Sunday, 10 September 2023

സാഗരറാണി

ഓണത്തിനോട് ചേർന്ന് പതിവുള്ള കുടുംബ സംഗമത്തിൽ ഇത്തവണ സംബന്ധിക്കാൻ കഴിയാത്ത ചുറ്റുപാടായിരുന്നു. അമേരിക്കൻ കമ്പനിക്കാരനായ മകന് ലീവില്ല. ജർമൻ കമ്പനിക്കാരിയായ മരുമകൾക്കും തഥൈവ. ഒടുവിൽ ഗൾഫിൽ നിന്ന് ലീവിൽ കുടുംബ സമേതം എത്തിച്ചേർന്ന സഹോദരീപുത്രന്റെ സെന്റിമെന്റൽ സ്മാഷിൽ ഒരു ഫ്ലാഷ് സന്ദർശനം പ്ലാൻ ചെയ്തു. അവിട്ടം നാൾ ഉച്ചയ്ക്കു മുമ്പ് തറവാട്ടിലെത്തി സദ്യയുണ്ട് വിശ്രമം. പിറ്റേന്ന് വൺഡേ ട്രിപ്പും മടക്കയാത്രയും. പല ഓപ്‌ഷനുകളും വന്നെങ്കിലും എല്ലാവർക്കും സൗകര്യപ്രദവും അഭിമതവുമായത് സാഗരറാണി എന്ന ആഡംബരയാനത്തിലെ സമുദ്രസഞ്ചാരമാണ്.  പതിനെട്ടു പേർക്കുള്ള  ബുക്കിംഗെല്ലാം ഝടിതിയിൽ നടന്നു. ചതയ ദിനത്തിൽ 11 മണിക്ക് എറണാകുളത്തെ ഹൈക്കോടതി ബോട്ടുജട്ടിയിലെത്തണം. കൊച്ചു കുട്ടികളെയൊക്കെയൊരുക്കി മൂന്നു കാറുകളിലായി ഞങ്ങൾ പുറപ്പെട്ടു. കഷ്ടിച്ച് ഒരു മണിക്കൂർ ഡ്രൈവേ ആവശ്യമുള്ളൂ. അതു കരുതി സാവകാശമാണ് പുറപ്പെട്ടത്. എന്നാൽ ശ്രീനാരായണജയന്തി ആയതിനാൽ ആഘോഷ ഭാഗമായി സൈക്കിൾറാലികളും പദയാത്രയുമെല്ലാമുണ്ടായിരുന്നു. സാധാരണ യാത്രാവഴിയെല്ലാം ബ്ലോക്കിൽ പെട്ടു. ഹൈവേയിലൂടെ കുണ്ടന്നൂരെത്തി, തേവര, പെരുമാനൂർ വഴി  ഹൈക്കോടതി ജട്ടിയിലെത്തിയപ്പോൾ തന്നെ പതിനൊന്നു മണിയോടടുത്തു. ഓഫീസിൽ പേരും വിലാസവും കൊടുത്ത് റിപോർട്ട് ചെയ്തതപ്പോൾ തന്നെ സാഗരറാണിയിലെ ജീവനക്കാർ ഞങ്ങളെ യാനത്തിലേയ്ക്ക് ആനയിച്ചു. കേരള സ്റ്റേറ്റ് ഇൻലന്റ് നാവിഗേഷൻ കോർപറേഷൻ (KSINC) ഒരുക്കുന്ന ട്രിപ്പ് ആണ്. അവരുടെ ചെറുകപ്പൽ ( Cruise) സാഗരറാണിയിലാണ് ഞങ്ങളുടെ യാത്ര.


