലോകത്തെ, ചുറ്റും നില്ക്കുന്നവരെ. എല്ലാം അമ്മയിൽ സമർപ്പിച്ച്, എല്ലാം അമ്മയിൽ ലയിപ്പിച്ച്‌.

        
ഞരളത്ത് കഥാവശേഷനായിട്ടു 20 സംവത്സരങ്ങൾ കഴിഞ്ഞു. ഇപ്പോഴും തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയിൽ ഞരളത്ത് രാമപ്പൊതുവാളിന്റെ അദൃശ്യസാന്നിദ്ധ്യം നിലനില്ക്കുന്നു. ഇടക്കയിലുതിർന്ന നാദവിസ്മയത്തോടൊപ്പം മറ്റൊരു വിസ്മയമായി .

ഞരളത്തിനെ ഒരിക്കൽ കണ്ടവർ പിന്നെ മറക്കില്ല. ഒരു അവധൂതൻ, ഒരു ഭിക്ഷാംദേഹി. ഒരു അവശകലാകാരൻ. ഒരു മതിഭ്രമക്കാരൻ. അങ്ങനെയൊക്കെയെ തോന്നൂ. അങ്ങനെയൊക്കെയാണ്താനും.ഒരിടത്തും തളച്ചിടാൻ കഴിയാത്ത ആ മനസ്സ് വിശ്രാന്തി നേടുന്നത് അമ്മയുടെ (തിരുമാന്ധാംകുന്നിലമ്മയുടെ ) തിരുനടയിൽ മാത്രം.അവിടെ നിന്ന് കൊട്ടിപ്പാടുമ്പോൾ അദ്ദേഹം എല്ലാം മറക്കുന്നു. താനും അമ്മയും മാത്രം. ഇല്ല.താൻ പോലുമില്ല.ഞരളത്തെന്ന കലാകാരൻ ഇടക്കയിലലിഞ്ഞു ചേർന്ന നാദരസായനി മാത്രം പുറത്തേക്ക്. അമ്മയ്ക്കുള്ള നൈവേദ്യമായി. അമ്മയ്ക്കുള്ള കാണിക്കയായി.

ഒരു ദുരൂഹത അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നു. എവിടെ നിന്നോ വന്നു.എവിടെയൊക്കെയോ അലഞ്ഞു.ഒടുവിൽ ശരിയായ അഭയസ്ഥാനം തട്ടകമാക്കി പുകൾ നേടി.ഇതാണ് ഞരളത്ത്.ഒരിടത്തും ഉറച്ചുനിൽക്കാത്ത മനസ്സ്.ജീവിതത്തിൽ അദ്ദേഹം കൈവയ്ക്കാത്ത സംഗീതശാഖകളില്ല. അതുപോലെ അലയാത്ത ഇടവുമില്ല. ജനിച്ചത്‌ പാലക്കാടു ജില്ലയിലെ തിരുവാഴാംകുന്നിനടുത്ത് ഞരളത്ത് തറവാട്ടിൽ.അമ്മാവനായ ഞരളത്ത് കരുണാകരപ്പൊതുവാളായിരുന്നു ആദ്യകാല ഗുരു.അക്കാലത്തെ വള്ളുവനാട്ടിലെ അറിയപ്പെടുന്ന വാദ്യകലാകാരനായിരുന്നു കരുണാകരപ്പൊതുവാൾ. അഞ്ചാം തരം വരെ ഭീമനാട്ടെ സ്കൂളിൽ വിദ്യാഭ്യാസം.കൂടാതെ തറവാട്ടുവക ശ്രീരാമസ്വാമിക്ഷേത്രത്തിൽ കൊട്ടിപ്പാടിസേവ.ഇടയ്ക്കയിൽ മാത്രമായിരുന്നില്ല ഞരളത്ത് രാമപ്പൊതുവാൾ കരവിരുത് നേടിയത് . .ചെണ്ട,വീണ,ശാസ്ത്രീയസംഗീതം,കഥകളിപ്പാട്ടു തുടങ്ങി കൈവയ്ക്കാത്ത മേഖലകൾ വിരളം.എന്നാൽ മനസ് കൂടുതൽ അഭിരമിച്ചത് ഇടയ്ക്ക വാദനത്തിലും.ഇടയ്ക്ക്  അച്ഛൻ ശങ്കുണ്ണിപ്പൊതുവാളിൻറെ വീടായ കൂടല്ലൂർ ആനക്കരയിൽ താമസിച്ചു.അവിടത്തെ താമസം വാദ്യവിഷയങ്ങളിൽ കൂടുതൽ പ്രാവീണ്യം നേടാൻ ഞരളത്തിനെ സഹായിച്ചെങ്കിലും കൂടല്ലൂർ വാസം അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും കറുത്ത അദ്ധ്യായമാണ്‌.

ബാല്യകാലത്ത്‌ ഉണ്ടായിരുന്ന ഒരു മാനസിക വിഭ്രമവും ഏകാന്തതാബോധവും അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചു.അമ്മാവനായ കരുണാകരപ്പൊതുവാൾ തൊട്ട് 'ലോകഗുരു ' ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വരെ ശിഷ്യനാകാൻ ഞരളത്തിന് ഭാഗ്യം കിട്ടി.ചെമ്പൈ ഗ്രാമത്തിലെ വാസവും ചെമ്പൈയുടെ ശിഷ്യത്വവും അദ്ദേഹത്തിന് ശരിയായ മാനസികനില വീണ്ടെടുക്കാൻ സഹായകമായി.ചെമ്പൈയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരിൽ ഒരാളായിരുന്നു ഞരളത്ത്.

1957 ൽ ചെമ്പൈക്ക് കലാമണ്‍ഡലത്തിൽ ഒരു സ്വീകരണം ഉണ്ടായിരുന്നു.ഗവർണർ രാമകൃഷ്ണറാവു അദ്ദേഹത്തിനു സമ്മാനം നല്കി.ചെമ്പൈയുടെ കച്ചേരി കേൾക്കാൻ അനേകർ തടിച്ചുകൂടി.കൂട്ടത്തിൽ ഞരളത്തും. ഗുരുനാഥൻ കീർത്തനം പാടി.എല്ലാവരും വികാരവിവശരായി.സ്റ്റേജിൽ നിന്ന് നോക്കിയപ്പോൾ ഗുരു ശിഷ്യനെ കണ്ടു.ഒഴിഞ്ഞുമാറി നിന്ന അദ്ദേഹത്തെ സ്റ്റേജിൽ വിളിച്ചുവരുത്തി ഇടയ്ക്ക പാടിച്ചു.ഗുരുവിനോടുള്ള ആദരവും ഭക്തിയും കണ്ണീരായി വഴിഞ്ഞൊഴുകി.കണ്ണുനീരിൽ കുതിർന്ന ആ ഗാനാലാപനം കേട്ടുനിന്നവർ വികാരം നിയന്ത്രിക്കാനാകാതെ വിഷമിച്ചു.

സഞ്ചാരം,സൗഹൃദം,സ്നേഹവിരുന്ന്, ആരുടെ മുന്നിലും ഇടയ്ക്ക പാടാൻ മടിയില്ല.പക്ഷെ മനസ്സ് പറയണം.അല്ലാഞ്ഞാൽ ഇടഞ്ഞ ആനയെപ്പോലെ. 'തമ്പ് ' എന്ന സിനിമയിൽ ആലിന്റെ ചുവട്ടിൽ ഇരുന്ന് 'എന്താ ഉണ്ണീ, ഇടയ്ക്ക പഠിക്കണമോ 'എന്ന് ചോദിച്ച് ഇടയ്ക്ക കൊട്ടുന്ന ഞരളത്തിനെ അഭ്രപാളിയിലും ഞങ്ങളുടെ മനസ്സിലും കൊണ്ടുവന്നത് അരവിന്ദൻ എന്ന സിനിമാക്കാരനാണ്‌.എന്നാലപ്പോഴെയ്ക്കും തന്നെ വള്ളുവനാട്ടിൽ, അമ്മയുടെ തട്ടകത്ത് കലയുടെ പല കൈവഴികളും കടന്നു ഞരളത്ത് സ്ഥിരപ്രതിഷ്ഠ നേടി.


കോട്ടയ്ക്കലെ പി.എസ്.വി.നാട്യസംഘത്തിൽ പ്രവർത്തിക്കാൻ ഞരളത്തിന് അവസരം കിട്ടി.കുറച്ചുകാലം കലാമണ്‍ഡലതിൽ ചൊല്ലിയാട്ടക്കളരിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും അതുമായി ബന്ധപ്പെട്ട് കലാരംഗത്ത് കൂട്ടായ്മ ഉണ്ടാക്കാൻ കഴിഞ്ഞതും മറ്റൊരു സുകൃതം. കലാമണ്ഡലത്തിൽ  വള്ളത്തോളിന്റെ പ്രത്യേക ഉപദേശം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.കഥകളിയിൽ ഇടയ്ക്ക വായിക്കുന്നതിന്റെ തികവ് അനുഭവപ്പെട്ടത് കലാമണ്ഡലത്തിൽ വച്ചാണ്.

അക്കാലത്ത് ഷൊർണൂർ ടെലെഫോണ്‍ എക്സ്ചെഞ്ചിൽ ജോലി ചെയ്തിരുന്ന ഞരളത്ത് രാമപ്പൊതുവാളിന്റെ അയൽവാസി അദ്ദേഹത്തെ അനുസ്മരിച്ചത് ഇപ്രകാരം: 'ചന്ദ്രാ ...ലക്ഷ്മിയോട് ഒരൂട്ടം പറയണം....' ഏതാണ്ടൊരു ഭ്രാന്തനെപ്പോലെ ചപ്രചിപ്ര മുടിയും പാറിപ്പറപ്പിച്ച് ഒരു കാറ്റുപോലെ എക്സ്ചെഞ്ചിലെക്കു കടന്നുവന്ന കലാകാരനെ കൂടെ ജോലി ചെയ്തിരുന്നവർക്കു മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഏതാണീ കിറുക്കൻ എന്ന് ചോദിക്കാൻ അവർ ധൈര്യപ്പെട്ടത്‌.


