ഉണ്ണി ഇന്നും ദേഷ്യത്തിൽ തന്നെയാണ്. അച്ഛൻ വാങ്ങിക്കൊണ്ടു വന്ന കോടിയുടുപ്പ് ഇട്ടുനോക്കാൻ പറഞ്ഞിട്ട് കൂട്ടാക്കുന്നില്ല. പിണക്കം തന്നെ പിണക്കം. അമ്മുമ്മയും മുത്തച്ഛനുമൊക്കെ സമരം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. പ്രതിഷേധത്തിന് ശക്തി കൂടുന്നേയുള്ളൂ.
അടുത്ത വീട്ടിലെ ജഗദച്ചേച്ചി വന്നപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഉണ്ണിക്കുട്ടനെയാണ് കണ്ടത്. ജഗദച്ചേച്ചിയുടെ കൊച്ചുമകൻ്റെ കൂടെയാണ് ഉണ്ണി അംഗനവാടിയിൽ പോകുന്നത്. കൊണ്ടു ചെന്നാക്കുന്നതും ചേച്ചി തന്നെ.
"എന്താ ജയേ ഇവൻ പിണങ്ങിയിരിക്കുന്നത്"
വന്നപാടേ ചേച്ചി ചോദിച്ചു.
എൻ്റെ ജഗദച്ചേച്ചീ ഒന്നും പറയണ്ട ഇന്നലെ ചേട്ടൻ കാലിന് പാകത്തിൽ ഒരു ചെരുപ്പ് ആലപ്പുഴയിൽ നിന്ന് ചെയ്യിച്ചു കൊണ്ടുവന്നു. ഇവൻ കലമ്പലു കാണിക്കുമെന്ന് കരുതി ഒരു ജോടി ഇവന് വേറെയും വാങ്ങി. അവന് അതു വേണ്ട അച്ഛൻ്റെ നിറത്തിൽ തന്നെയുള്ള പൂട്ടീസുചെരിപ്പ് വേണമെന്ന് പറഞ്ഞ് അപ്പോൾ മുതൽ പിണങ്ങിയിരിക്കുകയാണ്.
ഇത്രേയുള്ളോ കാര്യം. ഉണ്ണി പിണങ്ങണ്ടാ കെട്ടോ. അടുത്ത ആഴ്ച അച്ഛൻ വരുമ്പോൾ നമുക്ക് അതു പോലെ തന്നെയുള്ളത് വാങ്ങിക്കാം.
ഇല്ല. അച്ഛൻ പറഞ്ഞല്ലോ അത് അവിടെ വേറെ ഇല്ലെന്ന്.
അത് നമുക്ക് വേറെ കടയീന്ന് വാങ്ങിപ്പിക്കാം.
എൻ്റെ ജഗദച്ചേച്ചീ, അങ്ങേരുടെ കാലിന് സാധാരണ ചെരുപ്പു കടയിലെ ചെരുപ്പ് പറ്റുകേല. കാലിന് ഏനക്കേടുള്ളതല്ലേ.
അതു കണ്ടപ്പോ മുതൽ തുടങ്ങിയ വാശിയാണ്.
ഉണ്ണി കളിക്കാനായി പോയിരുന്നു.
സന്ധ്യ കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. ഓണത്തിനുള്ള സാധനങ്ങൾ എല്ലാം വാങ്ങി ഓട്ടോറിക്ഷയിലാണ് വന്നത്.
സാധാരണ വരുമ്പൊഴേ ഉണ്ണി ഓടിച്ചെല്ലാറുണ്ട്. കാണാഞ്ഞതുകൊണ്ട് തെരെഞ്ഞുചെല്ലുകയായിരുന്നു. പലഹാരപ്പൊതി നീട്ടിയെങ്കിലും വാങ്ങാതെ മുഖം തിരിച്ചു പോയി.
അച്ഛൻ ഉണ്ണിക്ക് വേറൊരു സാധനം കൊണ്ടുവന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. അച്ഛൻ കയ്യിലുള്ള കടലാസ് പാക്കറ്റ് പൊട്ടിച്ചു അതിലുള്ള സാധനം കയ്യിലെടുത്തപ്പോൾ ഉണ്ണിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവന് ഇഷ്ടപ്പെട്ട നിറത്തിലുള്ള ചുവന്ന പൂട്ടിസുചെരിപ്പ്.
"ഓണത്തിന് കുട്ടികളുടെ സന്തോഷമല്ലേ വലുത് "
"നിങ്ങളാണ് അവനെ കുറുമ്പനാക്കുന്നത്." ഭാര്യ