കൊച്ചി എന്നും എനിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന നഗരമാണ്. ഞാൻ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് ഈ നഗരത്തിലാണ്. ദീർഘമായ ഒരു വ്യാഴവട്ടക്കാലം കഴിച്ചു കൂട്ടിയത് ഈ നഗരത്തിലാണ്. അന്നത്തെ നഗരം എനിക്ക് സുപരിചിതമായിരുന്നു. അന്നത് കൊച്ചിയായിരുന്നില്ല. എറണാകുളമായിരുന്നു. പടിഞ്ഞാറ് കായലും കിഴക്ക് കടവന്ത്രയും തെക്ക് തേവരയും വടക്ക് പാലാരിവട്ടവും അതിരിട്ട പ്രദേശം. അന്ന് കൊച്ചിയെന്നതു് ഇടക്കൊച്ചിയും തോപ്പുംപടിയും മട്ടാഞ്ചേരിയും ഫോർട്ടു കൊച്ചിയും ഉൾപ്പെടുന്ന ഇന്നത്തെ പശ്ചിമ കൊച്ചി ആയിരുന്നു.
സാഗരറാണിയിൽ ഇരുന്നു കൊണ്ട് ഞാൻ കായൽ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു. കായൽപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന യാത്രാ ബോട്ടുകൾ, ബാർജുകൾ, ടഗ്ഗുകൾ, ചെറു കപ്പലുകൾ. ഈ കായൽ പരപ്പിലൂടെ യാത്ര ചെയ്താണ് ഞാൻ വില്ലിങ്‌ടൺ ഐലന്റിലെ ആഫീസിൽ പോയിരുന്നത്. ഈ കായലലകളുടെ തിരയിളക്കത്തിൽ ത്രസിച്ചാണ് ഞാൻ മട്ടാഞ്ചേരിയിലെ ആഫീസിൽ പോയിരുന്നത്. അതെ. കൊച്ചി എന്നിൽ ഗതകാലസ്മരണകളുണർത്തുന്നു. മുളവുകാടു നിന്നും വല്ലാർപാടത്തു നിന്നുമൊക്കെ ബോട്ടിൽ ഹൈക്കോടതി ജട്ടിയിലിറങ്ങി മേനക വഴി ബസ് പിടിച്ച് പിടഞ്ഞോടി സമയത്ത് ഓഫീസിൽ എത്തിയിരുന്ന ജീവനക്കാർ . അക്കാലത്തെ യാത്രകൾ ദുഷ്ക്കരങ്ങളെങ്കിലും ആസ്വാദ്യകരങ്ങളായിരുന്നു.
കപ്പൽ തീരം വിട്ടു നീങ്ങുമ്പോൾ തെക്കേയറ്റത്ത് ഉയർന്നു നിൽക്കുന്ന കൂറ്റൻ ക്രെയിൻ ശ്രദ്ധയാകർഷിക്കും. കൊച്ചിൻ ഷിപ്പ്യാർഡ് എന്ന നമ്മുടെ അഭിമാന സ്ഥാപനത്തിന്റെ ക്രെയിൻ ആണത്. 1972 ൽ സ്ഥാപിതമായ ഷിപ്പ്യാർഡ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് നാടിന് സമർപ്പിച്ചത്. റാണി പദ്മിനി എന്ന ആദ്യ കപ്പൽ വളരെ ആഘോഷത്തോടെയാണ് 1981 കാലത്ത് നീറ്റിലിറക്കിയത്. പിന്നീട് യുദ്ധക്കപ്പലായ INS വിക്രാന്ത് ഈ കപ്പൽ കേന്ദ്രത്തിലാണ് നിർമിച്ചത്. ആദ്യത്തെ
വിമാനവാഹിനിക്കപ്പലായിരുന്നു അത്.
കൊച്ചിയിലെ സായന്തനങ്ങളെ സജീവമാക്കുന്ന സുഭാഷ് പാർക്ക് തൊട്ടു തന്നെയുണ്ട്. കുട്ടികൾക്കും
മുതിർന്നവർക്കും ഒരു പോലെ കായൽ സൗന്ദര്യം ആസ്വദിച്ച് സായാഹ്നം ചെലവിടാൻ കഴിയുന്ന സുഭാഷ് പാർക്ക് കൊച്ചിയുടെ സൗന്ദര്യസമ്പത്താണ്. സുഭാഷ് പാർക്കിനോട് ചേർന്ന് മറൈൻ ഡ്രൈവെന്ന ദൈർഘ്യമേറിയ വാക്ക് വേ കാണാം. സമീപകാലത്താണ് അത് വാക്ക് വേ ആയി രൂപപ്പെടുത്തിയത്. അതിനു മുമ്പ് അഴുക്കു നിറഞ്ഞ, കനാലുകളാൽ വേർതിരിക്കപ്പെട്ട ആ ഭാഗം ആധുനികമായ മൂന്നു തൂക്കുപാലങ്ങൾ കൊണ്ട് ബന്ധിപ്പിച്ച് സൗന്ദര്യവത്താക്കിയിരിക്കുന്നു. മൂന്നു പാലങ്ങൾക്കും വ്യത്യസ്തമായ രൂപഘടനയാണ്. ഒന്ന് ചീനവലയുടെ രൂപത്തിലെങ്കിൽ മറെറാന്ന് മഴവില്ലിന്റെ ആകൃതിയിൽ . വേറൊരെണ്ണം കെ
ട്ടുവള്ളത്തിന്റെ മാതൃകയിൽ . ഏ.പി.ജെ.
അബ്ദുൾ കലാം മാർഗ് എന്നാണ് പുതിയ
വാക്ക് വേ അറിയപ്പെടുന്നത്. 


