Friday, 30 June 2023

Kalamandalam hyderali

കലാമണ്ഡലം ഹൈദരാലി -ആൾക്കൂട്ടത്തിൽ തനിയെ

കേരള കലാമണ്ഡലം. പ്രധാന കെട്ടിടത്തിന്റെ താഴികക്കുടത്തിൽ നിന്ന് ക്യാമറ താഴോട്ടു നീങ്ങുന്നു. കെട്ടിടം പൂർണ്ണമായും സ്ക്രീനിൽ.

പ്രക്ഷേപണം:       കേരള കലാമണ്ഡലം.കലാകേരളത്തിന്റെ   ശ്രീകോവിൽ. .കേരളത്തിന്റെയും കഥകളിയുടെയും പ്രശസ്തി കടലുകൾക്കപ്പുറം കയറിപ്പറ്റിയ കാലം.
(കലാമണ്‍ഡലത്തിന്റെ സ്ഥാപന കാലഘട്ടത്തിൽ വള്ളത്തോൾ ഏർപ്പെട്ടു നിൽക്കുന്ന ഏതെങ്കിലും സംരഭത്തിന്റെ സ്റ്റിൽ കാണിക്കാം.)  



  
കവി മനസ്സിൽ രൂപപ്പെട്ട ആശയം ആധുനികതയുടെ മതിഭ്രമത്തിൽ കരിന്തിരി കെട്ടുപോകുമായിരുന്ന ക്ഷേത്രകലകളെ പരിരക്ഷിച്ചു.വിവിധ ക്ഷേത്രകലകൾക്കായി സ്കൂളുകൾ സ്ഥാപിച്ചു.അവയെ കുറ്റമറ്റതായ രീതിയിൽ ഏകോപിപ്പിച്ച് ഒരു സർവ്വകലാശാലയുടെ നിലവാരത്തിൽ കൊണ്ടുവന്നു.പല മഹാന്മാരായ കലാകാരന്മാരെയും ഈ കലാക്ഷേത്രം കൈരളിക്കു സംഭാവന ചെയ്തു.അവരിൽ ശ്രദ്ധേയനായ പ്രതിഭയാണ് കലാമ    ണ്‍ഡലം ഹൈദരാലി.
ഒഴുക്കിനെതിരെ നീന്തിയും സാമൂഹ്യമായ എതിർപ്പുകളെ അതിജീവിച്ചും കഥകളി രംഗത്ത്‌ അദ്ദേഹം ചുവടുറപ്പിച്ചു.
(പ്രക്ഷേപണത്തിന്റെ അവസാന ഘട്ടത്തിൽ കലാമണ്‍ഡലം അങ്കണത്തിൽ ഹൈദരാലി നില്ക്കുന്നു.)

കൂത്തമ്പലം.
അരങ്ങിൽ തെളിയുന്ന ആട്ടവിളക്ക്.
ആട്ടവിളക്കിന്റെ പിന്നിൽ കഥകളി തിരശ്ശീല. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് നേർത്ത കഥകളി സംഗീതം.ഹൈദെരാലിയുടെ ശബ്ദത്തിൽ.പശ്ചാത്തലത്തിൽ ചെണ്ട വായന ആവാം.
സ്ക്രീനിൽ വീണ്ടും ഹൈദെരാലി.







പ്രക്ഷേപണം: മുസ്ലിം സാമൂഹ്യ പശ്ചാത്തലത്തിൽ വളര്ന്ന ഒരു ബാലൻ കഥകളി രംഗത്തേക്ക് വന്നത് അവിചാരിതം.ഈ രംഗത്ത്‌ ചുവടുറപ്പിച്ചതും ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതും ഒരു നിശബ്ദ വിപ്ലവത്തിലൂടെ.  ആ വിപ്ലവത്തിന്റെ കൈവഴികൾക്ക്‌ ഹൈദരാലി തന്നെ ചാലുകീറട്ടെ.

ഹൈദരാലി:   തൃശ്ശൂർ ജില്ലയിലെ ഓട്ടുപാറയെന്ന       ഉൾ നാടൻ ഗ്രാമത്തിലെ പത്തുവയസ്സുകാരൻ ബാലൻ.എൻ .ഇ .എസ് ബ്ലോക്ക്‌ സംഘടിപ്പിച്ച ലളിത ഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നതോടെയാണ് തുടക്കം.
(ഹൈദരാലിയുടെ കുടുംബംഗങ്ങളെ സ്ക്രീനിൽ കാണാം.)

നാട്ടുകാരുടെ നിർബന്ധ പ്രകാരം ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന ഉദ്ദേശം മനസ്സിൽ ഉറച്ചു. കഥകളി സംഗീതം പഠിക്കാൻ അപേക്ഷ ക്ഷണിച്ചപ്പോൾ ഞാനും കൊടുത്തു.തെരഞ്ഞെടുത്തവരിൽ മുസ്ലിം സമുദായത്തിൽ നിന്ന് ഞാൻ മാത്രം.യാഥാസ്ഥിതിക മുസ്ലീങ്ങൾക്ക് ഇത് സഹിക്കാനായില്ല. കലാമണ്‍ഡലത്തിൽ ചേരാൻ ജാമ്യതുകയായി രണ്ടായിരം രൂപ വേണ്ടിയിരുന്നു. ദരിദ്ര കുടുംബാംഗമായ എനിക്ക് അത് അപ്രാപ്യമായി.സ്വസമുദായക്കാർ കൈവിട്ടപ്പോൾ സഹായിച്ചത് സി.പി.ആന്റണി എന്ന ഒരു സുമനസ്സായിരുന്നു. 1957 ൽ കലാമണ്ഡലത്തിൽ പഠിക്കാൻ ചേർന്നു.    
(കാലമണ്ഡലത്തിൽ കഥകളി സംഗീതം പഠിക്കുന്നതിന്റെ demonstration . പശ്ചാത്തലത്തിൽ കഥകളി സംഗീതം.)

ആട്ടവിളക്ക് , തിരശ്ശീല,തിരശ്ശീല താഴുമ്പോൾ പദങ്ങൾക്കനുസരിച്ച് മുദ്ര കാണിക്കുന്ന കഥകളി വേഷങ്ങൾ. ഏതെങ്കിലും കഥയുടെ വേഷങ്ങൾ അവതരിപ്പിച്ചു കാണിക്കാം.

സ്ക്രീനിൽ ഹൈദരാലി : കലമണ്ഡലത്തിൽ ഏറെ യാതന സഹിച്ച് 8 വർഷം തള്ളിനീക്കി.സംസ്കൃതജഡിലമായ കഥകളി സംഗീതം ആദ്യമൊക്കെ എനിക്ക് ബുദ്ധിമുട്ടായി.ഒടുവിൽ ഒരുവിധം പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം.എവറസ്റ്റ് കീഴടക്കിയ പോലെ.എഴുകടലും നീന്തിക്കടന്ന പോലെ.
(ഏതെങ്കിലും മഹാക്ഷേത്രം സ്ക്രീനിൽ തെളിയുന്നു.

