Thursday, 21 December 2023

പുസ്തകാസ്വാദനം

അനാബസ് അഥവാ അണ്ടികള്ളി
ഏ.എൻ.സാബു

ആധുനിക മലയാള ചെറുകഥയുടെ വളർച്ചയുടെ കാലഘട്ടം തുടങ്ങുന്നത് 1930 കളിലാണെന്ന് തോന്നുന്നു. പാശ്ചാത്യസാഹിത്യത്തിലുണ്ടായ വിപ്ലവകരമായ പരിവർത്തനത്തിന്റെ ചുവടുപിടിച്ച് ഇവിടെയും കഥാ സാഹിത്യ രംഗത്ത് മാറ്റങ്ങൾ കണ്ടു തുടങ്ങി . കാർഷിക മേഖലയുടെ കഥ പറഞ്ഞ് തകഴിയും വ്യവസായ ശാലകളുടെ പശ്ചാത്തലത്തിൽ കഥയെഴുതി കേശവദേവും മലയോര മേഖലയുടെ മനസ്സറിഞ്ഞ് പൊൻകുന്നം വർക്കിയും കഥാ സാഹിത്യത്തിൽ വിരാജിച്ചിരുന്നു. സഞ്ചാരകഥകൾക്കൊപ്പം മനുഷ്യമനസ്സുകളുടേയും കഥ പറഞ്ഞു, എസ്.കെ. പൊറ്റക്കാട് . കാരൂർ നീലകണ്ഠപിള്ളയും ഉറൂബും എംടിയുമെല്ലാം മനുഷ്യമനസ്സുകളുടെ സങ്കീർണതകളും നിസ്സഹായാവസ്ഥയും ആകുലതയും ആവാഹിച്ച് രചനകൾ നടത്തി. പിന്നീട് ഓ.വി.വിജയനും മുകുന്ദനും സക്കറിയയും തങ്ങളുടെ രചനകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. എം.പി.നാരായണപിള്ളയുടേത് വേറിട്ടുള്ള ശൈലിയായിരുന്നു. പട്ടാളക്കാരായതിനാലാണെന്നു തോന്നുന്നു, പട്ടാളക്കഥകളെന്നു വ്യവഹരിക്കപ്പെട്ടു, കോവിലന്റേയും നന്ദനാരുടേയും സി.വി. ശ്രീരാമന്റേയും രചനകൾ. കൊച്ചുബാവ , സുരേന്ദ്രൻ , ശിഹാബുദീൻ പൊയ്തുംകടവ് തുടങ്ങിയവർ  പുതുതലമുറക്കഥകളുടെ ആവിഷ്കർത്താക്കളായി.


കാലം കടന്നുപോകുന്നു. നമ്മളും കാലത്തിനൊപ്പം. പണ്ട് വാരികകളിലും വാരാന്ത്യപ്പതിപ്പുകളിലും മാത്രം പ്രകാശിച്ചു കണ്ടിരുന്ന കവിതകളും ചെറുകഥകളുമെല്ലാം

നവമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ കൂടുവിട്ടു കൂടുമാറിയിരിക്കുന്നു. താന്താങ്ങളുടെ സൃഷ്ടികൾ യഥേഷ്ടം പ്രകാശിപ്പിക്കാമെന്നതിനാൽ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളും കൂടുതലാവുന്നു.  സാഹിത്യ ഗ്രൂപ്പുകൾ മത്സരബുദ്ധിയോടെ രംഗത്തുള്ളതിനാൽ ആർക്കും നിരാശരാകേണ്ടിയും വരുന്നില്ല. ഫലമോ ! നിലവാരമുള്ളതും ഇല്ലാത്തവയുമായി ധാരാളം സൃഷ്ടികൾ ഉണ്ടാവുന്നു. അവയുടെ ബാഹുല്യം മൂലം നല്ലവ പോലും വായിക്കപ്പെടുന്നില്ല.

ആഘോഷിക്കപ്പെടുന്ന പല എഴുത്തുകാരുടേയും രചനകൾ ഇക്കാലത്ത് നിലവാരമില്ലാത്തതായി തോന്നുന്നുണ്ട്. എന്നാൽ നവമാധ്യമങ്ങളുടെ പിൻബലത്തിൽ രചന തുടങ്ങിയ ചിലരുടെ കൃതികൾ കാമ്പുള്ളതായും ബോധ്യപ്പെട്ടിട്ടുണ്ട്.