ഞരളത്തിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പ്രധാനവ്യക്തികളിൽ ഒരാളാണ് തിരുമാന്ധാം കുന്നിലെ തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പന്തലക്കോടത്ത് ശങ്കരൻ നമ്പൂതിരി. ഒരർത്ഥത്തിൽ രാമപ്പൊതുവാളിന് പുനർജ്ജന്മം നൽകിയത് അദ്ദേഹമാണ്.ബുദ്ധിഭ്രമം വന്ന് മാനസികനില ആകെ തകർന്ന നിലയിൽ രാമപ്പൊതുവാളിനെ നമ്പൂതിരിയുടെ മുമ്പിൽ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ അമ്മ ജാനകി പൊതുവാളസ്യാർ ആയിരുന്നു.തിരുമാന്ധംകുന്നിലമ്മയുടെയും ധന്വന്തര മൂർത്തിയുടെയും ഉപാസകനായ ശങ്കരൻ നമ്പൂതിരിയുടെ നിരന്തര ചികിത്സയും പ്രാർത്ഥനയും അദ്ദേഹത്തെ കുറേ കാലത്തേയ്ക്ക് രോഗവിമുക്തനാക്കി. ചികിത്സയുടെ ഭാഗമായി രാമപ്പൊതുവാളിനെ തന്റെ ഇല്ലത്തെ ആശ്രിതയും ക്ഷേത്രത്തിലെ ഗോവിന്ദൻ കോമരത്തിന്റെ മകളുമായ ലക്ഷ്മിയെക്കൊണ്ട് വിവാഹം കഴിച്ചുകൊടുക്കാൻ നമ്പൂതിരി മടിച്ചില്ല.ഞരളത്തിന്റെ ശീലവും പ്രകൃതവും നിശ്ചയമുണ്ടായിരുന്ന ലക്ഷ്മിക്ക് അദ്ദേഹത്തെ വരിക്കുന്നതിൽ വൈമനസ്യമുണ്ടായിരുന്നില്ല.അങ്ങനെ 41-)മത്തെ വയസ്സിൽ ഞരളത്ത് വിവാഹിതനായി.വിവാഹച്ചെലവെല്ലാം നമ്പൂതിരി തന്നെ നടത്തി. ഞരളത്തിന്റെ മാനസികനില വീണ്ടെടുക്കാൻ ഈ വിവാഹം സഹായിച്ചു.

വള്ളുവനാടിന്റെ കലാകാരനായിരുന്ന ഞരളത്തിനെ തിരുവിതാംകൂറിലെക്കും പിന്നീട് ഭാരതമാകെയും പരിചയപ്പെടുത്തിയത് കാവാലം നാരായണപ്പണിക്കരും അരവിന്ദനുമാണ്.തമ്പിലെ     'സോപാനസന്ധ്യാനടയിൽ' എന്ന നാവാമുകുന്ദ കീർത്തനം ഏറെ ഹൃദ്യമായി.60-)൦ വയസ്സിൽ കാവാലത്തിന്റെ തിരുവരങ്ങ് നാടകസംഘത്തിൽ ഞരളത്ത് പ്രവർത്തിച്ചു. ആകാശവാണിയിൽ ആദ്യം കഥകളിപ്പദവും പിന്നീട് അഷ്ടപദിയും പാടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.ജയദേവ കൃതിയാണ് അഷ്ടപദി എന്ന നിലയിൽ പാടിപ്പോന്നിരുന്നത്. എന്നാൽ ഞരളത്ത് പൂന്താനത്തിന്റെ ഘനസംഘവും ഒളപ്പമണ്ണ, വള്ളത്തോൾ,കുഞ്ഞിരാമൻ നായർ  തുടങ്ങിയ കവികളുടെ കവിതകളും വരെ ഇടയ്ക്കയുടെ താളത്തിൽ സംഗീതാവിഷ്കരിച്ചു. സോപാനസംഗീതത്തെ ക്ഷേത്രമതിൽക്കെട്ടുകളുടെ   പുറത്തുകൊണ്ടുവരുവാനും അതിനെ ജനകീയമായി ആവിഷ്കരിക്കാനും ഉള്ള ധൈര്യവും ഗുരുപുണ്യവും ഞരളത്തിന് ലഭിച്ചു.

നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.കേരള സംഗീത നാടക അക്കാദമി അവാർഡ് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് കലാമണ്ഡലം കീർത്തിശംഖു് അവാർഡ് ഗുരുവായൂരപ്പൻ പുരസ്കാരം മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് അവാർഡ്  അങ്ങനെയെത്രയെത്ര.
സോപനസംഗീതത്തിന്റെ കുലപതിയായിവിരാജിക്കുമ്പൊഴും ഞരളത്തിന് ഭാവ വ്യത്യാസങ്ങളില്ല.ആ എളിമ,ആ തെളിമ -ഞരളത്തിന് സ്വന്തം.ഒരിക്കൽ തിരുമാന്ധാംകുന്ന് ദേവസ്വം 'ഘനസംഘം ' സി .ഡി.  യിലാക്കുന്നതിന് ഒരു സംരംഭം തുടങ്ങി.പലരുടെയും കൈപ്പാടുകൾ പെട്ട, പകർത്തിഎഴുതിയെഴുതി മൂർച്ചയും കെട്ട് ചോർച്ചയും വന്ന കയ്യെഴുത്ത് പ്രതി, ഒന്ന് സംശോധിച്ചു ആവിഷ്കരിക്കാം എന്നു തീരുമാനിച്ചു. അതിനുപറ്റിയ ആൾ ഘനസംഘം പാടുമ്പോൾ അതെഴുതിയ പൂന്താനമായി മാറുന്ന ഞരളത്തല്ലാതെ മറ്റാരുമില്ലെന്ന് അന്നത്തെ ദേവസ്വം ഭരണാധികാരികൾക്ക് തോന്നി.ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അതീവ സന്തുഷ്ടനാവുക മാത്രമല്ല അനേകരോട് അതു പറഞ്ഞ് അഭിമാനം കൊള്ളുക കൂടി ചെയ്തു അദ്ദേഹം.

ഞരളത്ത് പാടാൻ ജനിച്ച കലാകാരനാണെന്നാണ് കവി ഓ.എൻ.വി .കുറുപ്പ് പറയുന്നത്.അഷ്ടപദിയിൽ ബംഗാളി കവിയായ ജയദേവന്റെ 'ഗീതാഗോവിന്ദ'ത്തിലെ വരികളാണല്ലോ ആലപിക്കുനത്.കേരളത്തിലെ പമ്പാ നദിയുടെ കരയിലുള്ള ആറന്മുളയിലിരുന്ന് പൊതുവാൾ പാടുമ്പോൾ ബംഗാളിലെ അജോയ് നദീതീരത്തെ കെന്ദുളിയിരുന്ന് ജയദേവൻ  പാടുകയാണെന്ന് തോന്നും എന്ന് ഓ.എൻ.വി.ചിന്തിക്കുന്നു.അദ്ദേഹത്തിനെ 'സ്മൃതിതാളങ്ങൾ 'എന്ന  കവിതയിൽ 'അർദ്ധനിമീലിതനേത്രനായ് ...വൃദ്ധ ഗായകാ നീ പ്രപഞ്ചം വിസ്മരിക്കുന്നു' എന്ന  വരികൾ ഈ ചിന്തയിൽ നിന്നാണ് ഉറവം കൊണ്ടത്‌.

ഒരിക്കൽ തിരുമാന്ധാംകുന്നു ദേവസ്വം ഞരളത്തിനെ ആദരിക്കാൻ ഒരു ചടങ്ങ് സംഘടിപ്പിച്ചു. താലപ്പൊലിയും പഞ്ചവാദ്യവുമൊക്കെയായി ഒരു പ്രൌഡ സ്വീകരണം.ക്ഷണിക്കപ്പെട്ട അതിഥിയായ ഞരളത്ത് നേരത്തെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.യോഗസമയമായപ്പോൾ വേദിയിലേക്ക് ആനയിക്കാനായി സംഘാടകർ അദ്ദേഹത്തെ തെരഞ്ഞു നടന്നു.ഒടുവിൽ പഞ്ചവാദ്യക്കരുടെയിടയിൽ   ഇടയ്ക്ക കൊട്ടി നിൽക്കുന്ന ഞരളത്തിനെയാണ് അവർക്ക് കാണാൻ കഴിഞ്ഞത്.താൻ പോലുമറിയാതെ അദ്ദേഹം നാദബ്രഹ്മത്തിൽ ലയിക്കുകയാണ്.ചടങ്ങിന്റെ ഗൗരവമൊ ഔചിത്യമോ ഒന്നും അദ്ദേഹം അറിയുന്നില്ല.അറിയുന്നത് ഒരു തരം നിർവൃതി. ആത്മനിർവൃതി.ഷട്കാലഗോവിന്ദമാരാരെപ്പോലെ, കവി കുഞ്ഞിരാമൻ നായരെപ്പോലെ, ആ നിർവൃതി അദ്ദേഹം ആവോളം നുകർന്നു.