കൂത്തമ്പലത്തിൽ കഥകളി ആടിത്തിമർക്കുന്നു. Climax രംഗം അവതരിപ്പിക്കാം.)

പ്രക്ഷേപണം:   ക്ഷേത്രങ്ങളിലാണ് അധികവും കഥകളി അരങ്ങേറിയിരുന്നത്‌.അഹിന്ദുവായ അലിയ്ക്ക് കഥകളി വേദികൾ വിലക്കപ്പെട്ടു.ജീവിതം കഥകളി സംഗീതത്തിനായി സമർപ്പിച്ച ഹൈദരാലി നാട്ടുകാരുടെ പരിഹാസത്തിനു പാത്രമായി.

സ്ക്രീനിൽ ഹൈദരാലി: പട്ടിണിയുടെ നാളുകളിൽ രക്ഷക്കെത്തിയത് ഫാക്ടിന്റെ ശില്പിയും സാരഥിയുമായിരുന്ന ശ്രീ .എം.കെ.കെ..നായരായിരുന്നു.
(ഫാക്റ്റ് കെട്ടിട സമുച്ചയങ്ങൾക്കു മുന്നിൽ നില്ക്കുന്ന എം.കെ.കെ.നായരെ കാണിക്കാം.)




അദ്ദേഹമെന്ന പ്രോത്സാഹിപ്പിച്ചു.ശ്രീ.നായരുടെ സഹായമില്ലായിരുന്നെങ്കിൽ ഇന്നത്തെ ഞാൻ ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. 1965 ൽ       ഫാക്റ്റ് സ്കൂളിൽ മ്യുസിക് ടീച്ചർ ആയി ഞാൻ ജോലിക്ക് ചേർന്നു.പിന്നീട് ഞാൻ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറി. ഗാനമേള,കഥകളി,നൃത്ത സംഗീതം തുടങ്ങി നിരവധി അരങ്ങുകൾ എനിക്കു ലഭിച്ചു. പിന്നീട് പല ക്ഷേത്രാങ്കണങ്ങളിലും പാടാൻ എനിക്ക് അവസരം ലഭിച്ചു.
പ്രക്ഷേപണം:    കലാമണ്ഡലം നമ്പീശനും ഉണ്ണികൃഷ്ണ കുറുപ്പും ഒക്കെ ആലാപന മാധുര്യം കൊണ്ട് ആസ്വാദകരുടെ മനസ്സ് നിറച്ച കാലം.ഇക്കാലത്താണ് ഹൈദരാലി പാടിതുടങ്ങിയത്.സ്വകീയമായ ഒരലാപന ശൈലി അദ്ദേഹം വളർത്തി. നിരവധി അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹം നേടി. മനസ്സ് നിറയെ സംതൃപ്തി.
(പുരസ്കാര പത്രങ്ങൾക്കും മെഡലുകൾക്കും ഇടയിൽ നില്ക്കുന്ന ഹൈദരാലി.പശ്ചാത്തലത്തിൽ കഥകളിചെണ്ടയുടെ നേർത്ത നാദം. അകമ്പടിയായി അനുരൂപമായ കഥകളിപ്പദം.)

ഹൈദരാലി:  ഞാൻ ഏറ്റവും വിലമതിക്കുന്ന ഒരു അഭിനന്ദനം   ഉണ്ട്.ഭഗവാൻ സത്യസായി ബാബയിൽ നിന്ന്.
(പശ്ചാത്തലത്തിൽ പുട്ടപർത്തിയിലെ ബാബയുടെ ആശ്രമം.)




ബാബയുടെ 60-)൦ പിറന്നാളിന് ഞാൻ പുട്ടപർത്തിയിൽ പോയി.അവിടെ നടന്ന സംസ്കൃത ഗീതോപദേശത്തിൽ ഞാൻ പാടി. അര മണിക്കൂർ കഥകളിയും.
(റെക്കോർഡുകളിൽ നിന്ന് അത് അവതരിപ്പിക്കാം.)

പരിപാടി കഴിഞ്ഞു. അരങ്ങിൽ വന്ന് ബാബ എന്നെ കെട്ടിപ്പിടിച്ചു.പണ്ഡിറ്റ്‌ രവിശങ്കറും അള്ളാ രാഖയും അടുത്തുള്ളപ്പോൾ, എന്നോട് പറഞ്ഞു, "നീ റൊമ്പ നന്നായി പാടിയിരുക്ക്. " എന്റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നാണിത്.
പ്രക്ഷേപണം:  ഇന്ന് കഥകളി ജനകീയവും മതേതരവുമായ ഒരു കലാരൂപമാണ്‌.ഷേക്ക്‌സ്പിയറിന്റെ ഇംഗ്ലീഷ് നാടകങ്ങൾ വരെ കഥകളി സങ്കേതങ്ങൾ ഉപയോഗിച്ച് വള്ളത്തോൾ വിഭാവനം ചെയ്ത രീതിയിൽ തന്നെ രംഗാവിഷ്കരിക്കപ്പെട്ടു. ഇത്തരത്തിൽ കഥകളിയെ ജനകീയവും മതേതരവും ആക്കുന്ന പ്രക്രിയയിൽ ഹൈദരാലി എന്ന  ഗായകൻ വഹിച്ച പങ്ക് നിസ്തുലമാണ്. ഒരർത്ഥത്തിൽ നിശ്ശബ്ദ വിപ്ലവവും.

(വീണ്ടും കലാമണ്ഡലം. കൂത്തമ്പലം. കയ്യിൽ  ചേങ്കിലയുമായി ഹൈദരലി    പാടുന്നു. പദങ്ങൾ പതിയെ പര്യവസാനിക്കുന്നു.)