അത്തരത്തിൽ കാണപ്പെട്ട ഒരു ചെറുകഥാസമാഹാരമാണ് ശ്രീ. ഏ.എൻ. സാബുവിന്റെ 'അനാബസ് അഥവാ  അണ്ടി കള്ളി ' .  സത്യത്തിൽ പുസ്തകത്തിന്റെ ശീർഷകമാണ് അത് വായിക്കാനുള്ള പ്രേരണ. ഒരു പരദേശ പദവും ഒരു ദ്രാവിഡ പദവും സന്ധിചെയ്യുന്ന തരത്തിൽ ആണ് പുസ്തകത്തിന്റെ പേരും ടൈറ്റിൽ കഥയും.

നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ  കഥാപരിസരം കണ്ടെത്തുകയാണ് ശ്രീ. സാബു ചെയ്യുന്നത്. ഒരു വേള നമ്മളിൽ പലരും ആണോ കഥാപാത്രങ്ങൾ എന്നു വരെ തോന്നിപ്പോകും. കഥാകാരന്റെ സൂക്ഷ്മദൃഷ്ടിയും നിരീക്ഷണ പാടവവും കഥകളിലെമ്പാടും കാണും. സകല ഭൂതജാലങ്ങളും കഥയ്ക്ക് വിഷയീഭവിച്ചിരിക്കുന്നു. ഏറ്റവും ചെറിയ സസ്തനിയായ എലിയുടെ അതിജീവനം, ഇലകളുടെ ആത്മാലാപം, ജലജീവിയുടെ ഐഡന്റിറ്റി തുടങ്ങി കരയിലും വെള്ളത്തിലും ആകാശത്തിലും നിന്ന് കഥയ്ക്കുള്ള ഊർജം ആർജിക്കുന്നത് ശ്രദ്ധേയമായി തോന്നി.


അനാബസ് എന്നത് പുതിയ കാലഘട്ടത്തിലെ പേരാണെന്ന് തോന്നുന്നു. അക്വേറിയം സംസ്കാരത്തിൽ നിന്നുരുവം കൊണ്ട പേരു്. അക്വേറിയം മത്സ്യങ്ങൾക്ക് പൊതുവേ പരദേശ നാമമാണല്ലോ ! എന്നാൽ അണ്ടികള്ളി മത്സ്യം കരപ്പുറത്തെ കുളങ്ങളിലും തോടുകളിലും മട്ടലുകളിലും എന്നു വേണ്ട പാടശേഖരങ്ങളിലും കണ്ടുവന്നിരുന്ന ഒരു ചേർ മത്സ്യമാണ്. പാടങ്ങളിൽ നെൽക്കതിർ പഴുത്ത് ചാഞ്ഞു തുടങ്ങുമ്പോൾ അണ്ടികള്ളിക്ക് അത് പത്ഥ്യാഹാരമാകുന്നു. മറ്റു സൂക്ഷ്മ ജീവികളേയും അതു ഭക്ഷിക്കും. ഞാഞ്ഞൂലിനെ (മണ്ണിര ) കോർത്ത് ഇട്ടിട്ടാണ് ചൂണ്ടയിൽ ഇതിനെ പിടിക്കുന്നത്. മൂർച്ചയുള്ള ചിറകുമുള്ളുകൾ വിശറി പോലെ വിതർത്തി ഊർദ്ധ്വഭാഗത്തേയ്ക്ക് തെറുത്തു കയറുന്ന പ്രവണതയാണിതിനുള്ളത്.

ചേറിൽ നിന്ന് തപ്പിപ്പിടിക്കുമ്പോൾ കിട്ടിയ ഒന്നിനെ കടിച്ചു പിടിച്ച് അടുത്തതിനെ പിടിക്കാൻ

ചിലർ ശ്രമിക്കാറുണ്ട്. മുകളിലോട്ട് തെറുത്തു കയറുന്ന സ്വഭാവമുള്ളതിനാൽ ശ്വാസകോശത്തിൽ പെട്ട് മരണകാരകമാകുന്നു.

അതിനാൽ 'ആളെ കൊല്ലി' എന്ന പേരു കൂടി

ഇതിന് പറഞ്ഞുകേൾക്കാറുണ്ട്.

 കറുപ്പിൽ മഞ്ഞരാശിയുള്ള നിറം, പരന്നു തടിച്ച ശരീരം, മണ്ണിൽ പുതഞ്ഞുകിടക്കുന്ന ശീലം; ഇത്രയുമാണ് അണ്ടികള്ളിയുടെ സവിശേഷത. സർവോപരി സ്വാദിഷ്ടം. മറ്റു ദേശങ്ങളിൽ ഈയി നം മത്സ്യത്തിന് ' കറൂപ്പ' എന്നാണ് പറയുന്നത്. 