 ഹൈക്കോടതി, ബോട്ടുജെട്ടി - എല്ലാം ജാലകക്കാഴ്ചകളായി പിറകോട്ടു നീങ്ങുന്നു. ഹൈക്കോടതി ബോട്ടുജെട്ടിയിൽ നിന്ന്
തന്നെയാണ്  വാട്ടർ  മെട്രോ എന്ന പുതിയ സംരംഭം സമാരംഭിക്കുന്നത്. നല്ല ഒരു ടൂറിസ്റ്റ് അനുഭവമാണ് വാട്ടർ മെട്രോ എന്ന ആഡംബരബോട്ടിലെ സഞ്ചാരം.

ഞങ്ങളുടെ യാനം വില്ലിങ്ടൺ ഐലന്റിന്റെ കിഴക്കേ തീരത്തെ ക്രൂഡ് ഓയിൽ പമ്പിംഗ് യാർഡിന്റെ അരികോരത്തു കൂടി നീങ്ങുന്നു. കപ്പലിൽ കൊച്ചിയിലെത്തുന്ന ക്രൂഡ് ഓയിൽ, വലിയ കുഴലുകൾ വഴി പമ്പ് ചെയ്ത് അമ്പലമുകളിലെ പ്ലാന്റിൽ എത്തിക്കുന്നു. അവിടെ അത് പലതരം പെട്രോളിയം ഉല്പന്നങ്ങളാക്കി മാറ്റുന്നു. തൊട്ടടുത്ത് മൊറോക്കൻ ഷിപ്പിൽ നിന്നിറക്കുന്ന റോക്ക് സൾഫർ, മഞ്ഞ പൊടിപടലങ്ങൾ പരത്തി ധൂസരധൂമ്രവിതാനം ചമച്ച് നിലകൊള്ളുന്നു.
ഞങ്ങളിപ്പോൾ അഴിമുഖത്തേയ്ക്കുള്ള ഇടനാഴിയിലാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌റ്റ്രേഷന്റെ ഓഫീസ് കാണാം. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രാക്കപ്പൽ MV ലക്ഷദ്വീപ് നങ്കൂരമിട്ടിരിക്കുന്നു. കപ്പലിനെ പുറങ്കടലിൽ നിന്നാനയിക്കുന്ന ടഗ്ഗുകളും സമീപത്തായുണ്ട്. 1984 ൽ ഇവിടെ നിന്ന് സുഹൃത്തുക്കളുമൊത്ത് ലക്ഷദ്വീപിൽ പോ
യ ഓർമ ഇന്നും തിളക്കം നഷ്ടപ്പെടാതെ മനസിൽ ഉണ്ട്.