കവി ഒളപ്പമണ്ണയുമായും അദ്ദേഹത്തിന്റെ മനയുമായും ഞരളത്ത് വളരെ അടുപ്പത്തിലായിരുന്നു.ഒളപ്പമണ്ണ നിർദ്ദേശിച്ചാൽ ഞരളത്ത് ഏതു പരിപാടിയും ഏൽക്കും. പെരിന്തൽമണ്ണയിലെ പ്രതിമ അനാവരണം ഇതിനുദാഹരണം. പെരിന്തൽമണ്ണയിലെ ഒരു പ്രമുഖ ഹോട്ടലിനു മുന്നിൽ കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഒരു സ്ത്രീയുടെ നഗ്ന പ്രതിമയുണ്ട്. ഹോട്ടൽ ഉടമ ഒളപ്പമണ്ണയ്ക്കു വേണ്ടപ്പെട്ട ഒരാൾ. ആയതിനാൽ പ്രതിമ അനാവരണം ചെയ്യാനുള്ള നിയോഗവും ഒളപ്പമണ്ണയ്ക്കു  തന്നെ. എന്നാൽ നഗ്നപ്രതിമ സ്ഥാപിക്കുന്നതിനെതിരെ നഗരത്തില വിവിധ സംഘടനകളുടെ വക പ്രതിഷേധ പ്രകടനം.ഹോട്ടലുടമയും കവിയും ശിൽപ്പിയും വിഷമത്തിലായി.ഒടുവിൽ ഒളപ്പമണ്ണ യുടെ കവിബുദ്ധിയിൽ ഒരു ആശയമുദിച്ചു. ശങ്കരാചാര്യരുടെ സൌന്ദര്യലഹരിയിൽ ഭഗവതിയുടെ അംഗപ്രത്യംഗം വർണിക്കുന്ന ഒരു ശ്ലോകമുണ്ട്.അതിനു കുമാരനാശാന്റെ തർജമയുമുണ്ട്. അത് പ്രതിമയ്ക്കുതാഴെ കൊത്തിവയ്പ്പിച്ചു.ശിൽപ്പി തന്നെ ഒരു കൽവിളക്ക്‌ കൊത്തിയുണ്ടാക്കി അതിൽ തിരിയിട്ടു കത്തിച്ച് ഉദ്ഘാടനം ചെയ്യാമെന്ന് തീരുമാനിച്ചു. ഒളപ്പമണ്ണയുടെ നിർദ്ദേശപ്രകാരം ഞരളത്ത് ഘനസംഘം പാടി രംഗത്തിന് മറ്റൊരു പരിവേഷം കൊടുത്തു.ക്രമേണ പ്രതിഷേധം കെട്ടടങ്ങി.

കേരളത്തിലെ ഒട്ടുമിക്ക അറിയപ്പെടുന്ന കലാകാരന്മാരുമായും ഞരളത്തിന് സ്നേഹപൂർണ്ണമായ മമതാബന്ധം ഉണ്ടായിരുന്നു.ഒരിക്കൽ പരിചയപ്പെട്ടാൽ ഇഷ്ടപ്പെട്ടാൽ അവരുമായി ഉൾച്ചേരുന്ന വള്ളുവനാടൻ മനസ്സ് ഞരളത്തിനെ എല്ലവരിലുമെത്തിച്ചു.കടമ്മനിട്ട,എം.ടി.,നെടുമുടി വേണു,ആർട്ടിസ്റ്റ് നമ്പൂതിരി,ജോണ്‍ ഏബ്രഹാം തുടങ്ങി ഒട്ടേറെ പ്രതിഭാധനർ ഞരളത്തിനെ  അറിഞ്ഞാദരിച്ചു.എല്ലാവർക്കു വേണ്ടിയും അദ്ദേഹം ഇടയ്ക്ക കൊട്ടിപ്പാടും.തികഞ്ഞ സംതൃപ്തിയോടെ. നിറഞ്ഞ നിർവൃതിയോടെ .





ഞരളത്ത് ജീവിതത്തിലാദ്യമായി ആശുപത്രിയിൽ  കിടന്നത് ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.ബോധാബോധങ്ങുളുടെ ഇടയിൽ വേദനയുടെ മൂർദ്ധന്യത്തിൽ അദ്ദേഹം പാടും. രാത്രിയെന്നില്ല, പകലെന്നില്ല.ആദ്യമൊക്കെ നഴ്സുമാർ വഴക്കു  പറഞ്ഞു. അവസാനം ഡോക്ടർ പറഞ്ഞു, 'പാടട്ടെ....മനസ്സ് നിറയെ പാടട്ടെ..തൃപ്തി വരും വരെ പാടട്ടെ..'

ഞരളത്തിന്റെ മനസ്സിൽ സംഗീതം മാത്രമായിരുന്നു.എവിടെയും ദെവീചൈതന്യം മാത്രമാണദ്ദേഹം കണ്ടത്.ആ പരംപൊരുൾ പ്രകാശം അദ്ദേഹത്തെ കൈ പിടിച്ചുനടത്തി. അതെ, ശ്രീപെരുംപുത്തൂർ എന്ന സ്ഥലത്ത് രാജീവ് ഗാന്ധി വധിക്കപ്പെട്ട ദിവസം ചെമ്പൈ ഗുരുനാഥന്റെ മകളെ സന്ദർശിച്ച ശേഷം വഴി തെറ്റി ഞരളത്ത് വന്നു പെട്ടു .ഒരു വാഹനം ചീറിപ്പാഞ്ഞു തന്റെ നേർക്ക് വന്നതു മാത്രം അദ്ദേഹം ഓർക്കുന്നു.പെട്ടെന്ന് ഒരു സ്ത്രീ അദ്ദേഹത്തെ കൈപ്പിടിച്ച്‌ വലിച്ചു. മറുതോളിൽ കിടന്ന ഇടയ്ക്ക തട്ടിത്തെറിപ്പിച്ചു വാഹനം കടന്നുപോയി.തന്നെ രക്ഷിച്ചത്‌ തിരുമാന്ധാം കുന്നിലമ്മയാണെന്ന് ഞരളത്ത് വിശ്വസിച്ചു. അതുപോലെ തന്നെ തന്റെ വീട്ടിൽ അഗ്നിബാധ ഉണ്ടായ സന്ദർഭത്തിലും അമ്മ തന്നെ തുണച്ചുവെന്ന് ഞരളത്ത്  വിശ്വസിച്ചു.


1996 ആഗസ്റ്റ്‌ 13-)൦  തിയ്യതി 80-)൦ വയസ്സിൽ ചരമഗതിയടയുമ്പോൾ പത്തോളം അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.കൂടാതെ ജനങ്ങൾ നെഞ്ചിലേറ്റിയ ആ താളപ്പെരുമ, ആ നാദഗ്ഗരിമ, തലമുറയിലൂടെ അത് നില നില്ക്കും. അതിന്റെ പുതുനാമ്പാണ് കേരളത്തിലെ അരങ്ങുകളിൽ ശ്രദ്ധേയനായ, സുപരിചിതനായ അദ്ദേഹത്തിന്റെ മകൻ ഹരിഗോവിന്ദൻ.

            

           

                                                      

                                                              
                                  

Wednesday, 24 September 2014

manimuzhakkam

മണിമുഴക്കം 


തുഞ്ചന്റെ കിളിമകളെയും കണ്ട്
കയ്പുപോയ കാഞ്ഞിരച്ചോട്ടിൽ
തണലിളച്ച്, നാലുമാറുമാടിയ
ചക്കിനെക്കുറിച്ചോർത്ത് ഞാൻ
നാട്ടിലേക്കു വണ്ടികയറി.

ദുർഗമമായ കൂപരഥ്യകളിലൂടെ
മനസ്സിനേയും ശരീരത്തെയും
പീഡിപ്പിച്ച്, ഒരു രാത്രിയിൽ ഞാൻ
മഹാനഗരത്തിൽ വണ്ടിയിറങ്ങി.
ദീർഘസുഷുപ്തിയിൽ നിതരാം മരുവിയ
ചങ്ങാതിയെ തുയിലുണർത്തി
നിദ്രാവിഹീനനായി ഒരു രാത്രി കൊണ്ടാടി.
അനന്തരം പ്രഭാതസൂര്യനെ കാണാതെ
 വെയിലിലേക്കിറങ്ങി   നടന്നു.
ഒഴിഞ്ഞ വയറും വരണ്ട വെയിലും
എന്നിൽ ലഹരി സന്നിവേശിപ്പിച്ചു.
സൂര്യൻ പ്രദക്ഷിണ വഴിയിൽ മധ്യമാർഗം
കടന്ന് രണ്ടു നാഴിക കഴിഞ്ഞവാറെ
ഞാൻ അന്നപ്രാശം ചെയ്ത്‌
ലഹരിമോചിതനായി.
സൂര്യപടാച്ഛാദിതമായ  സ്വന്തം
ഗഹ്വരത്തിൽ പ്രവേശിച്ചപ്പോൾ ഞാൻ
വീണ്ടും സർക്കാർ ശേവുകക്കാരനായി

സമയം നാലു മണി.
ആണിക്കുറ്റിയിൽ ആടിയിളകുന്ന
 സർക്കാർ   പഞ്ചാംഗം.
അതിലെ 19-)൦  കള്ളിയിലെ നരച്ച
 കറുത്തയക്കം എന്നെ തുറിച്ചുനോക്കുന്നു.
ഭയചകിതനായ എന്റെ ശ്രോത്രങ്ങളിലേക്ക്
ദൂരഭാഷിണിയുടെ ദീർഘ ഘണ്ടാരവം.
വിറയ്ക്കുന്ന കയ്യാൽ സ്വീകരിണിയെ
ചെവിയോടു ചേർത്തതും മരണം
ചെവിയിലേക്കൂർന്നു വീണു.
'ഒരു മുളന്തണ്ടിനാൽ ലോകത്തെ മുഴുവനും '
ഹർഷ പുളകിതനാക്കിയവൻ' ഹരി '
 ചേദിതഹൃദയനായ്, ഒരു മുളന്തണ്ടായ്
എന്നിൽ തേങ്ങലുയർത്തിയവൻ 'ഹരി'
എന്റെ മുമ്പേ നടന്നവൻ
എനിക്ക് മാർഗ്ഗം തെളിച്ചവൻ.
ജീവിതാവേശത്തിന്റെ ഉൾചൂടിൽ
ഉജ്ജ്വലിച്ചവൻ പ്രജ്ഞയറ്റു പതിച്ചു,
ചേതനയറ്റു നിലച്ചു.
വിഹ്വലമായ നാഴികവിനാഴികകൾ
ദുഃഖഘണ്ടാരവം പോലെ ചുറ്റും
മണിമുഴക്കങ്ങൾ.