                                

Thursday, 22 June 2023

മേൽപാലം സാക്ഷി

അല്ലെങ്കിലും ചന്ദ്രേട്ടൻ അങ്ങനൊക്കെയാ. ഒട്ടും വഴങ്ങാത്ത പ്രകൃതം. മുരട്ടൻ സ്വഭാവം. സൗഹൃദങ്ങളോടുള്ള പുറം തിരിയൽ. റോഡ് വികസനത്തിന് സ്ഥലമെടുപ്പിന് വന്നവരോടും പതിവുപടി തന്നെ. വന്നത് കളക്റ്ററാണെന്നോ MLA ആണെന്നോ ഒന്നും നോക്കിയില്ല. 
"എനിക്ക് വീടും 10 സെന്റ് ഭൂമിയും മാത്രമാണുള്ളത്. ഇത് കൈവിട്ടു കൊണ്ടുള്ള ഒരു ധാരണയ്ക്കും ഞാനില്ല."
അറുത്തു മുറിച്ചുള്ള സംസാരം.
തദ്ദേശിയനായ തഹസിൽദാർ അനുനയിപ്പിക്കാൻ ശ്രമിച്ചു.
മുഴുവൻ സ്ഥലവും വേണ്ട. മേൽപാലം വരുമ്പോൾ സർവീസ് റോഡ് വേണമല്ല്ല്ലോ? നാഷണൽ  ൈഹവേ നോംസ് പാലിക്കുകയും വേണം. ഒരു നാല് സെന്റ് വിട്ടു തന്നാൽ മതിയാകും. വീടിന് കുഴപ്പം വരാത്ത തരത്തിലേ അക്വയർ ചെയ്യുകയുള്ളൂ. ഇപ്പോൾ സാമാന്യം നല്ല വിലയും കണക്കാക്കുന്നുണ്ട്.
ചന്ദ്രേട്ടൻ അസ്വസ്ഥനാക്ന്നു.
എനിക്ക് ഇവിടെ നിന്ന് എവിടേം 
പോകാൻ വയ്യ. വയസ് 82 കഴിഞ്ഞു. ഇനി 
പോകാൻ ഉള്ളത് പരലോകത്തേയ്ക്കാണ്. അതു കഴിഞ്ഞു നോക്കാം.
ആദ്യ റൗണ്ട് ചർച്ച പരാജയമായി. ഉദ്യോഗസ്ഥരും ജനപ്രതിനിധിയും മടങ്ങിപ്പോയി.

സത്യത്തിൽ ചന്ദ്രേട്ടന് മാത്രമല്ല, പ്രശ്നമുള്ളത്. എട്ടുപത്തുപേർ വേറെയുമുണ്ട്. ആർക്കും വീടിരിപ്പ് സ്ഥലം നഷ്ടപ്പെടുന്നില്ലെങ്കിലും റോഡ് ഫ്രണ്ടേജ് ആയ വീടിനു മുന്നിലുള്ള സ്ഥലമാണ് നഷ്ടമാവുന്നത്. അവരാരും പക്ഷേ മുന്നോട്ടു വരുന്നില്ല. ചന്ദ്രേട്ടനെ മുന്നിൽ നിർത്തി വില പേശുവാനാണവർക്ക് താല്പര്യം. വൈകുന്നേരമായപ്പോൾ തല്പരകക്ഷികൾ ഒത്തുകൂടി ഹൈക്കോടതിയിൽ കേസു കൊടുക്കാമെന്ന് തീരുമാനിച്ചു. വക്കാലത്തിൽ ആദ്യ പേര്  ചന്ദ്രേട്ടന്റെ .
ചന്ദ്രേട്ടനെ മുന്നിൽ നിർത്തുന്നതു കൊണ്ട് രണ്ടുണ്ട് കാര്യം. പുള്ളിക്കാരൻ പിന്തിരിപ്പനും മനുഷ്യത്തവും സാമൂഹ്യ കാഴ്ചപ്പാടും ഇല്ലാത്തവനുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. മറ്റുള്ളവർ ഇതെല്ലാമുണ്ടെന്ന് ഭാവിക്കുന്നവരും.

എന്നെ സംബന്ധിച്ചിടത്തോളം ചന്ദ്രേട്ടൻ അത്ര അപകടകാരിയൊന്നുമല്ല. നല്ല സഹൃദയൻ . നല്ല പുസ്തക വായനയുള്ളയാൾ. ഒരു മാതിരിപ്പെട്ട എല്ലാ ക്ലാസിക്കുകളും , മലയാളത്തിലും ഇംഗ്ലീഷിലുമുള്ളവ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. സാഹിത്യ വിഷയത്തിൽ അഭിരുചിയുള്ളതു കൊണ്ടാകാം എന്നോട് പ്രത്യേക താൽപര്യമാണ്. പുസ്തകങ്ങൾ എനിക്ക് വായിക്കാൻ തന്നിട്ടുണ്ട്. പുസ്തകം മുഷിപ്പിക്കരുത് , പേജ് മടക്കുകയോ പൊതിഞ്ഞ പേപ്പർ അഴിക്കുകയോ ചെയ്യരുത്, നിശ്ചിതസമയത്തിനകം തിരിച്ചു തരണം ഇതൊക്കെയായിരുന്നു കണ്ടീഷൻ..
ഭാര്യ വളരെ നേരത്തേ മരിച്ചു. മകൻ ചെറിയ ക്ലാസുകളിൽ ആയിരുന്നു. പലരും നിർബന്ധിച്ചെങ്കിലും വീണ്ടുമൊരു വിവാഹം, അത് വേണ്ടെന്ന് തന്നെ വച്ചു. അത്യാവശ്യം ജോലിക്കാരെ വച്ചും സ്വയമായും മകനെ വളർത്തി വലുതാക്കി. എല്ലാം വൃത്തിയിലും ചിട്ടയിലും വേണമെന്ന് നിർബന്ധം. "ഏകാന്തതകളിൽ എനിക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു. "
ചന്ദ്രേട്ടൻ പറയും.
അലമാര, സോഫാ സെറ്റി , ബുക്ക് ഷെൽഫ് എല്ലാം സ്വയം തന്നെ ദിവസവും പൊടി തുടച്ച് വൃത്തിയാക്കി വയ്ക്കും. ഒന്നും അടുക്കു തെറ്റി കിടക്കുന്നത് ഇഷ്ടമല്ല. ഇക്കാര്യത്തിൽ കൊച്ചുമകളുമായി എന്നും യുദ്ധമാണ്. അച്ചച്ചന്റെ നേരേ എതിരായ സ്വഭാവമാണ് കൊച്ചുമകൾ നിമ്മിക്ക് . പുസ്തകങ്ങൾ വാരിവലിച്ചിട്ടിരുന്നേ പഠിക്കുകയുള്ളൂ. പുസ്തകങ്ങൾ മാത്രമല്ല, വസ്ത്രങ്ങളുും കളിക്കോപ്പുകളും എല്ലാം അലക്ഷ്യമായി അവിടവിടെ കിടക്കും. അച്ചച്ചൻ അടുക്കും െകാച്ചുമകൾ നിരത്തുo.  ഇവരുടെ കലഹം തീർക്കാനേ നിമ്മിയുടെ മമ്മിക്കും പപ്പായ്ക്കും നേരമുള്ളൂ.