പുതിയ പേരും പരിവേഷവും തേടുന്ന പുതിയ തലമുറയോട് അതിന്റെ നിരർത്ഥകത ബോധിപ്പിക്കുകയാണ് കഥയിലൂടെ. എന്നാൽ 'കുഴിമന്തി ' എന്ന ആക്ഷേപപരമായ ഭക്ഷണത്തിന്റെ പേരുമാറ്റാത്ത വൈരുദ്ധ്യത്തേയും പഴങ്കണ്ണുകൾ ചോദ്യം ചെയ്യുന്നു. സ്ഥലനാമങ്ങളും സ്ഥാപന നാമങ്ങളും എന്തിന്, രാജ്യത്തിന്റെ പേരുപോലും മാറ്റുന്ന പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിലേയ്ക്കു കൂടി ഈ ആശയം നമ്മുടെ ശ്രദ്ധയെ കൊണ്ടുപോകുന്നു. 

ഏതായാലും കരപ്പുറത്തിന്റെ തനതു മത്സ്യമായ അണ്ടികള്ളിക്ക് സഹൃദയശ്രദ്ധ കൊടുക്കാൻ സാബുവിനായി.


പുസ്തകത്തിലെ ആദ്യകഥയായി ചേർത്തിരിക്കുന്ന അജാമിളൻ എന്നതും പേരു കൊണ്ട് ശ്രദ്ധേയമായി. അജാമിളൻ ഒരു പുരാണ കഥാപാത്രമാണ്. വിഷ്ണുഭക്തനാണ്. അജ്ഞാതനാമാവായി അജ്ഞാതവാസിയായി കഴിയുകയും എന്നാൽ പോസ്റ്റുകളിലൂടെ വെളിച്ചപ്പെടുകയും ചെയ്തയാൾ പെട്ടെന്ന് അപ്രത്യയനാകുന്നു. അയാളുടെ അസ്തിത്വവും വ്യക്തി വിവരങ്ങളും അന്വേഷിച്ച് ഹതാശനാകുന്ന കഥാനായകനെയാണ് അജാമിളൻ എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്.


ശാസ്ത്രജ്ഞർ പലപ്പോഴും പരീക്ഷണങ്ങൾക്കായി ഉപയോഗിക്കാറുള്ളത് എലികളെയാണ്. എന്നാൽ ഇവിടെ കഥാകൃത്ത്

എലിയിലൂടെ ഒരു കഥാ പരീക്ഷണം നടത്തുകയാണ് 'ശത്രുവാര്' എന്ന കഥയിലൂടെ. ജീവിത നൈരന്തര്യത്തിൽ അതിജീവനത്തിനായി ഉഴലുന്ന ചെറു ജീവിയായ എലിയെ സൂക്ഷ്മമായി പഠിക്കാൻ കഥാകാരൻ ശ്രമിച്ചിരിക്കുന്നു. വാലിന്റെ ഉപയോഗം കുപ്പിയിൽ നിന്ന് എണ്ണ പോലുള്ള പദാർത്ഥങ്ങളിൽ അത് മുക്കി ആഹരിക്കാനാണെന്നത് എനിക്ക് പുതിയ അറിവാണ്. എലികളിലൂടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാത്ത സമൂഹ ചിന്തയിലേയ്ക്കു കൂടി ടോർച്ചടിക്കപ്പെടുന്നു.


കനലനുഭവങ്ങളിലൂടെ കടന്നുപോയ കരപ്പുറത്തെ തൊഴിലാളി കുടുംബത്തിലെ കാരണവത്തിയെ അവതരിപ്പിക്കുകയാണ് 'കാർത്തിയമ്മ 'എന്ന കഥയിൽ . വയലാറിന്റെ പശ്ചാത്തലമുള്ള കരപ്പുറത്തെ മണ്ണിൽ കാർത്തിയമ്മയ്ക് സദൃശയായി അനേകം കഥാപാത്രങ്ങളെ കണ്ടെടുക്കാനാകും.