ഓർമയിൽ ഞാൻ സഞ്ചരിച്ചു.
ഇല്ലായ്മയുടെ ഇല്ലത്തു നിന്നവൻ വന്നു.
ദുഃഖസാഗരമിരമ്പുന്നതു കണ്ട്
മണൽതീരത്ത് കാറ്റു കൊള്ളാതെ
അവൻ കടന്നുപോയി.
അവൻ കടന്ന വഴികൾ  സജീവമായിരുന്നു.   
അവന്റെ സാന്നിദ്ധ്യം കരുത്താർന്നതായിരുന്നു.
അവന്റെ വചനത്തിന് അനേകർ
ചെവികൊടുത്തു.
അധികാരികളുടെ അരമനകളിൽ
മണി മുഴങ്ങി.
'മണി മുഴങ്ങുന്നതാർക്കുവേണ്ടി' യെന്നവർ
പരസ്പരം ചോദിച്ചു.
പദ്മവ്യൂഹമൊരുക്കി അവർ നേരിട്ടു
ഒടുവിൽ അവൻ പ്രവാസിയായി.

ഓർമ്മയുടെ ദുഃഖയാനത്തിൽ ഞാൻ
വീണ്ടും സഞ്ചരിച്ചു.            
ഓളക്കുത്തിൽ ഇടം വലം ചരിയുമ്പൊഴും
അവൻ അക്ഷോഭ്യനായിരുന്നു.
നൗകാമധ്യത്തിലെ നിയന്ത്രക വളയം
അവന്റെ കയ്യിൽ സുരക്ഷിതമായിരുന്നു.      
ഒടുവിൽ കരയ്ക്കണഞ്ഞപ്പോൾ
അവൻ ഒറ്റയ്ക്കല്ലായിരുന്നു.
എങ്കിലും ഒറ്റയ്ക്കായപോലെ.
നിഴൽ വീണ വഴികളിൽ  അവൻ    
ഒറ്റയ്ക്കു നടന്നു.
വിഭ്രാന്തിയുടെ നിഴലിളക്കങ്ങളിൽ
സ്വയം നിഴലായി.




ഓർമ്മയുടെ നിലാവ് മേഘ
ബന്ധനത്തിൽ നിന്ന് പുറത്തിറങ്ങി.
നീട്ടിയ ദീപയഷ്ടി
സ്നേഹമറ്റ കരിന്തിരിയെ
പ്രോജ്ജ്വലിപ്പിച്ചുവോ
മന്ത്രനിനാദം പോലെ അന്തക്കരണത്തിൽ
ഉരുവം കൊണ്ട ബോധചിന്തകൾ
അവൻ മുമ്പേ നടന്നു
 അവന്റെ മാര്ഗ്ഗം തെളിഞ്ഞു.
വാതിലുകളെല്ലാം അവനു വേണ്ടി
 തുറക്കപ്പെട്ടു
വിജയത്തിന്റെ നാൾവഴികൾ അവനു വേണ്ടി
എഴുതപ്പെട്ടു.





അടങ്ങിയിരുന്ന  ആവേശം
തിരതള്ളലായി
രാഗരീതികളുടെ ഉൾപ്പിരിവും
മോഹചിന്തകളുടെ സംത്രാസവും
സ്വയം ഉയർത്തുന്ന കലാപവും
കൂടിക്കുഴഞ്ഞു.
മിന്നിമായുന്ന നെത്രദ്യുതി.
അതിനു പിന്നിലെ ഇളകുന്ന
 സർപ്പസൗന്ദര്യം 
ധൂമിലമായ സിരോമണ്ഡലം
മനസ്സിൽ ഉറഞ്ഞുകൊട്ടുന്ന
പറച്ചെണ്ട
ബോധാബോധങ്ങളിൽ പെട്ട്
 പിടയുമ്പോൾ മനസ്സ് മന്ത്രിച്ചു,
'വയ്യ, ഓർക്കുക വയ്യ"

സഞ്ചാരസമാപ്തിയിൽ ഞാൻ എത്തിനിന്നത്
ചേതനയറ്റ ഒരു ദേഹത്തിനു മുന്നിൽ
കനം തൂങ്ങുന്ന നിമിഷങ്ങൾക്കു മേൽ
ഇറക്കിക്കിടത്തിയ കനപ്പെട്ട ദേഹം
വിലാപങ്ങളുടെ ആരോഹണാവരോഹണങ്ങളിൽ
സ്വയം നഷ്ടപ്പെട്ട ഞാൻ
വിഭൂതിയുടെ ഒരു നേർത്ത ഗന്ധം
ഇല്ലാത്തൊരു സാന്നിദ്ധ്യത്തെ
അറിയിക്കുകയാണോ
ആളൊഴിഞ്ഞ ശവപ്പറമ്പ്
മൂക നിശബ്ദതയിലേക്കുള്ള
പ്രവേശന മാർഗ്ഗം
മുറിവേറ്റ മണ്‍ കുടവുമായി
ചുറ്റുവലം വയ്ക്കുന്ന കുരുന്നിന്റെ
മാന്മിഴികൾ
ഘൃതഘ്രാണത്താൽ ആവേശം കൊണ്ട
 തീനാളങ്ങൾ      ഇരുളഗ്രമുള്ള
നാവാൽ അവനെ നാക്കിനുണയുന്നു      
ഒരു തണുത്ത കാറ്റു വീശുന്നു
 സൂര്യനപ്പോഴും പ്രൊജ്വലിക്കുന്നു.  
            

Sunday, 21 September 2014

kiraatham

കിരാതം

ക്കൊല്ലവും വന്നു ഐരാണിയപ്പന്റെ
തൃക്കൊടിയേറ്റും തിരുവുൽസവവും
പണ്ടത്തെയുത്സാഹമെങ്ങുപോയ് ഓർത്തു
ഞാൻ എന്തെന്തുമാറ്റങ്ങൾ മാനുഷരിൽ

രണ്ടുപതിറ്റാണ്ടു പിന്നോട്ടു മാനസം
മണ്ടിതിരിഞ്ഞു പരതിടുന്നു
ഉത്സവക്കാലത്ത് സ്കൂളു വിട്ടാൽ പിന്നെ-
യമ്പലമുറ്റമാണെന്റെ ലോകം.


അന്നൊരു നാളിൽ പിണഞ്ഞോരമളി ഞാ-
നിന്നുമോർക്കുന്നു ഹൃൽസ്മേരമോടെ
അന്തിക്കു ശീവേലി കണ്ടുഞാൻ വീട്ടിൽ
വന്നുണ്ടു തിരിച്ചെത്തി അമ്പലത്തിൽ  

തീവെട്ടി ചുറ്റുവാൻ എണ്ണ പകരുവാൻ
മേളക്കാർക്കാവേശമേറ്റുവാനും
ഒത്തൊരുമിച്ചു പണിചെയ്തു ഞങ്ങ-
ളൊരൊമ്പതു വമ്പെഴും 'വീര്യവാന്മാർ'
അഞ്ചു കൊമ്പന്മാർ നിരന്നു കഴിഞ്ഞതിൽ
വമ്പനാം കൊമ്പൻറ്റെ മസ്തകത്തിൽ
ഐരാണിയപ്പൻ എഴുന്നെള്ളിയന്നേരം
വലിയവിളക്കിനു വട്ടമായി.

പഞ്ചവാദ്യം നാദപഞ്ചാമൃതം നുകർന്ന-
ന്തരാ മോദിച്ച ഭക്തവൃന്ദം
ദീപപ്രഭാപൂരമാലക്തികോജ്ജ്വല
ദ്യോതിയിൽ ദേവനെ കൂപ്പി നിന്നു.
വർണ്ണങ്ങളായിരം വാനിൽ വിരിയിച്ചു
സമ്മോഹനം അഗ്നിവിസ്മയവും
എല്ലാം കഴിഞ്ഞിനി നൽകഥാപാടവം
ചൊല്ലിയാടാനുള്ള നേരമായി

ആട്ടവിളക്കു തെളിഞ്ഞു അരങ്ങത്തു
കേട്ടതാ ചെണ്ടതൻ നാദഗർവ്വം
കൂട്ടരൊഴിഞ്ഞു ഞാൻ ആൽത്തറക്കെട്ടിൽ
വന്നാസ്ഥയാ കണ്ടു കളിവിശേഷം.
വർണ്ണതിരശ്ശീല മുന്നിലുയർന്നെന്റെ
കണ്ണിലോ നിദ്ര ഇരുൾ വിരിച്ചു

പള്ളിപ്പുറം കരദേശത്തിലെ കളി-
യാശാനെ ആരറിയാവതുള്ളൂ
ഐരാണിയപ്പനു തൃക്കൊടിയേറ്റുണ്ടേൽ
ആശാൻറെ വേഷം അരങ്ങിലുണ്ടാം 
കത്തി വേഷം പോലെതന്നെ അതി-
ശയ ഗംഭീരമാശാന്റെ വേഷം, 'കരി'.