പാലം പണിയുമായി ബന്ധപ്പെട്ട ഡെലിഗേഷൻ വീണ്ടും വന്നു. ഇത്തവണ ഒരു പുതിയ പാക്കേജുമായാണവർ എത്തിയത്. "സാറിന് വീടിന് പുറകിലായി തരം മാറ്റാൻ കഴിയാതെ കിടക്കുന്ന 20 സെന്റ് സ്ഥലമുണ്ടല്ല്ലോ. അത് സ്പെഷ്യൽ കേസായി പരിഗണിച്ച് വീട് വയ്ക്കാൻ പാകത്തിനാക്കി തരം മാറ്റി തരാം. 6 മാസത്തിനകം പാലം കരാറുകാരെ കൊണ്ടു തന്നെ വീട് പണി കഴിപ്പിക്കാം. നിലവിലെ സ്ഥലം അക്വിസിഷൻ കഴിഞ്ഞുള്ളത് നല്ല വിലയ്ക്ക് വിൽക്കുകയോ അതല്ലെങ്കിൽ പഴയ വീട് വാടകയ്ക് കൊടുക്കുകയോ ചെയ്യാം. "
വിദൂരതയിൽ നോക്കി ചന്ദ്രേട്ടൻ പറഞ്ഞു
" ഹൈക്കോടതിയിൽ ഒരു സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ട് , ഞങ്ങൾ കുറച്ചുപേർ ചേർന്ന്. അതിന്റെ തീരുമാനം അറിയട്ടെ." 
വീണ്ടും തഹസീൽദാരുടെ ഇടപെടൽ
"അതു നമുക്ക് പിൻവലിക്കാവുന്നതേയുള്ളൂ.
മറ്റു കക്ഷികളോട് ഞങ്ങൾ സംസാരിച്ചു കഴിഞ്ഞു. വേണമെങ്കിൽ അവരെ കൂടി വിളിച്ച് നമുക്ക് ഒരുമിച്ച് ആലോചിക്കാം".
"അതൊന്നും വേണ്ട. ഞാൻ പിൻവലിക്കാൻ വേണ്ടിയല്ല, കേസ് കൊടുത്തത്."
ചന്ദ്രേട്ടൻ വാശിയിൽ തന്നെ.
വീണ്ടും പലതും പറഞ്ഞു നോക്കിയെങ്കിലും നമ്മുടെ കക്ഷി വഴങ്ങുന്നില്ല.
ഒടുവിൽ ഡെലിഗേഷൻ സംഘം പിൻവലിഞ്ഞു.

ഒരാഴ്ച കഴിയും മുൻപ് പാലം പണിക്ക് വേണ്ട സാമഗ്രികൾ എത്തിത്തുടങ്ങി. ഒരറ്റം മുതൽ സർവീസ് റോഡിനു വേണ്ടിയുള്ള വൈഡനിങ് വർക്കും ആരംഭിച്ചു. കേസിൽ കക്ഷിചേർന്ന മറ്റു മാന്യന്മാരുടെ അടുത്തു നിന്ന് കേസിൽ നിന്ന് പിൻവാങ്ങുന്നതായി എഴുതി വാങ്ങിയെന്നുo ചന്ദ്രേട്ടന് ഗവണ്മന്റ് നിശ്ചയിച്ച തുക , കോടതിയിൽ കെട്ടി വച്ച് പണി ആരംഭിക്കാൻ അനുമതി വാങ്ങിയെന്നുമാണ് കേൾക്കാൻ കഴിഞ്ഞത്.

ഇത് തീർത്തുo പ്രതീക്ഷിക്കാത്ത ഒരു നീക്കമായി. ചന്ദ്രേട്ടനെ ഇത് ഏറെ വിഷമിപ്പിച്ചു. എന്നാൽ ഒന്നും പുറമെ കാണിക്കില്ല. അതാണ് പ്രകൃതം. 
എനിക്ക്  ജേണലിൽ പ്രസിദ്ധീകരിക്കാൻ ഒരു 
മാറ്റർ തരാമെന്ന് പറഞ്ഞതനുസരിച്ച് ഒരു ദിവസം ഞാൻ ചന്ദ്രേട്ടനെ കാണാൻ പോയി. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ട്. പക്ഷേ ഒന്നും പ്രസിദ്ധീകരണത്തിന് നൽകാൻ തയ്യാറല്ല.  "എന്റെ മനസിന്റെ തൃപ്തി .  അതിനാണ് 
ഞാൻ എഴുതുന്നത്. "
ഇതാണ് മറുപടി.
ഇത് പ്പോൾ ഞാൻ എഡിറ്ററായ ഒരു ജേണൽ ഉണ്ട്. ഏറെ നിർബന്ധിച്ചതിനാൽ അതിൽ ചേർക്കാൻ ഒരു മാറ്റർ തരുന്നതാണ്.
സംസാരമദ്ധ്യേ 
"കേസിൽ നിന്ന് കൂടെയുള്ളവർ പിൻ വലിഞ്ഞല്ലോ ?" 
ഞാൻ ചോദിച്ചു.
,. " ഒറ്റയ്ക്ക് ഫൈറ്റു ചെയ്യും. കേസ് തീർപ്പാകുന്നതു വരെ കാത്തിരിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് മാത്രമേ കോടതി പറഞ്ഞിട്ടുള്ളൂ. "
അല്പം ദേഷ്യത്തിൽ തന്നെ ചന്ദ്രേട്ടൻ.
ഏതായാലും പണി പുരോഗമിക്കുന്നതോടെ ചന്ദ്രേട്ടന്റെ അസ്വാസ്ഥ്യം കൂടി വന്നു. 
പൊടിപടലവും ശബ്ദവും കേട്ട് വശംകെട്ടു. ദിവസവും പൊടിതട്ടി വൃത്തിയാക്കുന്ന അലമാരയും സോഫാ സെറ്റിയും ഒന്നും ഇപ്പോൾ തിരിഞ്ഞു നോക്കാതായി. ജനലുകൾ തുറക്കാതായി. അലട്ടിക്കൊണ്ടിരുന്ന അലർജി പ്രശ്നം കലശലായി .
ഒരു വശത്ത് പാലം പണി .  വീടിനോട് ചേർന്ന് സർവീസ് റോഡിലൂടെ അനവരതം പായുന്ന വാഹനങ്ങൾ. ആകെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. 
മകൻ ആവുന്നത്ര പറഞ്ഞു നോക്കി. 
"നമുക്ക് ഫ്ലാറ്റിലേയ്ക്ക് മാറാം. പാലം പണിയെല്ലാം കഴിഞ്ഞ് തിരിച്ചു വരാം."
അയാൾ നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. അച്ഛൻ ഒറ്റയ്ക്കാവേണ്ട എന്നു കരുതി അങ്ങോട്ടു മാറാത്തതാണ് .
"ഞാനില്ല. നിനക്ക് വേണെങ്കിൽ പോകാം."
നിർബന്ധബുദ്ധിക്കു മുമ്പിൽ മകൻ തലകുനിച്ചു.
അച്ഛന് ഈ വീടിനോട് എന്തോ മാനസിക അടുപ്പം കാണും എന്ന് അയാൾ കരുതി.
കുട്ടികളുടെ ക്രമാനുഗതമായ വളർച്ച കണക്കേ പാലം വളരുകയാണ് . ആദ്യം കാലുറപ്പിച്ചു നിന്നു . ഇപ്പോൾ വശങ്ങളിലോട്ട് ൈകകൾ നീട്ടി. ഇതെല്ലാം കണ്ട് ചില്ലുജാലകങ്ങൾക്കപ്പുറം രണ്ടു കണ്ണുകൾ. ദീപ്രമായത്. പലതും കണ്ട കണ്ണുകൾ. അനാഥമായ ബാല്യം. ഒറ്റപ്പെടുത്തിയ യൗവനം . അശരണമായ വാർദ്ധക്യം.