നമ്മൾ കാണുന്ന ഓരോരുത്തരേയും സിനിമാ താരങ്ങളോട് താരതമ്യം ചെയ്താലോചിക്കുക എന്നത് മിക്കവരും മനസുകൊണ്ടു ചെയ്യുന്ന കാര്യമാണ്. എന്നാൽ അത് മനസിന്റെ വിഹ്വലതയും  പിരിമുറുക്കവും സൃഷ്ടിക്കുമ്പോൾ അത് മറ്റൊരു തലത്തിലാവുന്നു. സാബുവിന്റെ ' സിനിമാക്കഥ' അത്തരത്തിലൊന്നാണ്. കഥയ്ക്ക് പുതിയ അർത്ഥതലങ്ങൾ കൊടുക്കാൻ കഥാകാരന് കഴിഞ്ഞിരിക്കുന്നു.


ഇലകളുടെ ആത്മാലാപം വായിച്ചറിയാൻ കഴിയുന്നു, 'പ്ലേ ഗ്രൗണ്ട് സ്ലൈഡ്' എന്ന കഥയിലൂടെ.


അന്തിച്ചർച്ചകളുടെ നിർത്ഥകതയും അവലക്ഷണവും വെളിവാക്കുന്നതാണ് 'അന്തിച്ചർച്ച' എന്ന കഥ .


അയൽക്കാരുടെ ജീവിതഗതിയിൽ അസുഖകരമായ ചലനങ്ങൾ ഉണ്ടാക്കാൻ പോന്ന നവാഗതൻ . അയാൾ വീടൊഴിയുമ്പോൾ ആ കോളണിയുടെ ദശാസന്ധി മാറുന്നു.  സമൂഹത്തിനും രാഷ്ട്രത്തിനും വരെ ഇത്തരത്തിൽ ദശാസന്ധി വന്നുഭവിക്കാം. 'ദശാസന്ധി' എന്ന കഥയ്ക്കു ഒരു പാട് മാനങ്ങൾ കല്പിക്കാൻ കഴിയും.


നാട്ടുകൃഷി രീതിയും അതിനിടയിലെ കുന്നായ്മയുടെയും കഥ പറയുന്നതാണ് ,' ചേമ്പു നടീൽ' .


ഒരു കൊലപാതകവും അതിനു ഹേതുവായതും അതുയർത്തിയതുമായ സാമൂഹ്യ പ്രശ്നങ്ങളുമാണ് 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന കഥയിൽ. കഥയുടെ ആവിഷ്കരണത്തിൽ ഏറെ തന്മയത്വം അവകാശപ്പെടാനുണ്ട്.


അപരിചിതന്റെ ആകസ്മിക അപകടവും ആശുപത്രിവാസവും തുടർന്നുള്ള അയാളുടെ വ്യക്തി ജീവിത സങ്കീർണതകളുമാണ് 'വിസിറ്റിംഗ് കാർഡ് ' എന്ന കഥയ്ക്ക് വിഷയം.


തൊഴിലുറപ്പു തൊഴിലാളികളുടെ പ്രവർത്ത്യുന്മുഖത , വ്യക്തി ജീവിതത്തേയും കുടുംബ ജീവിതത്തേയും രഞ്ജിപ്പിച്ച് അവതരിപ്പിച്ച കഥയാണ് 'തൊഴിലുറപ്പ്'.


വിദ്യാഭ്യാസകാലത്തേയ്ക്ക് കൈപിടിച്ചു നടത്തുന്ന കഥയാണ് 'പട്റീഷ്യയും ആറാം പ്രമാണവും 'എന്ന കഥ.


തന്റെ കഥകളിലുടനീളം പ്രാപഞ്ചിക വീക്ഷണവും സൂക്ഷ്മമായ നിരീക്ഷണവും ചിത്തവൃത്തിയുടെ സങ്കീർണതയും ഇടകലർത്തി ആവിഷ്ക്കരിക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. പച്ച മനുഷ്യന്റെ ആത്മാവിഷ്കാരം പോലെ തന്നെ പച്ചിലയുടെ ആത്മാലാപവും വേറിട്ട ശൈലിയിൽ വരച്ചുകാട്ടുമ്പോൾ വായനക്കാരന് നവമായ ഒരു ആസ്വാദനാനുഭവമാണ് സംവേദക്ഷമമാകുന്നത്.

പൊതുവായനാനുഭവത്തിൽ നിന്ന് അടർന്നു മാറി നിൽക്കുന്ന വേറിട്ട അനുഭവമാണ് ഈ കൃതി എന്ന് നിസ്സംശയം പറയാം.