ദേവന് പ്രിയമേറുന്ന കഥയത്രേ
ഏറെ പ്രചരിതമാം 'കിരാതം'.
 വേട്ടക്കോലേന്തി    കിരാതനായ് തന്നുടെ
വേട്ടുവോളൊത്തണഞ്ഞ ശേഷം
ഗോപാലനാശാന്റെ ഭാവചേഷ്ടാദികൾ
കണ്ടാൽ മനോജ്ഞം മനോഭിരാമം.

കാടിളക്കും പോലെ കാണികൾ തിങ്ങുന്ന
വേദിയിലൂടെയൊട്ടാരവമായ്
കോലും കരം ഗ്രഹിച്ചോടിയണയുന്ന
ആശാന്റെ വേഷപ്പകർച്ച കണ്ട്
ഞെട്ടിയുണർന്നു ഞാൻ പേടിച്ചു മണ്ടി-
യെൻ    കെട്ടിലണഞ്ഞു കതകടച്ചു.
നേരം പുലർന്നു പനിച്ചുവിറയ്ക്കുന്ന
ദേഹവുമായ് ഞാൻ കിതച്ചിരുന്നു
തുള്ളി വിറയ്ക്കുമേൻ മേനിയിൽ ചുറ്റിയ
 മുണ്ടിലോ ഈറൻ പടർന്നു കേറി.

ഗോപാലനാശന്റെ വേഷം ഭയങ്കരം
ഓർക്കുന്നിതിപ്പോഴും ജാള്യമോടെ.
 
(കളിയരങ്ങിൽ വച്ച് കഥാവശേഷനായ കഥകളിയാചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരെ കുറിച്ചുള്ള അനുസ്മരണം.)                                                                   


Wednesday, 5 March 2014

poovum sooryanum

പൂവും സൂര്യനും



പൂച്ചെടി :     പൊന്നുഷസ്സിന്റെ തോളിലേറി വ-
                        ന്നെത്തുമെന്നാത്മ  നായകാ 
                        കൈക്കുടന്നയിൽ പൂക്കളുമേന്തി 
                        നൽ വരവേൽപ്പോരുക്കിയേൻ 

സൂര്യൻ :    നിന്നെപ്പോലാരുമില്ലയീമണ്ണി -
                       ലുളളത്തിൽ സ്നേഹമുള്ളവർ 
                      എത്രമേൽ നിന്നെ സ്നേഹിച്ചു 
                       ഞാനിതത്ര നീയുമറിയണം    

പൂച്ചെടി:    മഞ്ഞമേലാപ്പിൽ നിന്നു നിന്നെ
                       ഞാൻ മുക്തനാക്കിടുമിദ്ദിനം
                       ആരുകോറിവരച്ചു നിന്റെ
                       നൽനാമധേയം പറകെടോ
                       മേഘമാലകൾ തീർത്ത പന്തലിൻ 
                        കീഴെ നക്ഷത്രകാന്തിയിൽ    

സൂര്യൻ:    ഇല്ലയോതുവാൻ ത്രാണിയില്ലെ-
                       നിക്കാരോ വന്നെന്നെ മൂടുന്നു
                      ചണ്ഡമാരുതൻ ചൂളമോടെ
                       വന്നെൻ ജനാല തുറക്കുന്നു      
                       കെട്ടഴിഞ്ഞ കരിംമുകിൽക്കെട്ടിൽ
                       പെട്ടു ഞാൻ വശം കേട്ടുപോയ്
                        പക്ഷികൾ നീഡം തേടിയോടുന്നു
                        പത്രങ്ങൾ വിറകൊള്ളുന്നു
                        കെട്ടഴിഞ്ഞു പോമോടങ്ങൾ
                        തടം തട്ടി നീക്കുന്ന ഓളങ്ങൾ
                        അല്പവസ്ത്രമനൽപമായ് നന-
                         ഞ്ഞൊട്ടി മേനി വിറയ്ക്കുന്നു

പൂച്ചെടി:     കെട്ടടങ്ങി പ്രചണ്‍ഡ വാതവും          
                         കട്ടിയിൽ പെയ്ത വർഷവും
                         മുന്നെക്കാൾ ദീപ്തനായി നീ സഖേ
                         എന്റെ മുന്നിൽ വിളങ്ങുന്നു
                         അംശുമാൻ, നിന്റെയംശുവേറ്റെന്റെ
                          അംഗോപാഗം കുളിർക്കുന്നു

സൂര്യൻ:    എന്തു നീ നിലകൊള്ളുന്നോ ഭയ  
                        മെള്ളോളം  നിനക്കില്ലെന്നോ
                         ചുറ്റുമേറെ നടന്ന ദുഷ്കൃതിക്കൊക്കെ
                          ദൃക്സാക്ഷിയാണു നീ
                         പുറ്റുപൊട്ടി പുറത്തു ചാടിയ
                         ഈയലിൻ പറ്റമൊക്കവേ
                         പത്രമറ്റു നിലം പതിച്ചതാ
                         കാലനേമിയാം കാറ്റിനാൽ
                          അന്ത്യരോദനം കേട്ടുനിന്ന നീ
                          ചൊല്ലണം കൊലയ്ക്കുത്തരം

പൂച്ചെടി:       പേടിപൂണ്ടൊളിച്ചോടിടാതെ ഞാൻ
                          നിന്നതെന്തിനെന്നോതിടാം
                          മുഗ്ധസ്നേഹ കടാക്ഷമാർന്നെന്നെ
                          കാത്തുനിൽക്കുമവിടേയ്ക്ക്
                          പേലവദള കാന്തിയാർന്നു  നി-
                          ന്നേകുവാൻ നറും തേൻതുള്ളി

സൂര്യൻ:        നിന്നെയേറെ ഞാൻ സ്നേഹിച്ചു
                          ഇളം കുഞ്ഞു സൌന്ദര്യധാമമേ
                          എന്റെ സ്‌നേഹം കടിച്ചെടുത്തു നിൻ
                          ലോല ലോല കപോലത്തെ
                          എത്രമാത്രം സഹനം നീ ചെയ്തെന്ന -
                          ഭ്യുദയത്തിനായഹോ      
                         എന്റെ ഏകാന്ത  കാലുഷ്യം വൃഥാ
                          ഗോളമാർഗ്ഗം നിയന്ത്രിപ്പു
                         എത്രവട്ടം പ്രഭാതനക്ഷത്രം
                         കത്തിനിൽപ്പതു കണ്ടു നാം
                          എത്ര വട്ടം നിൻ കണ്ണിലുമ്മ
                          പകർന്നു നിന്നതു കണ്ടു ഞാൻ
                          എന്റെ വാക്കുകൾ നിന്റെ മേനിയിൽ
                           മാരിയായ് പെയ്തടങ്ങട്ടെ
                          എത്രയേറെ നാൾ നിന്റെ പേലവ
                         മേനിയെ പേർത്തും സ്നേഹിച്ചു
                         വിശ്വമത്രയും നിന്റെ മാന്ത്രിക
                         സിദ്ധിയിൽ നിലകൊള്ളുന്നു
                         നിന്റെ മൗലിയിൽ ചൂടിക്കാം
                         നല്ല ദിവ്യ സൗഗന്ധിപ്പൂവുകൾ
                         ശീതളഛായയേകുവാൻ തൈ-
                         മരങ്ങളേറെ ഞാൻ നല്കിടാം
                         നിന്റെ ചുണ്ടിൽ പകർന്നു നൽകാം ഞാൻ
                        ആർദ്ര ഗ്രാമീണ ചുംബനം
                        എന്നും നിന്നിൽ വസന്തമായ്‌
                        പുളകം വിതച്ചു ഞാൻ നിന്നിടാം.                    
                                     
                               
    

Monday, 3 March 2014

ormacheppu

ഓർമ്മച്ചെപ്പ് 

അരുതു നീ സഖീ, ഓർമ്മപ്പെടുത്തലിൻ 
സുഖദ തീത്തൈല മിറ്റിക്കരുതിനി 
നിറയെ സ്വപ്‌നങ്ങൾ പൂത്തുവിരിഞ്ഞ നിൻ 
വിടർമിഴികൾ തുളുമ്പുവതെന്തിതേ 
വറുതിയിൽ വിണ്ടുകീറിയെൻ ഹൃത്തിതിൽ 
കുളിർമഴ പെയ്തുനിന്ന നിൻ കൂജനം 
കദന ഭാരം തിരണ്ടുള്ള തേങ്ങലാൽ 
കലുഷിതമായ് കഴിഞ്ഞതു കാണുന്നു.
കരളു പിഞ്ഞിപ്പറിക്കുമെൻ വേദന 
അരുതു കാണാതിരിക്കട്ടെയാരുമേ.





ഒരുമനസ്സും ഇരുമെയ്യുമായി നാം 
ഇരു കരകളിൽ നിൽപ്പുറപ്പിച്ചതും 
പുഴയിലാഴക്കയങ്ങളിൽ പെട്ടുടൻ 
കുഴയുമെന്നുള്ള ചിന്തയിൽ ജീവിതം
 ഇരു തടങ്ങളിൽ തന്നെ ബന്ധിച്ചു നാം
കനവിൽ മാത്രം നിനവു ദർശിച്ചതും 
കരുതുകിൽ ഭീതി പൂണ്ടവർ നാമെത്ര 
ചെറിയ ജീവികൾ വിഹ്വലമാനസർ.

ഒഴുകുമോരോ കിനാക്കൾ പോൽ നമ്മ-
ളന്നൊരുദിനം കമിതാക്കളായ് തീർന്നതും 
ചുമലുരുമ്മി പരസ്പരം നമ്മൾ തൻ 
പ്രണയരാഗം നിശബ്ദം മൊഴിഞ്ഞതും 
പുളകിതങ്ങളായ് പാറിയ നിന്മുടി-
യിഴയിലൂടെൻ വിരലുകൾ നീങ്ങവേ 
വിറകയായി നീ, വിദ്യുല്ലതികകൾ 
പടരുകയായിരുന്നു നിൻ മേനിയിൽ.