കസ്റ്റംസ് ഓഫീസും ആസ്പിൻവാൾ കമ്പനിയും കടന്ന് നീങ്ങുമ്പോൾ വില്ലിങ്ടൺ ഐലന്റിലെ ഒരു ചെറിയ പാർക്ക് കാണാം. കാഴ്ചയിൽ സുഭാഷ് പാർക്കിന്റെ അത്രയും ഇല്ലെങ്കിലും ഐലന്റ് നിവാസികൾക്ക് അതൊരാശ്വാസം തന്നെ. തൊട്ടടുത്ത് ഒരു ബോട്ട് യാർഡിൽ കയറ്റിവച്ച നിലയിൽ ഒരു ബോട്ട് കാണാം. വില്ലിങ്ടൺ ഐലന്റിന്റെ നിർമാണ ചുമതലക്കാരനായിരുന്ന റോബർട്ട് ബ്രിസ്റ്റോയുടെ ഭാര്യയുടെ യാത്രയ്ക്കായി പണികഴിപ്പിച്ചതാണിത്. ബ്രിസ്റ്റോയുടെ സഹോദരി തിമോത്തിയുടെ പേരാണ് ആ ബോട്ടിന്. ഇൻഡ്യയുടെ രണ്ടു പ്രധാനമന്ത്രിമാരും (ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ) മദർ തെരേസയും ആ 
ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ട്.

സാഗരറാണി ഇപ്പോൾ മട്ടാഞ്ചേരിയുടെ കിഴക്കേ തീരത്തിന് അഭിമുഖമാണ് . മട്ടാഞ്ചേരിയും ഫോർട്ടു കൊച്ചിയും ചേർന്ന ഭാഗത്തെ കെട്ടിടങ്ങൾ പൈതൃക സമ്പത്തായി സംരക്ഷിക്കപ്പെടുന്നു.
ഡച്ച് കൊട്ടാരവും സിനഗോഗും ജൂതത്തെരുവും എല്ലാം ഇപ്രകാരം സംരക്ഷിക്കപ്പെടുന്നവയിൽ ഉണ്ട്. മട്ടാഞ്ചേരി ഒരു കാലത്ത് മലഞ്ചരക്ക് കച്ചവടത്തിന്റേയും സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റേയും കേന്ദ്രമായിരുന്നു. അധിനിവേശ ശക്തികളുടെ അടയാളങ്ങൾ, അവശേഷിപ്പായി ഇപ്പോഴും നിലകൊള്ളുന്നു. 
വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള ജങ്കാർ കരയോടടുക്കുകയാണ്. വൈപ്പിനിൽ നിന്ന് വാഹനങ്ങൾ ഉൾപ്പെടെ ആളുകളെ ഫോർട്ടു കൊച്ചിയിലേയ്ക്ക് വഹിച്ചു കൊണ്ടുവരാൻ പാകത്തിനുള്ളതാണ് ഈ ജങ്കാറുകൾ. ഉയർത്തിവച്ച ചൈനീസ് നെറ്റ്   ( കമ്പവല  )    നിരയായി കാണാം. വാസ്കോ ഡ ഗാമ എന്ന കപ്പലോട്ടക്കാരൻ കാലുകുത്തിയതു് കാപ്പാട് ആണെങ്കിലും അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് ഫോർട്ടു കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളിയിൽ ആണ്. അത് അവിടെ നിന്നും ഗോവയിലേയ്ക് മാറ്റിയതായും പറയപ്പെടുന്നു.

ഞങ്ങൾ അഴിമുഖത്തേയ്ക്ക് അടുക്കുകയാണ്. തിരയിളക്കം ശക്തമാകുന്നത് കപ്പലിന്റെ ചാഞ്ചാട്ടത്തിൽ നിന്ന് അറിയാൻ കഴിയുന്നു. പരുന്തുകളും കടൽക്കാക്കകളും താഴ്ന്നു പറക്കുന്നുണ്ട്.
ഏറെ പ്രസിദ്ധമായ ഫോർട്ടു കൊച്ചി ബീച്ച് ഇടതുഭാഗത്തായി കാണാം. ഒരു കാലത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ബീച്ചായിരുന്നു ഇതെങ്കിലും സുനാമി പോലുള്ള പ്രതിഭാസങ്ങൾ ബീച്ചിനെ കാർന്നുതിന്നു. ഇന്നിപ്പോൾ വിസ്തൃതി പണ്ടത്തെ പോലെ ഇല്ലെങ്കിലും അനേകരെ ആകർഷിക്കുന്ന ബീച്ചാണ് ഫോർട്ടു കൊച്ചി .