പിറ്റേന്ന് ചന്ദ്രേട്ടനെ കണ്ടത് ആശുപത്രി മുറിയിൽ വച്ചാണ്. രാത്രി ബാത്ത് റൂമിൽ കാൽ തട്ടി വീണത്രേ. ഏതായാലും എല്ലിന് പൊട്ടൊന്നുമില്ല. ആകെ ക്ഷീണം. എന്തൊക്കെയോ പറഞ്ഞറിയിക്കാൻ വയ്യാത്ത അസ്വസ്ഥത.
ചിലതൊക്കെ എഴുതി വച്ചിട്ടുണ്ടെന്നും ആശുപത്രിയിൽ നിന്ന് തിരിച്ചു വന്നിട്ട് തരാമെന്നും പറഞ്ഞു. 

പിന്നെ രണ്ടു ദിവസത്തേയ്ക്ക് ഞാൻ ആശുപത്രിയിൽ പോയില്ല. ഒരു ദിവസം രാവിലെ നടക്കാനിറങ്ങുമ്പോൾ ചന്ദ്രേട്ടൻ്റേ വീടിനു മുമ്പിൽ ഒരു ആംബുലൻസ് വന്നു നിന്നു. സർവീസ് റോഡിന് വേണ്ടി സൈഡ് ഉയർത്തിയതിനാൽ വണ്ടി വീട്ടിലോട്ടിറങ്ങുന്നില്ല. സ്റ്റ്രെച്ചറിൽ എടുത്ത് ആയാസപ്പെട്ട് കൊണ്ടു പോകണം.
": ഇന്നലെ രാത്രി തന്നെ മരിച്ചിരിക്കുന്നു."
മകൻ പറഞ്ഞു.
ടീപ്പോയ് ഒതുക്കി വച്ച് ദേഹം ഇറക്കി കിടത്തി. ടീപ്പോയിൽ അവസാനം വായിച്ചു വച്ച പുസ്തകമാകാം എന്നെ നോക്കി കണ്ണടയ്ക്കുന്നു.
കുരുടൻ മൂങ്ങ

ഇനി പാലത്തിനുo  റോഡിനുo പ്രതിബന്ധമായി ചന്ദ്രേട്ടൻ ഇല്ല. വ്യവഹാരങ്ങളില്ലാത്തിടത്തേയ്ക് ആ ആത്മാവ് എത്തിയിരിക്കും.. വീടിനും   റോഡിനുo ഇടയ്ക്കുള്ള പരിമിതമായ സ്ഥലത്ത് ചിതയൊരുങ്ങി. മേൽപാലം സാക്ഷി. അഗ്നിനാവുകൾ ആവാഹിച്ച ദേഹം ദേഹിയിൽ ചേർന്നു. 

-ശങ്കരനുണ്ണി



Sunday, 18 June 2023

ഗുമ്മൻ ജാന്വമ്മ

ജാന്വമ്മ കഥാവശേഷയായി. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ മുന്നോ നാലോ വർഷങ്ങൾ മാത്രമാണ് ജാന്വമ്മയെ അറിയുന്നത്. എങ്കിലും ജാന്വമ്മ മരിച്ചെന്നറിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു നീറ്റൽ . ഒരസ്വസ്ഥത. അന്തസ്സിന്റേയും ആത്മാഭമാനത്തിന്റേയും പേരിൽ ജീവിതം തുലച്ച ഹതഭാഗ്യയായ സ്ത്രീ . ഓർക്കുന്തോറും ജാന്വമ്മ മനസ്സിൽ തെളിഞ്ഞു വന്നു. ആറടിയുടെ അടുത്ത് ഉയരം. അതിനൊത്ത ശരീരം. വിളഞ്ഞ ഗോതമ്പിന്റെ നിറം. അപ്പൂപ്പൻതാടി പോലെയുള്ള തലമുടി. കണ്ടാൽ തികച്ചും കുലീന. വയസ് 65 നടുത്ത് . നമ്പൂതിരിയുടെ വരയ്ക്ക് ജീവൻ വച്ച പോലെ. 