= ശങ്കരനുണ്ണി












Sunday, 17 December 2023

സ്യമന്തകം

                             I

കുഞ്ചൻനമ്പ്യാർ തുള്ളൽക്കലയുടെ
കുലപതിയാണെന്നറിയാമല്ലോ?
കലയും കവിതയുമിഴ ചേർന്നൊരു നവ-
നാട്യപ്രകരണമിതൾ മിഴിയുന്നൂ

ചാക്യാർ ചൊല്ലും വാമൊഴി വരമൊഴി
പരിഹാസത്തിൻ കൈയൊപ്പോടെ
കഥകളി ചേലിൽ മുദ്രാപാംഗം
വേഷത്തിറയൊടു ചേർന്നാടുന്നൂ

കുഞ്ചൻ പുതിയൊരു തുള്ളൽ കലയെ
കൈരളി മുന്നിൽ കണിവച്ചപ്പോൾ
 കൈമണി കൊട്ടീ    മലയാളക്കര
പിൻപാട്ടോടെ സാഹിതിലോകം

കുഞ്ചൻ പാടിയ തുള്ളൽക്കഥ 
ഞാനൊന്നുചുരുക്കി പറയാമിവിടെ
ഓട്ടൻ പറയൻ ശീതങ്കൻ
കഥയെവ്വിധവും പറയാമെന്നാലും
ഓട്ടൻതന്നെ പറയാമതിനൊരു
വാട്ടംവേണ്ട സ്യമന്തകമാവാം.

ഗണപതി ഭഗവാൻ മുരരിപു പുത്രൻ
തുണ ചെയ്യേണം കഥ പറയുമ്പോൾ
വാണീമാതും വന്നെൻ നാവിൽ
വാണരുളേണം വാക്കിൻ പൊരുളായ്
നടനം ചെയ്യാൻ വശമില്ലടിയന്
നടരാജപ്രഭു സതതം കനിയുക
ശിവശങ്കര ജയ! ശിവശങ്കര ജയ!
ശിവശങ്കര ജയ! പാഹി മുരാരേ!

പണ്ടു സ്യമന്തകമെന്നൊരു മണി കൊണ്ടു -
ണ്ടായി പെരുതായൊരു കലഹം
ഏഷണി കൂട്ടാൻ കലഹം കൂട്ടാൻ
പണ്ടേ നമ്മൾ സമർത്ഥരുമല്ലേ !
ഇല്ലാക്കഥയും വല്ലാക്കഥയും
പൊല്ലാപ്പാകും സ്ത്രീപീഡനവും .
വിടുവായത്തം നീട്ടിവിളമ്പി
എടുപിടിയുടനേ മാപ്പു പറഞ്ഞും
ഏറ്റുപിടിക്കാനൊരുകൂട്ടം പേർ
ഏറ്റി നടക്കാൻ മറ്റൊരു കൂട്ടർ.
നാരദനെ മലയാളക്കരയുടെ
കലഹ ബ്രാന്റംബാസിഡറാക്കാം
നാരായണ ജയ! നാരായണ ജയ!
നാരായണ ജയ! നാരദരേ ജയ!




               
                    II



സത്രാജിത്തിന് മിത്രൻ നൽകിയ
സ്വത്താം രത്ന സ്യമന്തക മണിയെ
കണ്ടതു കിട്ടാതിണ്ടൽ മുഴുത്തി -
ട്ടംഭോജാക്ഷൻ കട്ടാനെന്നൊരു 
കഥയുണ്ടായീ. നാട്ടിലതെല്ലാം
പാട്ടായും പോയ്, ശിവ!ശിവ! ശംഭോ!

മിത്രനു തേജസ്സേറ്റിയ മണിയെ
സത്രാജിത്തു കഴുത്തിലണിഞ്ഞി -
ട്ടപ്പുരിയാകെ ഞെളിഞ്ഞു നടന്നൂ
അല്പന് അർത്ഥം കിട്ടിയ പോലെ

ദുഷ്ടന്മാർ ചില രാജസവീരർ
ശത്രുക്കൾ പലരുണ്ടു ഹരിപ്പാൻ
കാഞ്ചനഭാരം കൈവരുമതിനാൽ
കള്ളന്മാരും കരുതിയിരിക്കും
വിശ്രുതമണിയെ ദ്വാരക തന്നിൽ
വിശ്വാസേന സുരക്ഷിതമാക്കാo
എന്നൊരു കാര്യം കൃഷ്ണൻ ചൊന്നത്
വന്നു വിപത്തായ് തീർന്നാനല്ലോ !