ചകിതയാണ് നീ ചഞ്ചലയാണ്‌ നീ 
പ്രണയപാപം ചുമക്കുവോളാണ് നീ 
ദുഷിത സാമൂഹ്യ സ്മാർത്തവിചാരങ്ങൾ 
മുടിമുറിച്ചു പടിയിറക്കുന്ന നാൾ    
വഴിയിലെന്നെ നീ കാണും നിശബ്ദനായ് 
എൻറെ വഴികളെല്ലാം അടഞ്ഞുപോമെങ്കിലും 
നിയതി തൻ ഗതി മാറ്റാൻ നമുക്കിനി 
കഴിയുമോ ? വേണ്ട, ചിന്തിക്ക വേണ്ട നാം 

അറിക, നീയെന്റെ പ്രാണനാണതു മറ-
ന്നകമലരിൽ കരുതരുതൊന്നുമേ 
നിറവിശുദ്ധിയും സ്നേഹനൈർമല്യവും 
സഹജസൗഹൃദ ഭാവശീലങ്ങളും -എൻ 
ഹൃദയ ഭാരമിറക്കുന്ന വാങ്ങ്മയ മണി-
മൃദുതരനാദവും കാന്തിയും 
 ഉദിത പാർവണച്ചന്ദ്രിക പോലവേ      
ഹസിത നിൻമുഖം കാണുന്ന മാത്രയിൽ 
ദുരിത നൈരാശ്യ ചിന്തയിൽ  നിന്നു ഞാൻ 
ഉയിരുനേടി യുണരുകയായിടും

ഇനി നടക്കാം പെറുക്കാം കിനാക്കളും 
ചിതറി വീണ നിൻ  വർണ്ണവളപ്പൊട്ടും 
മറവിയിൽ പെട്ടു പോയ നിൻ ബാല്യവും 
കുതി കുതിച്ചൊരെൻ കൗമാര മോഹവും 
ഹൃദയ ഭിത്തിയിൽ താരുണ്യ സ്വപ്‌നങ്ങൾ 
കടുനിറം ചേർത്തെഴുതിയ ചിത്രവും 
ഇനിയെടുക്കാം മടങ്ങാം നമുക്കിനി 
തിരികെയെത്തിടാം നമ്മൾ തൻ നീഡത്തിൽ.

                            

                                           

amma

അമ്മ

ഇരുളല നീക്കീട്ടെന്നുടെ മുന്നിൽ
അണയൂ അമ്മേ മടിയാതെ
അശരണനാമെന്നകതാരിൽ നീ
പൊരുളായ് നിറയൂ വിരവോടെ

എന്നിലെ ദുഃഖഭയാപഹ ചിന്തക-
ളൊന്നൊഴിയാതെയകറ്റൂ നീ 
മന്നിൽ ജീവിതസൗന്ദര്യത്തിൻ  
പൊന്നൊളി മുന്നിൽ വിടർത്തുക നീ

കാലം കണ്ണീരുപ്പളമാക്കിയ
ജീവിതവീഥിയിലുടനീളം
നൽതെളിനീരാൽ സേചനമേകൂ
പുത്തൻ നാമ്പു പൊടിപ്പിക്കൂ

ഇരുളല നീങ്ങി പുതിയൊരു ലോകം
കൂമ്പു പൊടിക്കും പ്രത്യാശ.
 അമ്മേ -നിന്നുടെ കാരുണ്യത്തിൻ
കറകക്കൂമ്പു നിരക്കുന്നു
അവയുടെ തുഞ്ചിൽ അഴകുവിരിക്കും
ഹിമകണമണികളെയൊന്നാക്കി
വിശ്വം മുഴുവൻ സ്നേഹ നിരാമയ
കാരുണ്യത്തിരയാകൂ നീ.                        

Thursday, 9 January 2014

vidhimrugangalkku oru unarthu pattu


 

വിധിമൃഗങ്ങൾക്ക്  ഒരു ഉണർത്തുപാട്ട്  
തോക്കിൻറെയാസുര ഗർജനം മാത്രമേ
കേൾപ്പതുള്ളിന്നീ രണാങ്കണ ഭുമിയിൽ
മാടുകളെപ്പോൽ മരിപ്പവർക്കായി
ചാവുമണിയൊച്ചയും കേൾപ്പാൻ കൊതിക്കൊലാ.

പ്രാർത്ഥനാശുശ്രൂഷയേകുവാൻ എന്തുള്ളൂ
തോക്കിൻ ചിലമ്പിച്ച തേട്ടലും പൊട്ടലും
പെട്ടെന്നൊരുക്കിയ ചാവുഗീതത്തിന്റെ
ശബ്ദമടഞ്ഞ പ്രതിദ്ധ്വനിയാകുമോ?

ഇല്ലൊരു പ്രാർത്ഥന
 ഇല്ല മണിനാദവും
ഇല്ലിനി കാപട്യ ദുഃഖ-
സംഗീതിക!
ചുറ്റിലും കേൾപ്പതു മറ്റെന്ത് ഭ്രാന്തമായ്
വീശിയെറിയുന്ന തീപ്പന്തിന്റെ ശീൽക്കാരം.

ദൂരെ ഗ്രാമങ്ങളിൽ നിന്നുവിളിപ്പതോ
ബ്യുഗിളിൻ ദീന വിലാപപ്പെരുക്കങ്ങൾ
നിത്യശാന്തിക്കായ്‌ ഉയർത്താൻ മെഴുതിരി
 വെട്ടം കരങ്ങളിൽ കുട്ടികളേന്തുമോ?

ഇല്ലവ, കണ്‍കളിൽ കത്തിനിൽക്കുന്നിതാ 
സ്വർഗ്ഗീയ ദൈവ വെളിച്ചം കണക്കിനെ
മഞ്ഞവെളിച്ചം മരവിച്ചുണങ്ങിയ പെണ്‍ -
കൊടിമാരുടെ ദുഃഖം പൊതിഞ്ഞവർ
സ്വന്തം മനസ്സിൻ ക്ഷമാർദ്രപുഷ്പങ്ങളെ
അന്ത്യയാത്രയ്ക്കായ്‌ ഒരുക്കി വയ്ക്കുന്നുവോ?
സന്ധ്യകളോരോന്നു വന്നിരുന്നീയിരുൾ വിരികളെ
മെല്ലവേ താഴ്ത്തും തമസ്സിനെയോരുവാൻ .
 
(വിൽഫ്രെഡ് ഒവെന്റെ anthem for doomed youth എന്ന കവിതയുടെ മൊഴിമാറ്റം )        
   

Monday, 6 January 2014

സൈരന്ധ്രി നിശബ്ദയാണ്‌



സൈരന്ധ്രി നിശബ്ദയാണ് .


വൾ  സൈരന്ധ്രി. നീലമേരുക്കളുടെ  ചരിവോരങ്ങളിൽ  ഗുപ്തനാമാവായി കഴിയുന്നവൾ  . ഇത് വിരാട രാജ്ഞി സുദേഷ്ണയുടെ ഇഷ്ടദാസി സൈരന്ധ്രി യല്ല . കീചകനിൽ  കാമാഗ്നി പടർത്തിയതും ഭീമനിൽ രാഗാവേശം നിറച്ചതും ഇവളല്ല.

ഇവൾ  നിശബ്ദയാണ്. നീലഗിരിയുടെ പടിഞ്ഞാറെച്ചരിവിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാട്. ചീവീടുകളുടെ ശബ്ദംപോലും  അന്യമാ യതിനാലാവാം ബ്രിട്ടീഷുകാർ  ഇവൾക്ക് സൈലന്റ്റ്‌ വാലി എന്ന വിളിപ്പേ രിട്ടത്.

വ്യത്യസ്തമായ ആവാസ വ്യവസ്ഥയുടെ അവസാനവാക്കാണ്‌ സൈരന്ധ്രി വനം. ഇന്നിപ്പോൾ ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജന്തുവർഗങ്ങൾ, ഒരുപക്ഷേ ഇവിടെ കണ്ടെന്നിരിക്കാം. ഇവിടെ മാത്രം കണ്ടുവരുന്ന ജന്തുക്കൾ, സസ്യങ്ങൾ, ഉരഗങ്ങൾ,ജലജീവികൾ, വണ്ടുകൾ,ചിത്രശലഭങ്ങൾ എന്നിവ വേറെയും. നിത്യഹരിതമായ, പ്രകൃതിസന്തുലനപ്രധാനമായ ഈ മഴക്കാടുകൾ നാടിൻറെ സമ്പത്തും പ്രകൃതിയുടെ സംരക്ഷണഭിത്തിയുമാണ്. ഈ ഹരിതപ്രാകാരം തകർക്കാനും ഇവിടത്തെ നീരൊഴുക്കിന് കോണ്‍ക്രീറ്റ് തടവറ തീർത്ത് വൈദ്യുതോല്പാദനം നടത്താനും ആലോചിച്ചിരുന്നു. പ്രകൃതിയെപ്പറ്റിയോ പരിസ്ഥിതിയെപ്പറ്റിയോ, സഹജീവികളായ ചരാചരങ്ങളെപ്പറ്റിയോ യാതൊരു ആകുലതയുമില്ലാത്ത വികസനവാദികൾ, വികസനത്തിൻറെ ഷോർട്ട് കട്ട്‌ ആയി പാത്രക്കടവ് പദ്ധതിയെ കണ്ടു. സുഗതകുമാരിയെപോലുള്ള കവികളുടേയും ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള പരിസ്ഥിതി  ക്ലബ്ബുകളുടെയും ചെറുത്തുനിൽപ്പിന്റെ, മനക്കരുത്തിന്റെ മുന്നിൽ സർക്കാരിനു ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.