കടലിരമ്പവും കടലിന്റെ മണവും ചിലർക്ക് കടൽചൊരുക്ക് ( ഛർദി) ഉണ്ടാക്കും. മത്സ്യബന്ധനത്തിന് ഇറങ്ങിയ 
വള്ളങ്ങൾ തിരയിളക്കത്തിൽ ആലോലമാടി കടന്നുപോകുന്നു. ഒരേ നിരയിൽ ഉയർന്ന് ചാടുന്ന ഡോൾഫിനുകൾ മനോഹരമായ കാഴ്ചാനുഭവം തന്നെ. ഗൈഡ് നൽകുന്ന സ്ഥലകാല വിവരങ്ങളും ഗായക സംഘത്തിന്റെ വശ്യ സംഗീതവും ചേർന്ന് നവ്യമായ ഒരു അനുഭവം നൽകി. ആവേശത്തിന്റെ നൃത്തച്ചുവടുകൾ ഉണർന്നു. സംഘാംഗങ്ങളിൽ ഒരാളുടെ ജന്മദിനം കടലാഴങ്ങളെ സാക്ഷിനിറുത്തി കേക്ക് മുറിച്ച് ആഘോഷിക്കാനായത് മറ്റൊരനുഭവം. കപ്പലിലെ നർത്തകർ അവതരിപ്പിച്ച ചടുല നൃത്തം യാത്രയുടെ മടുപ്പ് ബാധിച്ചവരെ കൂടി ആസ്വാദനത്തിന്റെ അർത്ഥതലങ്ങൾ അനുഭവപ്പെടുത്തി.


കപ്പൽ മടക്കയാത്രയ്ക്കു ഒരുങ്ങുകയാണ് , കടൽ കടം തന്ന കണക്കേ രൂപപ്പെട്ട പുതുവയ്പ് തീരത്തുകൂടി . . ഏറ്റവും വലിയ ദ്വീപായ വൈപ്പിൻ കടന്ന് കണ്ടയിനർ ടെർമിനലിനടുത്തെയ്ക് ഞങ്ങൾ നീങ്ങി. . സമീപകലത്ത് ആരംഭിച്ച ഇത് ദുബായ് പോർട്ടുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. കൊച്ചിൻ പോർട്ടിന്റെ ഭാഗമായ ഇത് രാജ്യാന്തര കണ്ടയിനർ ടെർമിനലാണ്.
വല്ലാർപാടം പള്ളിയുടെ വിദൂരദൃശ്യം കാണാം. അകലെ ഗോശ്രീ പാലവും. കായലിൽ അവിടവിടെയായി കാണുന്ന ചെറുതുരുത്തുകൾ കണ്ടലുകളുടെ സംരക്ഷിത തുരുത്തായിരിക്കുന്നു. അനേക ജാതി പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. ബോൾഗാട്ടി പാലസ് മറ്റൊരു വിസ്മയക്കാഴ്ചയാണ്. ഡച്ചുകാരുടെ കോട്ടയായിരുന്ന ഇതിനെ പഴമക്കാർ ലന്തൻ ബത്തേരി എന്നു പറയും. ലന്തക്കാർ എന്നാൽ ഡച്ചുകാർ. ബത്തേരി എന്നാൽ കോട്ട. ഇതു് പിന്നീട് ഡച്ചുകാർ തിരുവിതാംകൂർ രാജാവിന് കൈമാറുകയാണുണ്ടായത്. ഇന്നിപ്പോൾ അത് കെ.റ്റി. ഡി.സി യുടെ ഹോട്ടൽ ആയി രൂപപ്പെട്ടിരിക്കുന്നു. ലുലു ഗ്രൂപ്പിന്റെ ഒരു കൺവെൻഷൻ സെന്ററും ദൂരെ ദൃശ്യമാണ്.
കൊച്ചിയിലെ കാഴ്ചകൾ കണ്ട് നല്ല ഒരു പ്രാഹ്‌നം ആസ്വദിച്ച സന്തോഷത്തിലാണ് ഞങ്ങൾ നഗരം വിട്ടത്. ഇനിയും ഒരു അസ്തമയ കാഴ്ച കാണാൻ വരണമെന്ന മനസ്സിന്റെ ആമന്ത്രണo ശ്രവിച്ചുകൊണ്ട് .