വെണ്ണക്കള്ളൻ, ചേലക്കള്ളൻ
ഗോപികമാരുടെയുള്ളം കട്ടവൻ
ഇങ്ങനെ പല പല പേരുണ്ടെങ്കിലും
ഇന്നീക്കേട്ടത് പുകഴിന് പോരാ

കഷ്ടം സത്രാജിത്തിനൊടൊരുനാൾ
ഇഷ്ടം കൊണ്ടു പറഞ്ഞൊരു കാര്യം
ദുഷ്ടൻ, കൊതി കൊണ്ടെന്നു വിചാരി -
ച്ചിഷ്ടപ്പടിയപവാദം ചെയ്വൂ

അന്നൊരു നാളിൽ വേട്ടയ്ക്കായി -
ട്ടുന്നതനായ പ്രസേനൻ പോയാൻ
അഗ്രജനോടു സ്യമന്തകരത്നം
വ്യഗ്രo വാങ്ങിയണിഞ്ഞാനല്ലോ !
അർക്കൻ തന്നുടെ വരവോയെന്നു
ഭ്രമിച്ചാർ ഭൂതലവാസികളെല്ലാം

അന്നു സ്യമന്തക രത്നവുമായി
പോയ പ്രസേനൻ വന്നീലേതും.
അംബുജലോചനനവനെ കൊന്നി
ട്ടഞ്ചിതമണിയെ കട്ടാനെന്നൊരു
വാർത്ത പരത്തി സത്രാജിത്തതു
നാട്ടിൽ മുഴുവൻ പാട്ടായും പോയ്.

അപവാദങ്ങൾക്കറുതി വരുത്താൻ
അപഗതഭയമൊടു പോയാൻ കൃഷ്ണൻ
ഗോപത്തരുണർ തുണയായും പോയ്
ആപത്തെന്തെന്നറിയണമല്ലോ!

ഘോര വനാന്തര നികരേ കണ്ടൊരു
 പ്രേതം വികൃതം അവയവഹീനo
സിംഹച്ചുവടും ചുടുനിണമണവും
മുന്നോട്ടേയ്ക്ക് നയിച്ചീടുന്നു.
ഒട്ടൊരു കാതം പോകെ കണ്ടൊരു
വനരാജന്റെ ഞെരിഞ്ഞ ശരീരം
അവിടുന്നങ്ങോട്ടമരും പദനഖ
വലീമുഖ രൂപം ആരുടെയാമോ?



                III

  ഹരിനാമങ്ങൾ മുഴങ്ങും ഗഹ്വര
മൊരു യോജനയങ്ങകലെക്കാണാം.
അവിടേയ്ക്കാണാ പദനഖമുനകൾ 
പോവതു വേപഥു  പൂണ്ടൊരു മട്ടിൽ

മർക്കട കോകില കുക്കട കോഷ്ടക - 
മുൽക്കടരാഗം പുലരുവതവിടെ
ഹരിണികൾ കരികൾ കരിവരിവണ്ടു
മുരണ്ടുനടക്കും വിപിനം കണ്ടോ!
അരളികൾ തെച്ചികൾ അരിമുല്ലകളും  തരളിതലതകൾ മറ്റുമനേകം 
ചമ്പക പിച്ചക മന്ദാരങ്ങൾ 
കമ്പിതമിളകും പുന്നാഗങ്ങൾ സലിലസരസ്സുകൾ സുരഭിലമലരു -
കളുതിരും പൂവനിയേറെ വിശേഷം . അവിടൊരുകുഹരംഅതിഗംഭീരം
രവികിരണങ്ങൾ പരത്തി ലസിപ്പൂ

കുഹരമതിലതിശയം കാണായിതാഹന്ത!  ക്രീഡനം ചെയ്യുന്ന ബാലികയെത്തദാ കുതുകമൊടു പാർത്താർ സ്യമന്തക രത്നവും  കുലിശമൊടുകോർത്തവൾകണ്ഠേധരിച്ചതും

അതുപൊഴുതുകന്യയോടഖിലവുമറിഞ്ഞിടാ-നതുലനയകോവിദൻ മുന്നോട്ടടുക്കവേ അതിബലസമന്വിതം കലിയൊടൊരു വാനരം ദന്തശു കോപമോടോടിയടുത്തിതേ

അനുമതി അപേക്ഷകളൊന്നുമില്ലാതെകണ്ട  -നുചരരുമായി ബലേനകടന്നൊരു ശത്രുവെ ക്രുദ്ധനായ് ഒന്നടിച്ചാനതു തെറ്റെന്ന് മാടിത്തടുത്താൻ ദേവദേവനും