ഒരുകാലത്ത് മണ്ണാർക്കാട് മൂപ്പിൽനായരുടെ കൈവശമായിരുന്ന അട്ടപ്പാടി വനമേഖലയിലാണ് സൈരന്ധ്രി വനം. വനത്തിന്റെ ഉന്നത ശീർഷമായ കോഴിപ്പാറ മലമടക്കുകളിൽ നിന്ന് കുന്തിപ്പുഴ ഉറവം കൊള്ളുന്നു, സൈരന്ധ്രിയുടെ ചികുരഭാരത്തെ തലോടിക്കൊണ്ട് കുന്തി ഒഴുകുന്നു. കുന്തിപ്പുഴയുടെ ഉത്ഭവവും സൈരന്ധ്രിയിലെ വെള്ളക്കെട്ടും 1847  ൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സൈരന്ധ്രിയെയും പാത്രക്കടവിനെയും ബന്ധപ്പെടുത്തി പാത്രക്കടവ് ജലവൈദ്യുതപദ്ധതിക്കു രൂപം കൊടുത്തത് 1970 ൽ ആയിരുന്നു .അതിന് വിരാമമായതാവട്ടെ 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, സൈലന്റ്വാലി നാഷണൽ പാർക്ക്‌ പ്രഖ്യാപിച്ചതോടെ മാത്രം. 91 ച .കി.മി. ആണ് പാർക്കിന്റെ വിസ്തൃതി.

കുന്തിപ്പുഴയുടെ ഉറവ നീരെടുക്കുന്നത് കാണണമെങ്കിൽ സൈരന്ധ്രിയുടെ അവസാന പോയിന്റിൽ ക്രമീകരിച്ചിരിക്കുന്ന നിരീക്ഷണഗോപുരത്തിൽ നിന്നു നോക്കിയാൽമതി. അകലെ നീലഗിരിയുടെ തെക്കു കിഴക്ക്‌ ഭാഗത്ത് തമിഴ്‌നാട് മേഖലയിലെ അപ്പെർഭവാനി മലകളിൽ നിന്ന് ഭവാനിപ്പുഴ ഒഴുകിയിറങ്ങുന്നത് ചൂണ്ടി ഗൈഡ് സൂചനനൽകിയെങ്കിലും പുകമഞ്ഞു കാരണം ദൃശ്യം വ്യക്തമായില്ല. ഭവാനിപ്പുഴ പടിഞ്ഞാറോട്ടൊഴുകി കേരളമേഖലയിലെ മുക്കാലിയിൽ എത്തി വീണ്ടും വടക്കുകിഴക്കേ ദിശയിലേക്കു പിന്തിരിഞ്ഞ് ഒഴുകുന്നു. ഏതാണ്ട് 25 കി.മി.ദൂരം അട്ടപ്പാടി മേഖലയെ സമ്പുഷ്ടമാക്കിക്കൊണ്ടാണ് ഇതിന്റെ ഗതി.

കുന്തിപ്പുഴയുടെ ബേസിൻ ആയ കോഴിപ്പാറ മലവാരത്തെ (സൈലന്റ് വാലിയെ ) 4 മേഖലകളായിട്ടാണ് വനം വകുപ്പ് തിരിച്ചിരിക്കുന്നത്.(1 ) പൂച്ചിപ്പാറ (2)വാളക്കാട്‌ (3)നീലിക്കൽ (4)സൈരന്ധ്രി എന്നിവയാണവ. മുക്കാലിയിൽ നിന്ന് 23 കി.മി.ആണ് സൈരന്ധ്രിയിലെ നിരീക്ഷണ ഗോപുരത്തിലേക്കുള്ള ദൂരം. താഴെ കുന്തിപ്പുഴയുടെ സഞ്ചാരഗതിയിൽ ട്രെക്കിംഗിനുള്ള സൗകര്യം ഉണ്ട്. കുന്തിപ്പുഴയുടെ കുറുകെ ഒരു തൂക്കുപാലം കാണുന്നുണ്ടെങ്കിലും അതിലൂടെ പ്രവേശനംനിരോധിച്ചിരിക്കയാണ്. ഉത്തുംഗമായ മലയുടെ പാർശ്വങ്ങളിൽ മഹാവടുക്കൾ തീർത്ത് ഡാം നിർമ്മാണം കുറേയേറെ മുന്നോട്ടു കൊണ്ടുപോയതായി കാണാൻ കഴിയുന്നു. പാത്രക്കടവു പദ്ധതിക്കുവേണ്ടി നിശബ്ദമായ ഈ താഴ്വാരത്ത് യന്ത്രഭീമന്മാരും തീയുണ്ടയും ഒട്ടേറെ അലോസരങ്ങൾ ഉയർത്തിയിരുന്നുവെന്ന് ഇത്രകാലം കഴിഞ്ഞിട്ടുകൂടി ബോദ്ധ്യപ്പെടുന്നു. നാഷനൽ പാർക്ക്‌ നിർമ്മിച്ചത്‌ കൂടാതെ 2002 ൽ 148 ച.കി.മി പ്രദേശം ബഫർസോണ്‍ ആയി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സൈരന്ധ്രി പൂർണമായും നിശബ്ദയായി.   

അനേകജാതി ജന്തുസസ്യജാലങ്ങളുടെ ആവാസമേഖലയാണ് സൈരന്ധ്രിവനം. മുതുകർ, ഇരുളർ തുടങ്ങിയ പ്രാക്തന ഗോത്രങ്ങൾ അട്ടപ്പാടി മേഖലയിൽ പലയിടത്തുമുണ്ട്. പണ്ട്
പശ്ചിമഘട്ടത്തിൽ  പരക്കെക്കണ്ടിരുന്ന പലയിനം ജന്തുക്കളും ഇപ്പോൾ ഇവിടെ മാത്രമേ കാണുന്നുള്ളൂ. മുപ്പത്തിനാലോളം അപൂർവ്വ സസ്തനികൾ ഇവിടെ കാണപ്പെടുന്നുവെന്നാണ് കണക്ക്.വംശനാശം വന്നുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങ് (ഹനുമാൻ കുരുങ്ങ് ), കരടി, കടുവ, കുറുക്കൻ, കരിമന്തി, കുട്ടിത്തേവാങ്ക് തുടങ്ങിയവ ഈ ഇനത്തിൽ പെടും. കൂടാതെ 150 തരം പക്ഷികൾ ഇവിടെ കാണപ്പെടുന്നു. അവയിൽ 16 എണ്ണം വംശനാശ ഭീഷണിയുള്ളവയാണ്.വിവിധതരം മൂങ്ങകൾ, മരംകൊത്തി, മരതകപ്രാവ്, പറക്കും അണ്ണാൻ തുടങ്ങിയവ ധാരാ ളമായി  കാണപ്പെടുന്നു.  ഇരുനൂറിലേറെ തരം ചിത്രശലഭങ്ങൾ സൈലന്റ് വാലിയിൽ കാണപ്പെടുന്നുവെന്നാണ് വനം വകുപ്പിൻറെ കണക്ക്.വർണ്ണവിസ്മയം തീർത്തുള്ള ചിത്രശലഭങ്ങളുടെ വിന്ന്യാസം മനസ്സിന് ഹൃദ്യമായ അനുഭവമാണ്‌.

വിവിധയിനം സസ്യങ്ങൾ ഇവിടെയുണ്ട്. അവയിൽത്തന്നെ ഉയർന്ന വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ തരംതിരുവുകൾ വേറെയും. മറ്റു പ്രദേശങ്ങളിൽ അന്യമായിക്കൊണ്ടിരിക്കുന്നതാണ് ഇതെല്ലാമെന്നതു ശ്രദ്ധേയമായ കാര്യമാണ്. ആയിരത്തോളം വരുന്ന പൂച്ചെടികൾ ഇവിടെ കാണപ്പെടുന്നുവെന്നു പറയുന്നുണ്ട്. പാറകളിൽ പറ്റിവളരുന്ന ഓർക്കിഡുകൾ തൊട്ട് പേരറിയാത്തവയും വർണ്ണക്കാഴ്ച ഒരുക്കുന്നതുമായ സസ്യജാലങ്ങൾ വരെ പൂച്ചെടികളുടെ കൂട്ടത്തിലുണ്ട്.

ഈറ്റക്കാടുകൾ അന്യാദൃശമായ കാഴ്ച തന്നെ. മുന്നൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു പ്ലാവ് മുത്തശ്ശിയെ അവിടെ കാണാൻ കഴിഞ്ഞു. അടിമുടി ഒരേവണ്ണത്തിലും ആയത്തിലും വളരുന്ന വെടിപ്പിലാവ്, മരങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമാണ്.ഇതിൻറെ തളിരില, സിംഹവാലൻ കുരങ്ങുകളുടെ പഥ്യാഹാരമാണ്. ഇവിടെ മരങ്ങൾ വെട്ടിയൊഴിവാക്കുന്നില്ല. വീണിടത്ത് തന്നെ കിടന്ന് ജീർണിച്ച്‌ മണ്ണോടുചേരും. മുള്ളുവർഗ്ഗത്തിൽപെട്ട   ഒരു കാട്ടുചെടി തമ്മിൽ പിണഞ്ഞ് വിചിത്രരൂപത്തിൽ കാണപ്പെട്ടു.