ഒരു ദിവസം ഭാര്യയുടെ അടുത്ത് പ്രായം ചെന്ന ഒരു സ്ത്രീ സംസാരിച്ചിരിക്കുന്നതു കണ്ടു കൊണ്ടാണ് ഞാൻ ആഫീസിലേയ്ക്ക് പോയത്. അയൽവാസികളാരെങ്കിലും ആണെന്ന് കരുതി. ഞങ്ങളാണെങ്കിൽ പുതിയ താമസക്കാർ .
രാത്രിയിൽ അത്താഴം കഴിച്ചിരിക്കുമ്പോൾ ഭാര്യ പറഞ്ഞു; "ഞാൻ ജാന്വമ്മയോട് വൈകുന്നേരങ്ങളിൽ ഒരു സഹായത്തിന് നിൽക്കാൻ പറ്റ്വോയെന്ന് ചോദിച്ചു " .
ആരാണീ ജാന്വമ്മ 
ചേട്ടൻ രാവിലെ കണ്ടില്ലേ? ആ നരച്ച മുടിയുള്ള സ്ത്രീ. ജാന്വമ്മ , കുറി നടത്താൻ പോകുന്നു. എന്നോട് ഒരു കുറിയിൽ ചേരാൻ
പറ്റ്വോയെന്ന് ചോദിച്ചാണ് വന്നത്. ഞാൻ സമ്മതിച്ചു. മോൻ സ്കൂളിൽ നിന്ന് വരുമ്പോൾ നമ്മൾ രണ്ടുപേരും ഉണ്ടാവില്ലല്ലോ? ജാന്വമ്മ നേരേ എതിർവശത്തുള്ള ക്വാർട്ടേഴ്സിലാണ്. മോൻ വരുമ്പോൾ പാലും കോൺഫ്ളേക്സും എടുത്തു കൊടുത്താൽ മതിയല്ലോ? പിന്നെ 5 മണിക്ക് ചേട്ടൻ വരികയും ചെയ്യും. അപ്പോൾ അവർക്ക് പോകുകയും ചെയ്യാം.
" നിന്റെ തെക്കൻബുദ്ധി വർക്ക്ചെയ്ത് തുടങ്ങിയല്ലോ; ഒരു കുറി ചേർന്നേപ്പോൾ പകരം ഒരു സഹായം " . ഭാര്യയുടെ വക്ര ബുദ്ധിയെ സൂചിപ്പിച്ച് ഞാൻ പറഞ്ഞു.
" എന്നാൽ പിന്നെ, നിങ്ങൾ മകനെ സ്കൂളിൽ നിന്ന് വിളിച്ച് ആഫീസിൽ കൊണ്ടിരുത്തിയാൽ മതി. ഞാനാരെയും നിർത്തുന്നില്ല. "
വളരെനേരം പണിപ്പെടേണ്ടിവന്നു, പ്രകോപിതയായ ഭാര്യയെ അനുനയിപ്പിച്ച് അവളുടെ പദ്ധതിയിൻമേലുള്ള എന്റെ ഐക്യദാർഢ്യം ബോദ്ധ്യപ്പെടുത്താൻ .
ഏതായാലും പിറ്റേന്നുതന്നെ ജാന്വമ്മയുടെ സഹായഹസ്തം അടുക്കളയിൽ പ്രവർത്തിക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ ആഫീസിൽ നിന്ന് വന്നത്. സ്കൂൾ വിട്ടുവന്ന മകൻ ഇതിനകം പാലും ബിസ്ക്കറ്റു കഴിച്ച് അടുത്തവീട്ടിലെ കുട്ടിയുമായി കളിയിൽ ഏർപ്പെട്ടുകഴിഞ്ഞു. ഭാര്യ ടീച്ചറമ്മ സ്കൂളിൽ നിന്ന് വന്നിട്ടുമില്ല.
ജാന്വമ്മ തന്ന ചൂടു ചായ കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു, "ജാനുവമ്മയ്ക്ക് ഭർത്താവും കുട്ടികളും ഇല്ലേ"?
ദീർഘമായ ഒരു മൗനമായിരുന്നു മറുപടി. പിന്നെ ഞാനൊന്നും മിണ്ടിയില്ല.

ഞങ്ങളുടെ വീടിന്റെ എതിർ വശത്തുള്ള ഒരു വീടിന്റെ ചായ്പിൽ മറ്റൊരു സ്ത്രീയുമായി വാടക പൈസ ഷെയർ ചെയ്താണ് അവർ പാർക്കുന്നത്.  പറയുമ്പോൾ ക്വാർട്ടേഴ്സ് എന്നൊക്കെ പറയും. അമ്മിണി എന്നാണവരുടെ പേര്. വീട്ടിൽ ഇരുന്ന് തുന്നൽ പണി ചെയ്താണ് ചെറിയ മകനും അവരും കഴിയുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയിയത്രേ. ജാന്വമ്മ ഇതിനു മുമ്പ് മറ്റൊരു ലയിൻ ക്വാർട്ടേഴ്സിലായിരുന്നു. വാടക കുറഞ്ഞ ക്വാർട്ടറുകളിൽ താമസിക്കുന്നവർ  പല നിരവാരത്തിലുള്ളവർ ആയിരിക്കും. ആയമ്മയ്ക്ക്  അവരുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. അങ്ങനെയാണ് തുന്നിക്കാൻ വന്ന് പരിചയപ്പെട്ട അമ്മിണിയുമായി ചേർന്ന്, ഷെയർ ചെയ്ത് പാർപ്പ് തുടങ്ങിയത്.

ഇതിനിടയിൽ ഒരു ദിവസം ഭാര്യയുടെ അച്ഛൻ ആക്സിഡന്റായി എറണാകുളത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഭാര്യയ്ക്ക് ആശുപത്രിയിൽ പരിചരണത്തിനായി നിൽക്കേണ്ടി വന്നു. എനിക്കാണെങ്കിൽ ആഫീസിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല. കുട്ടിയേയും കൊണ്ടുള്ള ആശുപത്രിവാസവും ശരിയാകില്ല. ഒടുവിൽ ജാന്വമ്മ ഫുൾടൈം സഹായമായി. ഞങ്ങളുടെ വീട്ടിൽ തന്നെയായി താമസം. ആശുപത്രിയിൽ നിന്ന് ഭാര്യ ദിവസവും വിളിക്കുo അവിടെ നിന്നിട്ട് ആകെ മനസ്സമാധാനമില്ല.
"ചേട്ടന് നാളെ അമ്മയുടെ ചാത്തമൊരിക്കലാണ്. രാവിലെ കുളിച്ച് ഭക്ഷണമുണ്ടാക്കാനൊക്കെ ജാന്വമ്മയ്ക് വയ്ക്കുവോ? ",
കുട്ടി ഒന്നും പേടിക്കണ്ട. എനിക്ക് 'അശുദ്ധി' യൊന്നും ഇല്ലല്ലോ? ഞാൻ രാവിലെ കളിച്ചു തന്നെ ഭക്ഷണമുണ്ടാക്കാo . പറഞ്ഞപോലെ തന്നെ ഇഞ്ചിത്തൈരും കോവയ്ക ഉപ്പേരിയും മോരുപാർന്ന കറിയുമായി ജാന്വമ്മ ചാത്തമൊരിക്കലിന് വട്ടം കൂട്ടി. ഞാൻ കഴിച്ചു കഴിയുന്നതു വരെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ചോദിച്ച് അടുത്തു തന്നെ നിന്നു. സത്യത്തിൽ അമ്മ മരിച്ച ശേഷം ആരും ഇങ്ങനെ അടുത്തു നിന്ന് ഊട്ടിയ അനുഭവം എനിക്കുണ്ടായിട്ടില്ല. എന്റെ കണ്ണു നിറഞ്ഞത് അവർ കാണാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരാഴ്ച കഴിഞ്ഞ് ഭാര്യ വന്നു. എങ്കിലും ജാന്വമ്മ തിരിച്ച് ക്വാർട്ടേഴ്സിലേയ്ക് പോയില്ല. എന്തു ജോലിയും വൃത്തിയായും വെടിപ്പായും ചെയ്യും. പറഞ്ഞു ചെയ്യിക്കേണ്ട ആവശ്യമേയില്ല. രാവിലെ കുളിച്ച് വെളുത്ത വസ്ത്രമൊക്കെ ഉടുത്ത് വീട്ടിലെ ഒരംഗത്തെ പോലെയാണ്. കാര്യമായ ജോലിയൊന്നുമില്ല. ചെറിയ താമസസ്ഥലമാണ്. അടിക്കലും തുടയ്ക്കലും പാത്രം മോറലും . അത്ര മാത്രം. പാചകമെല്ലാം ഭാര്യ ജോലിക്കു പോകുന്നതിന് മുമ്പേ തീർന്നിരിക്കും. വെറുതെയിരിക്കാൻ ജാന്വമ്മയ്ക് മടിയാണ്. ചൂലു കീറിയോ മുറ്റത്തെ പുല്ലു പറിച്ചോ പത്രം വായിച്ചോ ഒക്കെ നേരം കളയും. എഴുതാനും വായിക്കാനും അത്യാവശ്യം അറിയാം. പത്രം വായിച്ചിരിക്കുന്ന അവരെ കണ്ട് എന്നെ കാണാൻ വന്ന ചില സഹപ്രവർത്തകർ ഇത് സാറിന്റെ അമ്മയാണോയെന്ന് ചോദിക്കും. ജാന്വമ്മയുടെ മറുപടി - 
ഞാനിവിടെ സഹായത്തിന് നിൽക്കുന്നതാണ്.
ആരെങ്കിലും വീട്ടിൽ വന്ന് ബെല്ലടിച്ചാൽ, ഒറ്റയ്ക്കാണെങ്കിൽ ആകെ ഒരു വെപ്രാളമാണ്. പാഞ്ഞുവന്ന് വാതിൽ തുറക്കും. കുളിച്ചു കൊണ്ട് നിൽക്കുകയാണെങ്കിലും നനഞ്ഞും അല്പ വസ്ത്രത്തിലും ഓടി വരും.. ഇങ്ങനെ പാഞ്ഞു വരേണ്ടതില്ല. വരുന്നവർ കാത്തുനിൽക്കും. ചെയ്യുന്ന കാര്യം മുഴുവനാക്കി വന്നാൽ മതി. എവിടെ. എത്ര പറഞ്ഞിട്ടുo കാര്യമില്ല. ഉത്തരവാദിത്വബോധം കൂടുതലാകുന്നേയുള്ളൂ.