താഡിച്ചുമോടിച്ചുമേറെപ്പണിപ്പെട്ട് കോരിയെടുത്തിട്ടെറിഞ്ഞുo തിരിച്ചുടൻ ചീറിയടുത്തിട്ടിടം പെട്ടു ക്രുദ്ധിച്ചു നേരേ തിരിഞ്ഞ് തല കൊണ്ടിടിക്കയും കുംഭിതുമ്പിക്കൈയുയർത്തി കല്പത്തരു പത്രത്തെ ആഞ്ഞു വലിക്കുന്ന പോലവേ  വൃത്രാരിപുത്രകരുത്തോടെ വാനരൻ  വൃഷ്ണികുലാധിപനെ കവർന്നീടുന്നു

കരപുടമൊടമിതബലമുടനടി കുടഞ്ഞുടൽ  തരമൊടു പണിപ്പെട്ടു വേർപെടുത്തീ ജവം മല്ലയുദ്ധം കൊണ്ട് വെല്ലാൻ കഴിയാഞ്ഞ്  നല്ലഗദ കൊണ്ടടിച്ചിതു വാനരൻ .

എട്ടാശ തോറും കനത്തിൽ പ്രഹരിച്ച - തൊട്ടുമേ തൊട്ടതേയില്ല ചിന്മേനിയിൽ . ദേവദേവേശനോടാവേശമോടെന്നാവുമോ ഓർക്കിൽ തൊടുക്കാനിതേ  വിധം

  


                  IV

പക്ഷം ഒന്നു കഴിഞ്ഞിട്ടും മറു - പക്ഷത്തേതുമിളക്കം പോരാ സംഗരമെങ്ങനെ മുന്നോട്ടേവം സംഗതമാവുമതറിവീലൊട്ടും

ഗരുഡാരൂഢാ വന്നെൻ ദുർഗതി കരുണയൊടഴിവാൻ പ്രാർത്ഥിക്കുന്നേൻ കപിവരസുകൃതിക്കതു നേരം തന്ന -  നുപമപൂർവസ്മൃതിയുണ്ടായി

ദിക്കുകളൊക്കെവിറച്ചിടിവെട്ടി ചിന്നിപ്പിന്നിയമിന്നൽക്കൊടിയും മാറെറാലിയായി ശംഖൊലിനാദം    ധൂസരധൂമില വിലയിത  വ്യോമം ഗഹ്വരമാകെനിറഞ്ഞൊരലൗകിക -  വിഹ്വലമാമൊരു ദർശനപുണ്യo

മൂന്നു ചവിട്ടടി കൊണ്ടു ജഗത്രയ-   മൊന്നായ്നേടിയ വിക്രമനാണോ!മധുകൈടഭരുടെയന്തകനാണോ !മധുമഥനത്തിൻ സൂത്രകനാണോ !രാവണനിഗ്രഹമഴകൊടുചെയ്തി - ട്ടവനീസുതയെ  ഗ്രഹിച്ചവനാണോ !

പെട്ടെന്നൊരു ഗിരമഴകിനുകേൾക്കായ് വിശ്വാസാർത്ഥമൊരശരീതിക പോൽ


****         ****                    ****        ****                              

സൃഷ്ടികർത്താവാം വിരിഞ്ചനോ 
മാനസ പുത്രനാം വാനരൻ ജാംബവാനോടിദം
മന്വന്തരങ്ങൾക്കു സാക്ഷിയായ് നീ ചിരഞ്ജീവിയായ് വാഴ്കെന്നനുഗ്രഹിച്ചു മുദാ
സാക്ഷാൽ പരബ്രഹ്മമൂർത്തിയായുള്ള ശ്രീ നാരായണനെ മനസിൽ പ്രതിഷ്ഠിച്ചു 
ലോകോപകാരത്തിനായ് യുഗം തോറുമേ നാനാപ്രകാരവും വർത്തിച്ചു ജാംബവാൻ ദുഗ്ധാബ്ധിയിൽ മഥനം ചെയ്ത കാലവും
ദുഃഖാബ്ധി പാരം കടന്നൊരു കാലവും
വിഷ്ണുവിൻ പാദം ഭജിച്ചു കൊണ്ടപ്പുമാൻ വിശ്വാസമോടെ കഴിഞ്ഞു വിധിവശാൽ
മുന്നം ത്രിവിക്രമൻ തൃക്കാൽച്ചുവടിനാൽ
മൂന്നു ലോകങ്ങളും ഒന്നായളന്നപ്പോൾ ഒറ്റക്കുതിപ്പിൽ പലവട്ടമക്കഴൽ 
ചുറ്റി പ്രദക്ഷിണം വച്ചുവല്ലോ ഹരേ!