ഉഷ്ണമേഖലാ മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന ജൈവവൈവിദ്ധ്യം ഏറെ പ്രത്യേകതയുള്ളതാണ്. വണ്ടുകൾ, തേളുകൾ, പഴുതാരകൾ തുടങ്ങി അട്ടകൾ വരെയുള്ളവയും അവയിൽ പെടും.മാരകമായ വിഷം സ്രവിപ്പിക്കുന്ന തേളുകളും പഴുതാരകളും ഈ വനത്തിലുണ്ട്. അട്ടകൾ കാഴ്ചയിൽ ചെള്ളിന്റെ വലിപ്പമേ കാണുകയുള്ളൂ. പുല്ലിലോ മണ്ണിൽ പറ്റിവളരുന്ന ചെടികളിലോ അവയുടെ സാന്നിദ്ധ്യം കാണാം. കാഴ്ച കാണാനുള്ള വ്യഗ്രതയിൽ ഓരം ചേർന്നു നടക്കുമ്പോൾ നാമറിയാതെ അത് നമ്മുടെ പാദങ്ങളിൽ കയറിക്കൂടും. രക്തം വാർന്ന് കാൽപാദങ്ങളിൽ പശിമ പുരളുമ്പോഴാണ് നാം അവയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നത്‌. അതുവരെ അറിയില്ല. അത്രയ്ക്ക് സൂക്ഷ്മമായാണ്, അതിന്റെ ഓപ്പറേഷൻ. ഉപ്പോ തീയോ ഉപയോഗിച്ചാണ്‌ അവയുടെ കടി വിടുവിക്കുന്നത്‌. അൽപം ഉപ്പുപൊടി വിതറിയാൽ അട്ടകൾ ചോരക്കട്ടകളായി മാറുന്നത് കാണാം. കാടുകയറുമ്പോൾ ഉപ്പോ തീപ്പെട്ടിയോ കയ്യിൽ കരുതുന്നതു നന്നായിരിക്കും.

സൈലന്റ് വാലിയിലെ ജൈവവൈവിദ്ധ്യം ഒറ്റനോട്ടത്തിൽ
1000 ഇനം        പുഷ്പലതാദികൾ
110  ഇനം         ഓർക്കിഡുകൾ
34    ഇനം         സസ്തനികൾ
200  ഇനം         ചിത്രശലഭങ്ങൾ
400  ഇനം         നിശാശലഭങ്ങൾ
128  ഇനം         ചീവീടുകൾ
150  ഇനം         പക്ഷികൾ (അവയിൽ തന്നെ 16 എണ്ണം     വംശനാശ ഭീഷണി-   യുള്ളത്.)

പശ്ചിമഘട്ടം ഇന്ത്യയുടെ നട്ടെല്ലാണ്. ഇപ്പോഴിതിനെ ലോക പൈതൃക പട്ടികയിൽ പെടുത്തിയിരിക്കുന്നു. എന്നാൽ പശ്ചിമഘട്ടത്തിന്റെ പലഭാഗങ്ങളും കയ്യേറ്റത്തിനും വനനശീകരണത്തിനും വിധേയമായിരിക്കുന്നുവെന്നാണ് പഠനങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.കോടതികൾ പോലും ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നു. പണ്ടുകാലത്ത് കാലക്ഷേപത്തിനും കൃഷിക്കും വേണ്ടിയുള്ള കുടിയേറ്റങ്ങളായിരുന്നെങ്കിൽ ഇന്ന് ഖനനത്തിനും റിസോർട്ടുകളുടെ നിർമാണത്തിനും മറ്റും വേണ്ടിയുള്ള വനം കയ്യേറ്റമാണ് നടക്കുന്നത്. ഇത്തരത്തിൽ വനം കയ്യേറ്റം തുടർന്നാൽ പശ്ചിമഘട്ടവും നമ്മുടെ നീലഗിരിക്കുന്നുകളുമെല്ലാം നാശോന്മുഖമാകും. അത് നമ്മുടെ ജൈവഘടനയെ മാറ്റിമറിക്കും. കാലാവസ്ഥയെത്തന്നെ ബാധിക്കും. പാരിസ്ഥിതികമായ ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കും.കേരളത്തിൽ തന്നെ 45000 ഏക്കർ വരുന്ന സ്ഥലം കയ്യേറ്റക്കാരുടെ കയ്യിലാണെന്നത് നമ്മെ ഭയപ്പെടുത്തുന്നു.

പശ്ചിമഘട്ടവും പൂർവഘട്ടവും കൂടിച്ചേരുന്നിടത്താണ് നീലഗിരി. താപ്തീനദി മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നു, പശ്ചിമഘട്ട മലനിരകലൾ. പാലക്കാടു മുതൽ    തെക്കോട്ടുള്ള ഭാഗത്തെ സഹ്യപർവതം എന്നാണ് വിവക്ഷിക്കുന്നത്.

പാണ്ഡവരുടെ വനവാസവും അജ്ഞാതവാസവുമൊക്കെയായി ഈ പ്രദേശത്തിന് ബന്ധമുണ്ടെന്ന് ദൃഷ്ടാന്തങ്ങളിലൂടെ മനസ്സിലാകുന്നുണ്ട്. സമീപസ്ഥലമായ അരക്കുപറമ്പ് പാണ്ഡവരുടെ അരക്കില്ലവാസവുമായി ബന്ധപ്പെടുത്തി പറഞ്ഞുകേൾക്കുന്നു. കൂടാതെ ഭീമനാട്, ശ്രീകൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങൾ വേറേയും. ജലവൈദ്യുത പദ്ധതിക്കായി പരിഗണിച്ചിരുന്ന പാത്രക്കടവ്, കുന്തീദേവി പാത്രം കഴുകിയ കടവ് ആയിരുന്നുവെന്നും പഴമക്കാർ വിശ്വസിക്കുന്നു. ഐതിഹ്യത്തിന്റെ പൊരുളുകൾ പൊരുളുകളായിത്തന്നെ അവശേഷിക്കുമ്പോഴും സൈരന്ധ്രീവനത്തിന്റെ സൌമ്യശാന്തത ദൃഷ്ടാക്കൾക്ക് തെളിവാർന്ന കാഴ്ചയാണ്; ഹൃദ്യതരമായ അനുഭവമാണ്. ജീവജാലങ്ങളും അവയുടെ അജൈവ പരിസ്ഥിതിയും ഉൾകൊള്ളുന്ന സ്വയംപര്യാപ്ത വ്യവസ്ഥയാണ് സൈലന്റ് വാലിയിലുള്ളത്. ഉല്പാദകരായ ഹരിതസസ്യങ്ങളും ഉപഭോക്താക്കളായ ജന്തുക്കളും വിഘടനകാരികളായ ബാക്ടീരിയകളും ഫംഗസുകളും മുഖ്യ ഘടകങ്ങളായി ചേർന്നുള്ള ഒരു ആവാസവ്യവസ്ഥ ഇവിടെ രൂപപ്പെട്ടിരിക്കുന്നു. ഇത് പാരിസ്ഥിതിക സംതുലനം നിലനിർത്തുന്നു, ഭക്ഷ്യശൃംഘല രൂപപ്പെടുത്തുന്നു.

സൈലന്റ് വാലിയെ നാലു മേഘലകളാക്കി തിരിച്ചാണ് അതിന്റെ സംരക്ഷണം സാദ്ധ്യമാക്കുന്നത്. മൃഗവേട്ടക്കാർക്കും അനധികൃത കൃഷിക്കാർക്കുമെതിരെ സദാ ജാഗരൂകരാകേണ്ടതുണ്ട്. ഇന്നിപ്പോൾ ബഫർ സോണ്‍ ആയി പ്രഖ്യാപിച്ചതോടെ സുരക്ഷിതത്വത്തിന് പുതിയ മാനങ്ങൾ തേടി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പഴുതടഞ്ഞതും പ്രായോഗികമായതും ഫലപ്രദമായതുമായ സുരക്ഷാരീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സൈലന്റ് വാലി എന്നത് പ്രകൃതിസ്നേഹികളുടെ ഹൃദയമന്ത്രം ആയതിനാൽ സന്നദ്ധപ്രവർത്തനങ്ങളും സഹകരണ മനോഭാവത്തോടെയുള്ള പദ്ധതിആവിഷ്കരണവും ചെയ്യാൻ കഴിയുന്നുണ്ട്. വനം വകുപ്പിനോട്‌ ഒത്തുചേർന്ന് ഇവിടെ പ്രവർത്തിക്കാൻ ഒരു ഇക്കോ ഡവലപ്മെന്റ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രകൃതി ക്യാമ്പും പരിസ്തിതി പഠനക്ലാസ്സും  ഒക്കെയായി     ആളുകളിൽ അവബോധം വളർത്താൻ ഈ കമ്മറ്റിക്ക് കഴിഞ്ഞു.ജൈവവൈവിദ്ധ്യത്തെക്കുറിച്ച്, പരിസ്ഥിതി ആഘാതത്തെക്കുറിച്ച്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്, മഴക്കാടുകളുടെ പ്രാധാന്യത്തെപ്പറ്റി നിരന്തരമായി പ്രചരിപ്പിക്കുകയും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നത് വളരെ ഗുണകരമായി തീർന്നിരിക്കുന്നു. ഇവിടത്തെ ടാക്സി ജീപ്പുകളിലെ ഡ്രൈവർമാർക്കുപോലും പരിസ്ഥിതി അവബോധവും സൈലന്റ് വാലിയുടെ പ്രത്യേകതയും സൂക്ഷ്മമായി അറിയാമെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ജനങ്ങൾ ഇത്തരത്തിൽ ബോധാവാന്മാരാവുമ്പോഴാണ് നമ്മുടെ പ്രകൃതി സംരക്ഷിക്കപ്പെടുന്നത്. നമ്മുടെ ഭാവി ഭദ്രമാകുന്നത്. പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതചര്യയുടെ ഭാഗമായി കണക്കാക്കേണ്ടിയിരിക്കുന്നു.