സ്കൂൾ വെക്കേഷന് തറവാട്ടിൽ നിന്ന് ചേച്ചിമാരുടെ മക്കളായ അനുവും  നയൻസും ഞങ്ങളുടെ വീട്ടിൽ രണ്ടു മാസത്തെ അവധിയാഘോഷിക്കാനെത്തി. ഒരാൾ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുന്നു. മറ്റേയാൾ പ്ലസ്സ് വണ്ണും . അവരാണ് ജാന്വമ്മയ്ക്ക് ഗുമ്മൻ ജാന്വമ്മ എന്ന പേരിട്ടത്. ഒറ്റമുണ്ടും ബ്ലൗസും. അതിനിടയിൽ വിശാലമായ വയർ എപ്പോഴും അനാവൃതമായിരിക്കും. അമ്മുമ്മയുടെ വയർ സിൽക്ക്പോലെയുണ്ടല്ലോ എന്നൊക്കെപ
 റഞ്ഞ്, കുട്ടികൾ പിറകേ കൂടും. അവരുടെ കൂടെ കളിക്കാനും ചിരിക്കാനുമൊക്കെ ജാന്വമ്മയും കൂടും. ഊണ് കഴിഞ്ഞാൽ ഒന്നു മയങ്ങണം. അതിന് കട്ടിലോ കിടക്കയോ ഒന്നും വേണ്ട. ഏതെങ്കിലും മൂലയിൽ മലർന്നടിച്ച് ഒരു കിടപ്പാണ്.
ചിലപ്പോൾ പറയും
" എനിക്ക് ഗുമ്മനിളകിയാൽ പിന്നെ ആകപ്പാടെ ഒരു സംഭ്രമമാണ്. ഭക്ഷണം വേണ്ട. വായു മോളിലോട്ടുമില്ല കീപ്പോട്ടുമില്ല. കുട്ടൻ വൈദ്യരുടെ കടയിൽ പോയി അരിഷ്ടവും കഷായവും കുടിച്ചാലേ പിന്നെ സുഖാവുള്ളൂ ".
ജാന്വമ്മയുടെ കുറി നടത്തലാണ് ഏറെ രസം .
ഏതാണ്ട് ഏഴെട്ട് സ്ത്രീകളെ കുറിയിൽ ചേർത്തിട്ടുണ്ട്. നറുക്കിടാൻ സിഗരറ്റ് കടലാസ് മുറിച്ച് ചെറു കഷണങ്ങളാക്കും. ഓരോന്നിലും പേരെഴുതും. 
അമ്മിണി ഓമന തങ്കം ....... 
എല്ലാം കൂടി ഒരു തകര ടിന്നിലിട്ട് കുലുക്കി കുട്ടികളെ കൊണ്ട് എടുപ്പിക്കും. ആരുടെ പേരാണോ കിട്ടുന്നത് അവർക്ക് ചിട്ടിപ്പണം കൊടുക്കണം.
അപ്പോൾ ജാന്വമ്മയ്ക്ക് എന്താ ലാഭം ?
ആദ്യ നറുക്ക് വിളിച്ചെടുക്കാം.. പിന്നെ കൈയിൽ എപ്പോഴും പൈസയുണ്ടാകും. അത്രേയുള്ള ലാഭം.
ഒരാഴ്ച കൊണ്ട് പെൺകുട്ടികളും അമ്മൂമ്മയും കളിക്കൂട്ടുകാരായി. കട്ടിലിനടിയിൽ നൂണ്ടു പോയി അടി ഭാഗമെല്ലാം വൃത്തിയാക്കാൻ അവർക്ക് പ്രത്യേക വിരുതാണ്. അല്പം സ്തൂലശരീരമായതിനാൽ അതല്പം ആയാസകരവും.
ചെല്ലട്ടെ... അങ്ങോട്ടു ചെല്ലട്ടെയെന്ന് പറഞ്ഞ് കുട്ടികൾ പിറകിൽ നിന്ന് തള്ളും.
അമ്മുമ്മയുടെ വയറ് സിൽക്ക് സ്മിതയുടേതു പോലെയാണെന്ന് കുട്ടികൾ .
ആരാ സിൽക്ക് സ്മിതയെന്ന് ജാന്വമ്മ. കുട്ടികൾ പൊട്ടിച്ചിരിച്ച് ഓടും. ഗുമ്മൻ ഇളകുന്ന ദിവസങ്ങളിൽ മാത്രം ജാന്വമ്മ കുട്ടികളുമായി കൂട്ടുകൂടില്ല.
ഒരു ദിവസം കുട്ടൻ വൈദ്യരുടെ അടുത്ത് പോയ വഴി ഒരു ഇൻലന്റുമായിട്ടാണ് അവർ വന്നത്. എഴുത്തെഴുതി , പുല്ലുവട്ടി പോലുള്ള  പഴ്സിൽ നിന്ന് ഒരു കടലാസ് തുണ്ടെടുത്ത് അതിൽ എഴുതിയ ഇംഗ്ലീഷിലുള്ള അഡ്രസ് അനുവിന്നെ കൊണ്ട് കത്തിൽ എഴുതിച്ചു.
ആരാ അമ്മുമ്മേ ഈ ഡോക്ടർ അരുന്ധതി.
അതെന്റെ എളേമ്മയുടെ മകളുടെമകൾ . ആയൂർവേദ ഡാക്റ്ററാ. ഞാൻ അവളെ കണ്ടിട്ടും മറ്റും ഇല്ല.
എളേമ്മയുടെ മകളെ ഒരു ദിവസം അമ്പലത്തിൽ വച്ചു കണ്ടു. അവർ തന്ന വിലാസം ആണ്.
അപ്പം അമ്മൂമ്മയുടെ ഭർത്താവോ ? ജീവിച്ചിരിക്കുന്നുണ്ടോ?
ഉണ്ടാകുമായിരിക്കും. ഞാൻ കാണാനോ എന്നെ കാണാനോ വരാറില്ല. പത്തമ്പതു കൊല്ലം മുമ്പ് മുറിച്ചിട്ടു പോന്ന ബന്ധമാണ്. ഇനിയിപ്പോൾ വേണ്ട. അത്ര  തന്നെ.