വാരാന്നിധിയെ കടപ്പാനുപായങ്ങൾ
തേടിയ മാരുതി വീരന്റെ തൃക്കരം കൈയിലെടുത്തു കൊണ്ടാത്‌മോപദേശങ്ങൾ
ചൊല്ലിക്കൊടുത്തതും ജാംബവാനല്ലയോ!
യുദ്ധത്തിലക്കാലമിന്ദ്രാരിയാൽ ബാല - നത്യന്തദീനനായ് പെട്ടോരു നേരത്ത്
ബദ്ധേന വാതാത്മജനെയുണർത്തി സിദ്ധൗഷധ നസ്യേന രക്ഷിച്ചതുമില്ലയോ

അത്യന്തഭക്തനാം ജാംബവാനെന്തിതേ സത്യപരായണ ശത്രുവായ് തീർന്നതും ആരെന്നറിയാതെയോടിക്കുതിച്ചെത്തി താഡിച്ചതെത്രയും നിന്ദ്യമെന്നോർക്കണം.


                  V

രോഷം മൂലം വന്നൊരു കലഹം                           ദോഷം വന്നിടുമതിനാലിപ്പോൾ കലഹംകൊണ്ടൊരു കാര്യവുമില്ല                        സുലഭം അവമതി ആപത്തും കേൾ.

വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടും തോക്കുകൾ കൊണ്ടും ട്രോളുകൾ കൊണ്ടും , ഭേദ്യം ചെയ്തും ചോദ്യം ചെയ്തും                      സൈബറിടത്തിൽ സമരം ചെയ്തും കലഹംചെയ്വൂ പലവിധമുലകിൽ             കദനം നിറയുവതറിയുവതാരോ ?

ഹരിയെ അരിയെന്നോർത്തു കയർത്തത്        അവിവേകം കൊണ്ടറിയുക ദേവാ!

എന്നിൽ കോപം അരുതേ താവക  മുന്നിൽഅടിയിണ പണിയുന്നേൻ ഞാൻ          ഹരിയുടെ അനിതര മാഹാത്മ്യങ്ങൾ സ്തുതിയൊടു ചെയ്തു ജാംബവനപ്പോൾ

കനിവൊടു ഭക്തനെയാശ്ലേഷിച്ചു കരുണാമയനാം കമലേക്ഷണനും ജാംബവതീ ഗള ശോഭിതമായ              സ്യമന്തകരത്നം കൃഷ്ണനു നൽകി      കന്യയെ മടിയാതവിടുന്നേവം കൈക്കൊൾകെന്നൊരു പ്രാർത്ഥനയോടെ . ഭക്തോത്തമനെ കൈവിടുകെന്നതു യുക്തമതാകില്ലെന്നൊരു പക്ഷം 

കരഗതമായ സ്യമന്തക മണിയെ       പരിചൊടു സത്രാജിത്തിനു നൽകി. അപവാദങ്ങൾക്കറുതിയതായി.  സത്രാജിത്തതി ഖേദം പൂണ്ടു.




ശത്രുത നമ്മൾക്കില്ലിനി മേലിൽ മിത്രമതാകണമവിടുന്നിപ്പോൾ കന്യാദാനംചെയ്വൻ ഞാനും കന്യയെഭാമയെകൈക്കൊള്ളണം.

അങ്ങനെയെല്ലാം മംഗളമായി            മംഗലവും പുനരുണ്ടായല്ലോ!

ധർമസ്ഥാപനനിരതൻഭഗവാൻ      ധർമിഷ്ഠകളാം ദാരങ്ങളുമായ്                 .    ദ്വാരകതന്നിൽ സസുഖം വാണാൻ ദ്വാപരയുഗപരിപാലകനായി.

കുഞ്ചൻനമ്പ്യാർതുള്ളൽപാട്ടായ്        അഞ്ചിതമാo നല്ലുപഹാസത്താൽ      ചൊല്ലിയ കഥ ഞാനൊന്നു ചുരുക്കി         വല്ലാം വണ്ണം വരികളിലാക്കി.

ഇങ്ങനെയീയൊരുകഥയുരചെയ്വാൻ സങ്ങതി വന്നതുമെന്നുടെഭാഗ്യം സംശോധനചെയ്താവതുമെന്നെ സന്തോഷേണ പ്രഹർഷിക്കണമേ .







= ശങ്കരനുണ്ണി