അതെന്താ മുറിച്ചിട്ടത് എന്ന് പറഞ്ഞാൽ അമ്മുമ്മേ .. പിള്ളേര് വിടുന്ന മട്ടില്ല.
അന്ന് ഞാൻ പ്രസവത്തിന് എന്റെ വീട്ടിൽ പോയിരുന്നു.  തിരിച്ച് കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ അയാൾക്ക് പുതിയൊരു ഭാര്യ. അതും ഗർഭിണി. കണ്ട പാടേ ഞാൻ തിരിച്ചു പോന്നു. പിന്നെയങ്ങോട്ട് പോയിട്ടുമില്ല. എനിക്കും അഭിമാനമില്ലേ?
"അപ്പുപ്പൻ മിടുക്കനായിരുന്നോ ?"
ഒരു മിടുക്കി ചോദിച്ചു.
ആയിരിക്കും.
"അപ്പോൾ അമ്മൂമ്മയ്ക്ക് അറിയില്ലേ? "
നല്ല ഉയരവും ശരീരവുമുള്ള ആളായിരുന്നു.
"അമ്മുമ്മയെ അടിക്കുകയോ ഇടിക്കുകയോ ഒക്കെ ചെയ്യുമായിരുന്നോ?"
അതൊന്നുമില്ല.
എന്റെ കൂടെ കഴിഞ്ഞപ്പം നല്ല സ്വഭാവമായിരുന്നു. പക്ഷേ ഞാനൊന്ന് മാറി നിന്നപ്പോൾ വേറെ ആളെ   തെരഞ്ഞ് പോയില്ലേ? അതെനിക്ക് സഹിച്ചില്ല. അവർ വലിയ അവസ്ഥയിൽ ഉള്ള ആൾക്കാർ ആണ് . ആർക്ക് വേണം ഈ പണവും പ്രതാപവും . എന്റെ പട്ടിക്ക് പോലും വേണ്ട.
"അപ്പോൾ അമ്മുമ്മയുടെ മകനോ?"
കുറെ നേരത്തേയ്ക്ക് മൗനം. ഒടുവിൽ മൂക്കു പിഴിഞ്ഞു കൊണ്ട് പറഞ്ഞു. 
അവനും ഭാര്യയും കൂടി ചേർന്ന് വീട് വിറ്റു. അവർ എവിടേയ്ക്കോ പോയി. ഞാൻ കിടപ്പാടം ഇല്ലാത്തവളുമായി .
അന്തരീക്ഷം ശോകമൂകമായതോടെ സുന്ദരിമാർ ചോദ്യം ചെയ്യൽ മതിയാക്കി നിഷ്ക്രമിച്ചു.
വെക്കേഷൻ കഴിഞ്ഞതും അനുവും നയൻസും പോയി. കുട്ടികൾ പോയതിന്റെ സങ്കടമത്രയും ജാന്വമ്മയ്ക്കായിരുന്നു. . "അവരുള്ള കാലം സ്വന്തം കൊച്ചു മക്കളെട കൂടെ കഴിയുന്ന പോലെയായിരുന്നു കുട്ടിയേ."
ഭാര്യയോട് ജാന്വമ്മ പറഞ്ഞു.
കുറച്ചു കാലം കൂടി അവർ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇടയ്ക് ഗുമ്മൻ വരുന്നതും നീരിളക്കം വരുന്നതുമല്ലാതെ വേറെ ശാരീരിക അവശതകളൊന്നും ഉണ്ടായിരുന്നില്ല.
ഒരു ദിവസം ഭാര്യയോട് കുറച്ച് രൂപാ ചോദിച്ചു വാങ്ങി. ഒന്ന് എടയൂരറ്റം വരെ പോണം. അരുന്ധതി ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ സന്തോഷത്തോടെ ജാന്വമ്മ യാത്രയായി. കുറെ കാലത്തേയ്ക് അവരുടെ വിശേഷമൊന്നും പറഞ്ഞു കേട്ടില്ല. ഒരു ദിവസം അവരുടെ പഴയ കൂട്ടുതാമസക്കാരി അമ്മിണി യാത്രയിലെവിടെയോ ജാന്യമ്മയെ കണ്ടുവത്രേ. ആളാകെ ക്ഷീണിച്ചിരിക്കുന്നു. ഇവിടെന്ന് പോയപോലുള്ള ശരീരമൊന്നും ഇപ്പോഴില്ല. ആകെ ഉടഞ്ഞിട്ടാണ്. കാലിൽ അല്പം നീരുമുണ്ട്.

പിന്നീടൊരിക്കൽ ജാന്വമ്മയുടെ മകൻ തെരെഞ്ഞു വന്നു. അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ . അമ്മ, അരുന്ധതി എന്ന ബന്ധു കത്തയച്ചതായി പറഞ്ഞ് പോയ കാര്യം അറിയിച്ചു. അയാൾ മടങ്ങിപ്പോയി. അമ്മയെ തെരെഞ്ഞ് അയാൾ പോയോ ആവോ?
ഒടുവിലിപ്പോൾ ജാന്യമ്മ മരിച്ചുവെന്ന് അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞാണ് അറിഞ്ഞത്. അകന്ന ബന്ധത്തിലുള്ള ആരുടെയോ കൂടെയായിരുന്നുവത്രേ. എന്നെന്നോ എപ്പോഴെന്നോ എങ്ങനെയെന്നോ അറിഞ്ഞില്ല.
അല്ലെങ്കിൽതന്നെ അതിനൊക്കെ ഇനിയെന്ത് പ്രസക്തി.